ബെംഗളൂരു: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് എതിരെ ഇംഗ്ലണ്ടിന് മോശം തുടക്കം. ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ളണ്ടിന് 25 ഓവറില്‍ 123 റൺസിനിടെ ആദ്യ ഏഴ് വിക്കറ്റുകൾ നഷ്‌ടം. 33 റൺസുമായി പുറത്താകാതെ നില്‍ക്കുന്ന ബെൻ സ്റ്റോക്‌സിലാണ് ഇംഗ്ലീഷ് പ്രതീക്ഷ. ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാൻ ഇംഗ്ളണ്ടിന് കഴിഞ്ഞില്ല.
ബെയർ സ്റ്റോ (30) റൺസെടുത്തും മലാൻ (28) റൺസെടുത്തും പുറത്തായി. പിന്നീട് എത്തിയ ജോ റൂട്ട് മൂന്ന് റൺസ് മാത്രമെടുത്ത് റൺഔട്ടായി. നായകൻ ജോസ് ബട്‌ലർ (എട്ട്), ലിയാം ലിവിങ്സ്റ്റോൺ (15), ക്രിസ് വോക്‌സ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ലങ്കൻ ബൗളിങ് നിരയില്‍ ഏറെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ ഏയ്‌ഞ്ചലോ മാത്യൂസ്, ലഹിരു കുമാര, കസൺ രജിത എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയിട്ടുണ്ട്.
നാല് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്‍റ് മാത്രമുള്ള ശ്രീലങ്കയ്ക്കും അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്‍റ് മാത്രമുള്ള ഇംഗ്ളണ്ടിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ന് തോല്‍ക്കുന്നവർക്ക് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കാൻ സാധ്യത.