മുംബൈ: ദേശീയ ടീം സെലക്ഷനില്‍ ക്യാപ്റ്റനും പരിശീലകനും അഭിപ്രായം പറയണമെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. ടീമിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ക്യാപ്റ്റന് സെലക്ഷൻ കമ്മിറ്റിയിൽ സ്ഥാനമുണ്ട്.
എന്നാൽ തീരുമാനമെടുക്കാനുള്ള അധികാരം അഞ്ചംഗ സെലക്ഷൻ പാനലിനാണ്, അതേസമയം പരിശീലകന് കമ്മിറ്റിയില്‍ ഇരിപ്പിടമില്ലെന്നും ശാസ്‌ത്രി പറഞ്ഞു. ടീം സെലക്ഷനിൽ ഇരുവരും അഭിപ്രായം പറയേണ്ടത് വളരെ പ്രധാനമാണെന്നാണ് താന്‍ കരുതുന്നതെന്നും, മുന്നോട്ട് പോവുമ്പോള്‍ അതുണ്ടാവുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്‌ചകളിലൂടെയാവണം ടീമിന്‍റെ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും മറിച്ച് ഫോണ്‍ കോളുകളിലൂടെയല്ലെന്നും ശാസ്‌ത്രി വ്യക്തമാക്കി.
also read: Ind vs SA : സെഞ്ചൂറിയനില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്‌ക്ക് 113 റണ്‍സ് വിജയം
കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെയാണ് ശാസ്‌ത്രി ഇന്ത്യയുടെ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനമൊഴിഞ്ഞത്. പകരം ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായിരുന്ന രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുകയായിരുന്നു.