കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാകുമെന്ന് ഇന്നറിയാം. പടിക്കല്‍ കലമുടയ്‌ക്കാതിരിക്കാനെത്തുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് ആറാം കിരീടം തേടിയെത്തുന്ന ഓസ്‌ട്രേലിയ ആണ് എതിരാളികള്‍ (South Africa vs Australia 2nd Semi Final). കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് കളി തുടങ്ങുന്നത് (South Africa vs Australia Match Preview).
റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍. 9 മത്സരങ്ങളില്‍ നിന്നും ഇരു ടീമും നേടിയത് ഏഴ് ജയം. അതുകൊണ്ട് തന്നെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുല്യശക്തികള്‍ തമ്മിലേറ്റുമുട്ടുമ്പോള്‍ തീപാറും പോരാട്ടമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഫൈനലാണ് ദക്ഷിണാഫ്രിക്ക സ്വപ്‌നം കാണുന്നത്. ഇപ്രാവശ്യം അതിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷയും. ബാറ്റിങ് നിരയാണ് പ്രോട്ടീസിന്‍റെ കരുത്ത്.
ആറ് ബാറ്റര്‍മാരില്‍ നാല് പേര്‍ സെഞ്ച്വറിയടിച്ചു. 591 റണ്‍സുമായി ബാറ്റിങ് നിരയ്‌ക്ക് നേതൃത്വം നല്‍കുന്നത് ക്വിന്‍റണ്‍ ഡി കോക്ക്. റാസി വാന്‍ഡര്‍ ഡസനും, എയ്‌ഡന്‍ മാര്‍ക്രവും കരുതലോടെ റണ്‍സ് കണ്ടെത്തുമ്പോള്‍ അവസാന ഓവറുകളില്‍ കത്തിക്കയറാനുള്ള ചുമതല ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറിനുമാണ്.
ലോവര്‍ ഓര്‍ഡറില്‍ മിന്നലാട്ടങ്ങള്‍ നടത്താന്‍ മാര്‍ക്കോ യാന്‍സനും സാധിക്കും. അതേസമയം, നായകന്‍ ടെംബാ ബാവുമയുടെ മോശം ഫോമും പരിക്കും മാത്രമാണ് ടീമിന് ആശങ്ക. പരിക്കിന്‍റെ പിടിയിലുള്ള ബാവുമ ഇന്ന് കളിച്ചില്ലെങ്കില്‍ പകരം റീസ ഹെൻഡ്രിക്‌സായിരിക്കും ടീമിലേക്ക് എത്തുന്നത്.
സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ മികവിലേക്ക് ഉയരാത്തതാണ് ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ പ്രധാന തലവേദന. ഇതുവരെയുള്ള എട്ട് മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റാണ് റബാഡയ്‌ക്ക് നേടാനായത്. ജെറാള്‍ഡ് കോട്‌സി, ലോക ഒന്നാം നമ്പര്‍ ബൗളര്‍ കേശവ് മഹാരാജ് എന്നിവരുടെ പ്രകടനങ്ങളായിരിക്കും പ്രോട്ടീസിന് ഏറെ നിര്‍ണായകമാകുന്നത്.
രണ്ട് തോല്‍വികളോടെ തുടങ്ങിയ ഓസ്‌ട്രേലിയ അവസാന 7 കളിയും ജയിച്ച് മിന്നും ഫോമിലാണ്. ആദ്യ റൗണ്ടില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാകും ഓസ്‌ട്രേലിയ ഇന്നിറങ്ങുന്നത്. ബാറ്റര്‍മാരിലാണ് ഓസീസിന്‍റെയും പ്രതീക്ഷ. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം അപാര ഫോമില്‍.
നോക്ക് ഔട്ട് മത്സരങ്ങളില്‍ സ്റ്റീവ് സ്‌മിത്ത് തനിനിറം പുറത്തെടുത്താല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് വിയര്‍ക്കേണ്ടി വരും. ടീമിലേക്കുള്ള തിരിച്ചുവരവില്‍ സെഞ്ച്വറിയടിച്ചെങ്കിലും പിന്നീട് മികവിലേക്ക് ഉയരാന്‍ സാധിക്കാത്ത ട്രാവിസ് ഹെഡിന്‍റെ പ്രകടനത്തില്‍ മാത്രമാണ് ടീമിന് ചെറുതായെങ്കിലും ആശങ്കയുള്ളത്. സ്‌പിന്നിന് അനുകൂലമായ പിച്ചായതിനാല്‍ തന്നെ വിക്കറ്റ് വേട്ടയില്‍ മുന്‍ നിരയിലുള്ള ആദം സാംപയിലാണ് ടീമിന്‍റെ ബൗളിങ് പ്രതീക്ഷകള്‍.
ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 South Africa Squad): ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻഡ്രിക്‌സ്, ടെംബ ബാവുമ (ക്യാപ്‌റ്റന്‍), റാസി വാന്‍ഡര്‍ ഡസന്‍, എയ്‌ഡന്‍ മാര്‍ക്രം, ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയ്‌റ്റ്‌സീ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, തബ്രയിസ് ഷംസി, ലിസാദ് വില്യംസ്, കേശവ് മഹാരാജ്, ആൻഡിലെ ഫെഹ്‌ലുക്‌വായോ.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ ആബോട്ട്, ആദം സാംപ.