മുംബെെ: പരിക്കേറ്റ് സര്‍ജറിക്ക് വിധേയനായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പേസ് ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞതായി മുംബൈ ഇന്ത്യൻസിന്‍റെ ബൗളിങ് പരിശീലകന്‍ ഷെയ്ൻ ബോണ്ട്. മുംബൈ ഓള്‍റൗണ്ടറായ ഹര്‍ദിക്കിന്‍റെ ആക്രമണോത്സുകത അതേപടി നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഒരു ബാക്ക് ഇഞ്ചുറിക്ക് പിറകെ കുറച്ച് പേസ് നഷ്ടപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ ആക്രമണോത്സുകത അതേപടി നിലനില്‍ക്കുന്നത് പ്രധാനമാണ്. ബൗളറെന്ന നിലയില്‍ ബൗൺസറുകള്‍ ഉപയോഗിക്കാം, പന്ത് സ്വിംഗ് ചെയ്യാനുള്ള കഴിവുണ്ട്, എനിയും മികച്ച പേസില്‍ പന്തെറിയാന്‍ കഴിയും" ബോണ്ട് പറഞ്ഞു.
"ശസ്ത്രക്രിയ നടത്തുമ്പോൾ, ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും വേദനയുണ്ടാകാൻ സാധ്യതയുണ്ട്, കഴിഞ്ഞ വർഷം ഐപിഎൽ സമയത്ത് ഹർദിക്കിന് സംഭവിച്ചത് അതാണ്. ഹര്‍ദിക് വളരെ വിലപ്പെട്ട താരമാണെന്നും വീണ്ടും ഒരു പരിക്ക് പറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു. ടീമില്‍ ഓള്‍റൗണ്ടറായി തന്നെ ഹര്‍ദിക് തുടരുമെന്നും ബോണ്ട് വ്യക്തമാക്കി.