ഐ.പി.എല്‍ പന്ത്രണ്ടാം പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിലെ ആര്‍ഭാടം ഒഴിവാക്കി ലളിതമായി രീതിയില്‍ നടത്താന്‍ ബി.സി.സി.ഐ ഇടക്കാല ഭരണസിമിതി തീരുമാനം. അടുത്തമാസം 23-നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടനച്ചടങ്ങിനായി നീക്കിവെക്കുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കാനും ഇടക്കാല ഭരണസിമിതി യോഗത്തിൽ തീരുമാനമായി.
ഇത്തവണ പതിവു രീതിയിലുള്ള ഉദ്ഘാടന ചടങ്ങുണ്ടാവില്ലെന്ന് ബി.സി.സി.ഐ സി.ഒ.എ വിനോദ് റായ് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ഘാടന ചടങ്ങിനായി അനുവദിക്കുന്ന തുകയുടെ ഒരു ഭാഗം പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കും. മെയ് അവസാനം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കുന്നതിലെ ആശങ്ക അറിയിച്ച് ഐ.സി.സിക്ക് കത്തെഴുതാനും സമിതി യോഗത്തിൽ തീരുമാനമായി.
ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ ഭാവിയില്‍ ഉപേക്ഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുമെന്നും വിനോദ് റായ് വ്യക്തമാക്കി. വിനോദ് റായ്, ഡയാന എഡുല്‍ജി എന്നിവര്‍ക്കൊപ്പം സുപ്രീംകോടതി നിയോഗിച്ച പുതിയ അംഗം ലഫ്.ജന.രവി തോഡ്‌ഗെയും യോഗത്തില്‍ പങ്കെടുത്തു.