മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ആശങ്കയില്‍. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം ആശങ്കയിലായത്.
ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധന ഫലം അനുസരിച്ച് മാത്രമേ മത്സരവുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാവൂവെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഇന്ത്യന്‍ സമയം അര്‍ധ രാത്രിയോടെ (യുകെ സമയം ഏകദേശം എട്ടുമണിയോടെ) താരങ്ങളുടെ കൊവിഡ് പരിശോധന ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നും ഉറവിടങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ടെസ്റ്റിങ് ഏജന്‍സിയാണ് താരങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ടീമിന്‍റെ പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു. നാളെ ഓൾഡ് ട്രാഫോർഡില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.
also read: അഞ്ചാം അങ്കത്തിന് ഇന്ത്യയും ഇംഗ്ലണ്ടും; മാഞ്ചസ്റ്ററില്‍ പോരാട്ടം കനക്കും
നോട്ടിങ്ഹാമില്‍ നടന്ന ആദ്യ മത്സരം മഴമൂലം സമനിലയിൽ കലാശിച്ചപ്പോൾ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരവും ഓവലില്‍ നടന്ന നാലാം മത്സരവും ഇന്ത്യ പിടിച്ചു. ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ടിന് വിജയിക്കാനായത്. ഇതോടെ സ്വന്തം മണ്ണില്‍ പരമ്പര കൈമോശം വരാതിരിക്കാന്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.
മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ഇന്ത്യന്‍ ടീമില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് ഒരു സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൂടെ കൊവിഡ് ബാധിച്ചതോടെ ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ബാധിതരുടെ എണ്ണം നാലായി. അതേസമയം ഇംഗ്ലണ്ട് ടീമില്‍ ഇതേവരെ കൊവിഡ് പ്രശ്‌നങ്ങളില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.