ഹരാരെ : മരിച്ചെന്ന കിംവദന്തികള്‍ തള്ളി സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (Heath Streak On Rumours of His Death). താന്‍ ജീവനോടെയുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതായും 49-കാരനായ ഹീത്ത് സ്ട്രീക്ക് (Heath Streak) പ്രതികരിച്ചു. ഒരു പ്രമുഖ മാധ്യമമാണ് ഹീത്ത് സ്ട്രീക്കിന്‍റെ പ്രതികരണം പുറത്ത് വിട്ടിരിക്കുന്നത്.
"പൂര്‍ണമായും അത് വെറും നുണയും കിംവദന്തികളുമാണ്. ഞാന്‍ ജീവനോടെ സുഖമായി ഇരിക്കുന്നു (Heath Streak Health updates). ഇക്കാലത്തും ആരെങ്കിലും പടച്ചുവിടുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഇങ്ങനെ പ്രചരിക്കുന്നത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ മാപ്പ് പറയണമെന്നാണ് ഞാന്‍ കരുതുന്നത്. ഈ വാര്‍ത്ത എന്നെ ശരിക്കും വേദനിപ്പിച്ചു"- ഹീത്ത് സ്ട്രീക്ക് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് വാര്‍ത്ത പ്രചരിച്ചത്. പിന്നാലെ സിംബാബ്‌വെ ടീമില്‍ ഹീത്ത് സ്ട്രീക്കിന്‍റെ സഹതാരമായിരുന്ന ഹെന്‍റി ഒലോങ്ക (Henry Olonga) അടക്കം നിരവധി പ്രമുഖര്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് തന്‍റെ പഴയ ട്വീറ്റ് പിന്‍വലിച്ച ഹെന്‍റി ഒലോങ്ക ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്ന് അറിയിച്ചിരുന്നു (Henry Olonga confirms Heath Streak is alive).
ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്ന് തനിക്ക് സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയ ഒലോങ്ക താരവുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടും ട്വിറ്ററില്‍ പങ്കുവച്ചിരുന്നു."ഹീത്ത് സ്ട്രീക്കിന്‍റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തിപരമാണെന്ന് സ്ഥിരീകരിക്കാൻ എനിക്ക് കഴിയും. ജീവനോടെയുണ്ടെന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെയാണ് ഞാന്‍ കേട്ടത്. തേർഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്" - എന്നായിരുന്നു ഹെന്‍റി ഒലോങ്ക ട്വിറ്ററിലൂടെ അറിയിച്ചത്.
ALSO READ: Henry Olonga confirms Heath Streak is alive ഹീത്ത് സ്‌ട്രീക്ക് മരിച്ചിട്ടില്ലെന്ന് ഹെന്‍റി ഒലോങ്ക
ഒലോങ്കയുടെ പരസ്പരവിരുദ്ധമായ ട്വീറ്റുകള്‍ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ തന്‍റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ഹീത്ത് സ്‌ട്രീക്ക് തന്നെ തള്ളിയത് ആരാധകര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുകയാണ്.
സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്‍റെ (Zimbabwe Cricket Team) സുവർണ കാലഘട്ടത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ഹീത്ത് സ്‌ട്രീക്ക്. പേസറായിരുന്നുവെങ്കിലും ബാറ്റുകൊണ്ടും മിന്നും പ്രകടനമായിരുന്നു താരം നടത്തിയത്. സിംബാബ്‌വെ ദേശീയ ടീമിനായി 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലുമാണ് ഹീത്ത് സ്‌ട്രീക്ക് കളിച്ചിട്ടുള്ളത്.
ഏകദിനത്തിലും ടെസ്റ്റിലുമായി 4933 റണ്‍സും 455 വിക്കറ്റുകളുമാണ് താരം വീഴ്ത്തിയിട്ടുള്ളത്. സിംബാബ്‌വെയ്‌ക്കായി 1993-ല്‍ അരങ്ങേറിയ ഹീത്ത് സ്ട്രീക്ക് 2000 മുതൽ 2004 വരെയുള്ള നാല് വര്‍ഷക്കാലം ടീമിന്‍റെ നായകസ്ഥാനവും വഹിച്ചിരുന്നു. ബോര്‍ഡുമായുള്ള ഭിന്നതയെത്തുടർന്നായിരുന്നു നായക സ്ഥാനത്ത് നിന്നുമുള്ള താരത്തിന്‍റെ പടിയിറക്കം. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം 2005-ല്‍ തന്‍റെ 31-ാം വയസിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്‌തു.
പിന്നീട് പരിശീലക റോളില്‍ സിംബാബ്‌വെ,സ്കോട്‌ലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കൊപ്പവും ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പവും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹീത്ത് സ്‌ട്രീക്കിനെ 2021 ഏപ്രിലിൽ ഐസിസി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും എട്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.