കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് മുംബൈ ജയിച്ചത്. കീറോൺ പൊള്ളാർഡിന്‍റെ ഇടിവെട്ട് ഇന്നിംഗ്സാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലോകേഷ് രാഹുലിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ നാല് വിക്കറ്റിന് 197 റൺസെടുത്തു. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരം കിറോൺ പൊള്ളാർഡാണ് മുംബൈയെ നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായെങ്കിലും പൊള്ളാർഡിന്‍റെ ഇന്നിംഗ്സ് മുംബൈയെ വിജയത്തിലേക്ക് എത്തിച്ചു. വെറും 31 പന്തില്‍ നിന്ന് പത്ത് കൂറ്റൻ സിക്സുകളും മൂന്ന് ബൗണ്ടറിയുമടക്കം 83 റൺസാണ് പൊള്ളാർഡ് അടിച്ചെടുത്തത്. ഡികോക്ക്(24), ഹാർദ്ദിക് പാണ്ഡ്യ(19), അല്‍സാരി ജോസഫ്(15), സിദ്ധേഷ് ലാഡ്(15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. രണ്ടോവറില്‍ 32 റൺസെന്ന ഘട്ടത്തില്‍ സാം കറനെ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടക്കം നേടി ലക്ഷ്യം അവസാന ഓവറില്‍ 15 ആക്കി മാറ്റുവാൻ പൊള്ളാർഡിന് കഴിഞ്ഞു. ടീമിനെ വിജയത്തിലേക്ക് എത്തിക്കാനാകാതെ പൊള്ളാർഡ് പുറത്തായപ്പോൾ ലക്ഷ്യം നാല് പന്തില്‍ നാല് റൺസായിരുന്നു. അവസാന പന്തില്‍ അല്‍സാരി ജോസഫ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തപ്പോൾ അങ്കിത് രാജ്പുത്, അശ്വിൻ, സാം കറൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ജയത്തോടെ മുംബൈ ഇന്ത്യൻസ് ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുമായി പഞ്ചാബ് നാലാം സ്ഥാനത്തും.