പുരുഷ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി വനിതാ അമ്പയര്‍മാരായ എലോയിസ് ഷെരിദാനും, മേരി വാല്‍ഡ്രനും. ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ്ബ് ക്രിക്കറ്റില്‍ ആദ്യമായാണ് രണ്ട് വനിതകള്‍ ഒരു മത്സരം നിയന്ത്രിക്കൻ തയ്യാറെടുക്കുന്നത്. അഡ്‌ലെയ്‌ഡില്‍ ടീ ട്രീ ഗള്ളി- നോര്‍ത്തേണ്‍ മത്സരത്തിലാണ് ഇരുവരും അമ്പയര്‍മാരാകാൻ ഒരുങ്ങുന്നത്.
ദക്ഷിണ ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്രിക്കറ്റില്‍ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയറായി വാര്‍ത്തകളിലിടം പിടിച്ചയാളാണ് എലോയിസ് ഷെരിദാന്‍. വനിതാ ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ്-മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തില്‍ ക്ലൈര്‍ പൊളോസാക്കിനൊപ്പം മത്സരം നിയന്ത്രിച്ചും ഷെരിദാന്‍ ശ്രദ്ധനേടിയിരുന്നു. ഓസ്‌ട്രേലിയയില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് മാച്ച് നിയന്ത്രിക്കുന്ന ആദ്യ വനിതാ ജോഡി എന്ന നേട്ടം ഈ വനിതാ അമ്പയർ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ വനിതാ ടി-20 ലോകകപ്പില്‍ അയര്‍ലന്‍ഡിനായി കളിച്ച താരമാണ് മേരി വാല്‍ഡ്രന്‍. അയര്‍ലന്‍ഡിനായി ഫുട്ബോളിലും മേരി മൈതാനത്തിറങ്ങിയിട്ടുണ്ട്. പുരുഷ ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റില്‍ ആദ്യമായാണ് മേരി വാല്‍ഡ്രന്‍ അംപയറാവുന്നത്. പോര്‍ട്ട് അഡ്‌ലെയ്‌ഡ് ക്രിക്കറ്റ് ക്ലബ്ബിന്‍റെ താരവും അമ്പയറുമാണ് വാല്‍ഡ്രന്‍.