"ശവപുഷ്‌പങ്ങൾ.. എനിക്കവ വേണ്ട, മരിച്ചവർക്ക് പൂക്കൾ വേണ്ട, ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക, അത് മാത്രം മതി". മലയാളി ഹൃദയം കൊണ്ട് സ്വീകരിച്ച സുഗതകുമാരി ടീച്ചർ വിടപറയുമ്പോൾ ആ അക്ഷരങ്ങളും അന്വർഥമാണ്. "മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ കൊണ്ടുവരണം. തൈക്കാട്ടെ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. ആചാരവെടി മുഴക്കരുത്".കവിതയിലും ജീവിതത്തിലും സ്വീകരിച്ച നിർഭയത്വം മരണത്തിലും സുഗതകുമാരി പിന്തുടർന്നു.

പ്രകൃതിയെ മുറിവേല്‍പ്പിക്കുന്ന മനുഷ്യ ദുരാഗ്രഹങ്ങള്‍ക്കെതിരെ നിരന്തരം കലഹിച്ചു കൊണ്ടിരുന്ന മലയാളത്തിന്‍റെ പ്രിയ കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയും മനുഷ്യ സ്‌നേഹിയുമായിരുന്നു സുഗതകുമാരി. കവിതകളിലൂടെ അനീതിക്കെതിരെ ക്ഷോഭിക്കുകയും ആരോരുമില്ലാത്തവര്‍ക്ക് അഭയമാകുന്ന ആതുരാലയങ്ങള്‍ തീര്‍ക്കുകയും ചെയ്തുകൊണ്ട് ശബ്ദമില്ലാത്തവരുടെ ശബ്ദമായി സുഗതകുമാരി മാറി. 1976ല്‍ കേരളത്തെ പിടിച്ചു കുലുക്കിയ സൈലന്‍റ് വാലി പ്രക്ഷോഭത്തിലൂടെയാണ് സുഗതകുമാരി എന്ന കവയിത്രി പരിസ്ഥിതിവാദിയിലേക്ക് മാറുന്നത്. ധീരമായ നിലപാടു മുന്നോട്ടു വച്ച സുഗതകുമാരിയുടെ ശബ്ദത്തിനായി അന്ന് കേരളം കാതു കൂര്‍പ്പിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളുടെ ജലവാഹിനിയായ കുന്തിപ്പുഴയ്ക്കു കുറുകെ സൈലന്‍റ് വാലിയില്‍ അണക്കെട്ടു നിര്‍മിച്ച്, 240 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കെ.എസ്.ഇ.ബി മുന്നോട്ടു വന്നതാണ് എതിര്‍പ്പിനിടയാക്കിയത്. 530 ഹെക്ടര്‍ നിത്യഹരിത വനപ്രദേശത്തെയാകെ വെള്ളത്തില്‍ മുക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി വാദികള്‍ സുഗതകുമാരിയുടെ നേതൃത്വത്തില്‍ മുന്നോട്ടു വന്നപ്പോള്‍ കേരളം ആ സമരം ഏറ്റെടുത്തു. പ്രക്ഷോഭം കനത്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രശ്‌നത്തില്‍ ഇടപെട്ടു. സമരത്തിന്‍റെ ഉദ്ദേശ ശുദ്ധി ബോധ്യപ്പെട്ട ഇന്ദിരാഗാന്ധി പദ്ധതി ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1984 ല്‍ സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി ഇന്ദിരാഗാന്ധി പ്രഖ്യാപിക്കുന്നിടത്താണ് ആ സമരത്തിന്‍റെ അന്തിമ വിജയം.

നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ പോലെ ഇന്ത്യയിലാകെ വീശിയടിച്ച നിരവധി പരിസ്ഥിതി പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായത് സൈലന്‍റ് വാലി പ്രക്ഷോഭത്തിന്‍റെ വന്‍ വിജയമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അവരുടെ പീഡനങ്ങള്‍ക്കുമെതിരെ പിന്നീടങ്ങോട്ട് നിലയ്ക്കാത്ത ഇടപെടലുകള്‍. അഗതികളായ സ്ത്രീകള്‍ക്കു വേണ്ടി അത്താണി എന്ന കേന്ദ്രം, മാനസിക രോഗികള്‍ക്കു വേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിവയ്ക്ക് സുഗതകുമാരി ടീച്ചർ രൂപം നല്‍കി.

സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെയും വി.കെ.കാര്‍ത്ത്യായനി അമ്മയുടെയും മകളായി പത്തനംതിട്ട ജില്ലയിലെ ആറന്‍മുള വാഴുവേലില്‍ തറവാട്ടില്‍ 1934ല്‍ ജനനം. പിതാവില്‍ നിന്ന് പൈതൃകമായി പകര്‍ന്നു കിട്ടിയ സര്‍ഗവാസനയില്‍ കുട്ടിക്കാലം മുതലേ കവിതകളെഴുതാന്‍ തുടങ്ങിയിരുന്നു. 27-ാം വയസില്‍ മുത്തുച്ചിപ്പി എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1967ല്‍ പുറത്തിറക്കിയ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. 1977 പുറത്തിറങ്ങിയ രാത്രിമഴ എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും സാഹിത്യ പ്രവര്‍ത്തക അവാര്‍ഡും ലഭിച്ചു. 1981ല്‍ പുറത്തിറങ്ങിയ അമ്പലമണി എന്ന കൃതിക്കും അവാര്‍ഡുകളുടെ പെരുമഴയായിരുന്നു. വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍പ്രൈസ് എന്നീ പുരസ്‌കാരങ്ങള്‍ ഈ കൃതിയെ തേടിയെത്തി. അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണ കവിതകള്‍ എന്നിവ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഇവയുൾപ്പെടെ ഇരുപതിലേറെ കവിതാസമാഹരങ്ങള്‍ മലയാളത്തിനു സമ്മാനിച്ചാണ് സുഗതകുമാരി വിടപറയുന്നത്.

കേരളത്തിലെയും ഇന്ത്യയിലെയും സ്ത്രീ വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് സുഗതകുമാരിയുടെ ജീവിതം പ്രചോദനമായി. വനിതകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ലോകം കാതോര്‍ത്ത ശബ്ദത്തിനു കൂടിയാണ് സുഗതകുമാരിയുടെ വേര്‍പാടോടെ വിരാമമാകുന്നത്. " അടുത്ത ജന്മവും ഈ മണ്ണില്‍ തന്നെ കഷ്ടപ്പെടാനും പാടുപെടാനും ഞാൻ വരുമെന്ന് പറയാൻ എത്രപേർക്ക് സന്മനസും ധൈര്യവുമുണ്ടാകും" അതായിരുന്നു മലയാളത്തിന്‍റെ സ്വന്തം സുഗതകുമാരി ടീച്ചർ. രാത്രിമഴയുടെ നൊമ്പരം ബാക്കിയാക്കി പ്രകൃതിയെ മാറോടണച്ച മലയാളത്തിന്‍റെ സ്വന്തം അമ്മമനസാണ് വിടപറഞ്ഞത്.