മെല്‍ബണ്‍: ഓപ്പണർമാരായ ഷഫാലി വർമ്മക്കും സ്‌മൃതി മന്ദാനക്കും എതിരെ പന്തെറിയുകയെന്നത് ദുഷ്‌കരമാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പേസർ മെഗന്‍ സ്കോട്ട്. മാർച്ച് എട്ടിന് മെല്‍ബണില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വനിത ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍. നേരത്തെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്‌കോട്ടിന് ഇന്ത്യന്‍ ഓപ്പണർമാരായ ഷഫാലി വർമ്മയുടെയും സ്‌മൃതി മന്ദാനയുടെയും പ്രഹരം ഏല്‍ക്കേണ്ടി വന്നിരുന്നു. സ്‌കോട്ട് എറിഞ്ഞ ആദ്യ ഓവറില്‍ ഷഫാലി 16 റണ്‍സ് സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ നാലാമത്തെ ഓവർ എറിയാന്‍ എത്തിയപ്പോഴാണ് സ്‌കോട്ടിനെ ഷഫാലി നിലംപരിശാക്കിയത്. നാല് ഫോറുകളാണ് ഷഫാലി ആ ഓവറില്‍ സ്വന്തമാക്കിയത്. നേരത്ത ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്‌ട്ര ടൂർണമെന്‍റിലും സ്‌കോട്ട് മന്ദാനയുടെയുടെ ഷഫാലിയുടെയും ബാറ്റിന്‍റെ ചൂട് അറഞ്ഞിരുന്നു. മത്സരത്തില്‍ സിക്‌സ് പറത്തിയാണ് മന്ദാന സ്‌കോട്ടിന്‍റെ ഓവർ ആഘോഷമാക്കി മാറ്റിയത്.
![megan schutt news shafali verma news smriti mandhana news മെഗന്‍ സ്‌കോട്ട് വാർത്ത ഷഫാലി വർമ്മ വാർത്ത സ്‌മൃതി മന്ദാന വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/mandhana_0603newsroom_1583471674_913.webp)
![megan schutt news shafali verma news smriti mandhana news മെഗന്‍ സ്‌കോട്ട് വാർത്ത ഷഫാലി വർമ്മ വാർത്ത സ്‌മൃതി മന്ദാന വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/mandhana_0603newsroom_1583471674_913.webp)
ഇന്ത്യക്ക് എതിരെ പന്തെറിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവർ തന്നെ മുറിപ്പെടുത്തിയെന്നും സ്കോട്ട് പറഞ്ഞു. പവർ പ്ലേ സമയത്ത് ഇരുവർക്കും ഏതിരെ പന്തെറിയുക ഏറെ ദുഷ്‌കരമാണ്. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇരുവരെയും നേരിടാന്‍ ഓസിസ് ബൗളർമാർ മുന്നൊരുക്കം നടത്തുന്നുണ്ട്. സമീപ ഭാവിയില്‍ ഇതിനകം നിരവധി തവണ ടീം ഇന്ത്യയെ ഞങ്ങൾ നേരിട്ടു കഴിഞ്ഞു. അത് ഫൈനലില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഗന്‍ സ്കോട്ട് പറഞ്ഞു. 2012 മുതല്‍ ഓസ്‌ട്രേലിയക്കായി കളിക്കുന്ന വനിതാ ക്രിക്കറ്റ് താരമാണ് മെഗന്‍ സ്‌കോട്ട്. 2013ല്‍ മെല്‍ബണില്‍ ഇംഗ്ലണ്ടിന് എതിരെയാണ് ആദ്യ ടി20 മത്സരം കളിക്കുന്നത്. ഇതേവരെ 66 ടി20 മത്സരങ്ങളില്‍ നിന്നായി സ്‌കോട്ട് 85 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലുമായി താരം 181 വിക്കറ്റുകൾ സ്വന്തമാക്കിയട്ടുണ്ട്.