ദുബായ്: സിംബാബ്‌വെ മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും എട്ട് വര്‍ഷത്തേക്ക് വിലക്കി. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. സ്ട്രീക്കിനെതിരെ ഉയര്‍ന്ന അഞ്ച് ആരോപണങ്ങളും താരം അംഗീകരിച്ചതോടെയാണ് ഐസിസിയുടെ നടപടി സ്വീകരിച്ചത്.
'പരിചയസമ്പന്നനായ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ദേശീയ ടീം പരിശീലകനുമാണ് ഹീത്ത് സ്ട്രീക്ക് നിരവധി അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായതായും, വീഴ്ച അദ്ദേഹം സ്വയം അംഗീകരിച്ചതായും ഐസിസി ജനറൽ മാനേജർ (ഇന്‍റഗ്രിറ്റി യൂണിറ്റ്) അലക്സ് മാർഷൽ ' പറഞ്ഞു.
2016 മുതൽ 2018 വരെ സിംബാബ്‌വെയുടെ പരിശീലകനെന്ന നിലയിലും വിവിധ ആഭ്യന്തര ടീമുകളുടെ പരിശീലകനെന്ന നിലയിലും പ്രവര്‍ത്തിച്ച സമയത്ത് സ്ട്രീക്കിന് നേരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
2018ലെ ത്രിരാഷ്ട്ര പരമ്പരയ്ക്കിടയിലും, അഫ്ഗാനിസ്ഥാനെതിരെ നടന്ന പരമ്പരയ്ക്കിടെയിലും, ഐപിഎല്ലിലേയും, എപിഎല്ലിലേയും വിവരങ്ങള്‍ ചോര്‍ത്തിയെന്നതുള്‍പ്പെടെയാണ് സ്ട്രീക്കിന് മേലുള്ള കുറ്റങ്ങള്‍. അതേസമയം 2029 മാര്‍ച്ച് 28നാണ് സ്ട്രീക്കിന് ഇനി ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാവുക. സിംബാബ്‌വെയുടെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് സ്ട്രീക്കിനെ കണക്കാക്കുന്നത്. 65 ടെസ്റ്റുകളും 189 ഏകദിന മത്സരങ്ങളും സിംബാബ്‌വെയ്ക്കായി സ്ട്രീക്ക് കളിച്ചിട്ടുണ്ട്.