ആന്‍റിഗ്വ: ഇന്ത്യക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്‌മാന്‍മാര്‍ക്ക് സഹായം നല്‍കുവാൻ വിൻഡീസ് ഇതിഹാസ താരമായ ബ്രയൻ ലാറയും രാംനരേഷ് സർവനും. ഓഗസ്റ്റ് ഇരുപത്തിരണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.
ട്വന്‍റി-20 യിലും ഏകദിനത്തിലും ഇന്ത്യയോട് തോല്‍വി വഴങ്ങിയെങ്കിലും ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ് വെസ്റ്റ് ഇൻഡീസ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായതുകൊണ്ട് വിൻഡീസിനെ കയറൂരി വിടാൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് തയാറല്ല. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ആന്‍റിഗ്വയില്‍ കളിക്കാർക്കായി പ്രീ സീസൺ ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ ലാറയും സർവനും താരങ്ങൾക്കൊപ്പം ചേരും. ലാറയും സർവനും എങ്ങനെ വിജയിക്കണം എന്ന് തെളിയിച്ച താരങ്ങളാണെന്നും അവർക്ക് ഇന്നും വിൻഡീസ് ക്രിക്കറ്റിനോട് അടങ്ങാത്ത ആവേശവും സ്നേഹവുമുണ്ടെന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഡയറക്‌ടർ ജിമ്മി ആഡംസ് പറഞ്ഞു.
ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും ഇതിഹാസ ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ് ബ്രയാൻ ലാറ. ടെസ്റ്റില്‍ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതല്‍ റൺസ് (11,953) നേടിയ താരത്തിനുള്ള റെക്കോഡും ലാറക്കാണ്. 2004 ല്‍ ഇംഗ്ലണ്ടിനെതിരെ ലാറ പുറത്താവാതെ നേടിയ 400 റൺസ് ടെസ്റ്റ് ചരിത്രത്തില്‍ ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. വെസ്റ്റ് ഇൻഡീസ് കഴിഞ്ഞ കാലഘട്ടത്തില്‍ സംഭാവന ചെയ്‌ത മികച്ച ക്രിക്കറ്റ് താരമാണ് സർവൻ.
ലാറയുടെയും സർവന്‍റെയും പരിചയസമ്പത്തും പരിജ്ഞാനവും വിൻഡീസിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റ് 22 മുതല്‍ 26 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 30 മുതല്‍ സെപ്‌തംബർ മൂന്നുവരെയാണ്.