കാബൂൾ: വാതുവെപ്പിനെ തുടർന്ന് അഫ്‌ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഷഫിക്കുല്ല ഷഫാക്കിന് വിലക്ക്. ഷഫാക്കിനെ ആറ് വർഷത്തേക്ക് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും വിലക്കിയതായി അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) വ്യക്തമാക്കി. അഴമതി വിരുദ്ധ നിയമപ്രകാരമാണ് തീരുമാനം. ഷഫാക്ക് അഴിമതി വിരുദ്ധ നിയമവുമായി ബന്ധപ്പെട്ട് നാല് കുറ്റങ്ങൾ അംഗീകരിച്ചതായും എസിബി അധികൃതർ പ്രസ്താവനയില്‍ പറഞ്ഞു. 2018 ലെ അഫ്‌ഗാനിസ്ഥാൻ പ്രീമിയർ ലീഗിലും 2019-സീസണിലെ ബംഗ്ലാദേശ് പ്രീമിയർ ലീഗിലും ഷഫാക്ക് വാതുവെപ്പിന്‍റെ ഭാഗമായെന്ന് അധികൃതർ കണ്ടെത്തി. ഇതേ തുടർന്നാണ് നടപടിയെന്ന് എസിബിയുടെ മുതിർന്ന അഴിമതി വിരുദ്ധ മാനേജർ സയ്യിദ് അൻവർ ഷാ ഖുറൈഷി പറഞ്ഞു.
വാതുവെപ്പുമായി ബന്ധപ്പെട്ട് ഷഫാക്ക് സഹതാരത്തെ നിർബന്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര കുറ്റമായാണ് ഇതിനെ കാണുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ വെളിപ്പെടുത്തില്ലെന്ന് കരുതുന്ന മറ്റ് താരങ്ങൾക്ക് നടപടി മുന്നറിയിപ്പാണെന്നും സയ്യിദ് അൻവർ ഷാ ഖുറൈഷി പറഞ്ഞു.