ഇന്ത്യ - വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ഗയാനയില്‍ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് ഇന്ന് തുടങ്ങുന്നത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴിന് മത്സരം തുടങ്ങും. പരിക്കിന്‍റെ പ്രശ്നങ്ങളില്ലാതെ എത്തുന്ന ഇന്ത്യ ഉറച്ച വിജയപ്രതീക്ഷയിലാണ്. ബാറ്റിങ് നിരയുടെ ഫോമാണ് ടീം ഇന്ത്യയുടെ കരുത്ത്.
ലോകേഷ് രാഹുലും മായങ്ക് അഗർവാളും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തേക്കും. പൂജാര, കോലി, രഹാനെ എന്നിവർക്ക് ശേഷം രോഹിത് ശർമ്മയോ ഹനുമ വിഹാരിയോ അഞ്ചാം നമ്പരില്‍ ബാറ്റ് ചെയ്യും. വിക്കറ്റ് കീപ്പറുടെ റോളില്‍ റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ എന്നിവരില്‍ ഒരാൾക്ക് അവസരം ലഭിക്കും. അശ്വിൻ, ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ നിന്ന് രണ്ട് പേർ സ്പിന്നർമാരായി ടീമിലെത്തും. ബുംറ, ഷമി, ഇശാന്ത് ശർമ്മ എന്നിവർ പേസ് ബൗളിങ് നിരയെ നയിക്കും.
ലോകകപ്പിലെ സെമി ഫൈനല്‍ പരാജയത്തിന് ശേഷം വെസ്റ്റിൻഡീസിലെത്തിയ ഇന്ത്യ, ഏകദിന, ട്വന്‍റി 20 പരമ്പരകളില്‍ സമ്പൂർണ വിജയം നേടിയിരുന്നു. വെസ്റ്റിൻഡീസ് നിരയില്‍ നായകൻ ജേസൻ ഹോൾഡറുടെ ഓൾറൗണ്ട് മികവിനെ ഇന്ത്യ എങ്ങനെ അതിജീവിക്കും എന്നത് പ്രധാനമാണ്. ഓപ്പണർമാരായി ബ്രാത്‌വെയ്റ്റ്, ജോൺ കാംപെല്‍ എന്നിവർ തിരിച്ചെത്തും. ഷായ് ഹോപ്, ഡാരൻ ബ്രാവോ, ഹെറ്റ്മെയർ എന്നിവർ മധ്യനിരയിലും വിക്കറ്റ് കീപ്പറുടെ റോളില്‍ ഷെയ്ൻ ഡൗറിച്ചും കളിക്കും. പേസ് ബൗളിങ് ഡിപ്പാർട്ട്മെന്‍റില്‍ ഷാനൺ ഗബ്രിയേല്‍, കെമർ റോച്ച് എന്നിവരും ടീമിലെത്തും.
ഇന്ത്യൻ പരിശീലകനായി രവിശാസ്ത്രിയുടെ രണ്ടാമൂഴത്തിന് കൂടിയാണ് ഇന്നത്തെ മത്സരം വേദിയാകുന്നത്.