ഹൈദരാബാദ്: കൊവിഡ് 19 തങ്ങളുടെ ഒളിമ്പിക് സ്വപ്നം തകർത്തെന്ന് പാരാ ബാഡ്‌മിന്‍റണ്‍ താരം ആനന്ദ് കുമാർ. ദേശീയ ബാഡ്‌മിന്‍റണ്‍ താരമാണ് അദ്ദേഹം. ലോക്ക് ഡൗണ്‍ കാരണം അത്‌ലറ്റുകൾക്ക് വലിയ നഷ്‌മാണ് ഉണ്ടായത്. ഫിറ്റ്നസ് നിലനിർത്താന്‍ മാത്രം പരിശീലനം നടത്താന്‍ കായിക താരങ്ങൾക്ക് സാധിച്ചില്ല. ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത് ഭിന്നശേഷിക്കാരായ പാരാ അത്‌ലറ്റുകളാണ്.
നിലവില്‍ ഒളിമ്പിക്‌സ് അടുത്ത വർഷത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഒളിമ്പിക് യോഗ്യത നേടാനും ഒരു വർഷത്തിലധികം മുന്നിലുണ്ട്. എന്നാല്‍ വൈറസ് ബാധയെ തുടർന്ന് പാരാലിമ്പിക് താരങ്ങൾ ഏത് തരത്തില്‍ പരിശീലനം നടത്തണമെന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളം ലോക്ക് ഡൗണ്‍ കാരണം അവരെല്ലാം വീട്ടിനുള്ളില്‍ അടച്ചുപൂട്ടി ഇരിക്കുകയാണ്. വീട്ടിനുള്ളില്‍ പേരിന് മാത്രമേ പരിശീലനം നടക്കൂ. സാധാരണക്കാരന് വീട്ടിലെ പരിശീലനം മതി ഫിറ്റ്നസ് നിലനിർത്താന്‍. എന്നാല്‍ അത്‌ലറ്റിന് അത് പോരാ. അന്താരാഷ്‌ട്ര കായിക രംഗത്ത് മാറ്റുരക്കുന്ന താരങ്ങൾക്ക് വേണ്ടി അനുഭാവ പൂർവം നടപടി സ്വീകരിക്കാന്‍ സർക്കാര്‍ തയാറാകണമെന്നാണ് ആനന്ദ് കുമാർ ആവശ്യപെടുന്നത്. ഇത് തങ്ങളുടെ സ്വപ്‌നങ്ങൾക്ക് പുതു ജീവന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.