1930ല്‍ നിശബ്ദ ചിത്രമായ വിഗതകുമാരനില്‍ ആരംഭിച്ച മലയാള സിനിമ അതിന്‍റെ ചരിത്രവും വർത്തമാനവും പിന്നിട്ട് ലോക നിലവാരത്തിലേക്ക് കടന്നുകയറുകയാണ്. യാഥാർഥ്യത്തെ എന്നും ഉൾക്കൊള്ളുകയും വേറിട്ട ആസ്വാദന നിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ലോക സിനിമയ്ക്ക് മലയാളം നല്‍കിയ മാതൃക. ദൂരം ഒരുപാട് പിന്നിടുമ്പോൾ ഒടിടി പ്ലാറ്റ്ഫോം റിലീസ് വരെയെത്തി നില്‍ക്കുകയാണ് ഇപ്പോൾ മലയാള സിനിമ. അതിഭാവുകത്വം ഇല്ലാതെ പ്രേക്ഷകനെ ആസ്വദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നു എന്നതു കൊണ്ട് തന്നെ അന്യഭാഷകളിലും മലയാള സിനിമയ്ക്ക് ആസ്വാദകരുണ്ട്. മലയാളത്തോട് എന്നും ഹൃദയം കൊണ്ട് ചേർന്ന് നില്‍ക്കുന്ന തമിഴ് സിനിമാ ആസ്വാദകർക്ക് വേണ്ടി നിരവധി മലയാള സിനിമകളാണ് റീമേക്ക് ചെയ്തിട്ടുള്ളത്. എവര്‍ഗ്രീന്‍ ക്ലാസിക് ഹിറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ആ ചിത്രങ്ങൾ...
തെങ്കാശിപ്പട്ടണം
തെങ്കാശി ഭരിക്കുന്ന ഇരട്ടനായകന്മാരായ കണ്ണപ്പനും ദാസപ്പനുമായി സുരേഷ് ഗോപിയും ലാലും മാസ് പ്രകടനം നടത്തിയ റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപിക്കും ലാലിനുമൊപ്പം ദിലീപ്, കാവ്യാ മാധവൻ, ഗീതു മോഹൻദാസ്, സംയുക്ത വർമ, സലീംകുമാര്‍ തുടങ്ങി വമ്പൻ താരനിര. ചിരിക്കാന്‍ തുടങ്ങിയാല്‍ ചിരി നിര്‍ത്താന്‍ പറ്റില്ലാത്ത വിധത്തിലുള്ള കൗണ്ടറുകള്‍, എത്ര തവണ കണ്ടാലും മുഷിപ്പു തോന്നാത്ത സീനുകള്‍, അതാണ് തെങ്കാശിപ്പട്ടണം എന്ന ബ്ലോക്ക് ബസ്റ്റര്‍. സിനിമ പോലെ തന്നെ പാട്ടുകളും ഹിറ്റ്. ഇന്നും മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്. ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ പേരില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ പ്രധാന അഭിനേതാക്കളില്‍ മാറ്റം വരുത്തി. ശരത്കുമാറും നെപ്പോളിയനുമായിരുന്നു കണ്ണനും ദാസനുമായി ചിത്രത്തില്‍ വേഷമിട്ടത്. സംയുക്തവര്‍മ, ദേവയാനി എന്നിവരാണ് പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ തെങ്കാശിപ്പട്ടണമൊരുക്കിയ റാഫിയും മെക്കാര്‍ട്ടിനും തന്നെയാണ് തമിഴിലും ചിത്രം ഒരുക്കിയത്. ഒറിജിനലിനെ കടത്തിവെട്ടാന്‍ തമിഴ് പതിപ്പിന് സാധിച്ചില്ലെങ്കിലും മോശമല്ലാത്ത പ്രകടനമായിരുന്നു തമിഴിലെ അഭിനേതാക്കള്‍ കാഴ്ചവെച്ചത്.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_n.jpg)
തേന്മാവിന്‍ കൊമ്പത്ത്
ശ്രീഹള്ളിയെന്ന സുന്ദരമായ സാങ്കല്‍പ്പിക ഗ്രാമത്തില്‍ പിറന്ന മലയാളത്തിലെ മനോഹര ചിത്രം തേന്മാവിന്‍ കൊമ്പത്ത് ആരാധകര്‍ നെഞ്ചിലേറ്റിയിട്ട് വര്‍ഷങ്ങളായി. സിനിമയിലെ കഥാപാത്രങ്ങളുടെ പേരില്‍ പോലും ആരാധന വളരാന്‍ തുടങ്ങിയത് തേന്മാവിന്‍ കൊമ്പത്ത് റിലീസായതില്‍ പിന്നെയാണ്. കൗതുകവും ആകര്‍ഷണീയതയും സിനിമയിലുട നീളം കാത്തുസൂക്ഷിച്ച് ഈ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ അങ്ങനെ ആരാകധകരുടെ മനസില്‍ ഇടംനേടി. അവതരണം കൊണ്ടും ദൃശ്യഭംഗി കൊണ്ടും മനോഹരമായ ഗാനങ്ങള്‍ കൊണ്ടും ചിത്രത്തിലൂടെ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായി മോഹന്‍ലാല്‍-ശോഭന ജോഡി മാറി. മലയാളത്തിലെ എണ്ണം പറഞ്ഞ താരങ്ങളായ നെടുമുടിവേണു, ശ്രീനിവാസന്‍, പപ്പു, കവിയൂര്‍ പൊന്നമ്മ, സോണിയ, കെപിഎസ്‌സി ലളിത തുടങ്ങിയ അഭിനേതാക്കള്‍ ചിത്രത്തില്‍ മികവ് പുലര്‍ത്തി. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണെങ്കിലും മോഹന്‍ലാല്‍-ശോഭന കെമിസ്ട്രി ഒന്ന് വേറെ തന്നെ ആയിരുന്നു. ഇപ്പോഴും ചെറുവീഡിയോകളിലൂടെ മാണിക്യനും കാര്‍ത്തുമ്പിയും പ്രേക്ഷകരുടെ മുന്നില്‍ എത്താറുണ്ട്. തേന്മാവിന്‍ കൊമ്പത്തിലെ എല്ലാ ഗാനങ്ങളും ഇന്നും സൂപ്പര്‍ ഹിറ്റാണ്. ബേണി ഇഗ്നേഷ്യസ് ടീമായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഗാനങ്ങള്‍ ജനപ്രീതി നേടിയപ്പോള്‍ വിവാദങ്ങളും പിന്നാലെ വന്നിരുന്നു. പങ്കജ് മാലിക്കിന്‍റെ പിയാ മിലന്‍ കോ ജാനാ...യും ബാലുമഹേന്ദ്രയുടെ മറുപടിയും സിനിമയിലെ ആസൈ അധികം വച്ച്........ എന്നീ ഗാനങ്ങളും കോര്‍ത്തിണക്കിയാണ് തേന്മാവിലെ എന്തേ മനസിലൊരു നാണം, മാനം തെളിഞ്ഞേ നിന്നാല്‍... എന്നീ ഗാനങ്ങള്‍ പിറന്നത്. സംസ്ഥാന അവാര്‍ഡില്‍ ബേണി- ഇഗ്‌നേഷ്യസ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹത നേടിയപ്പോള്‍ ഇത് സംബന്ധിച്ച് വിവാദങ്ങളും വന്നിരുന്നു. പക്ഷെ ഇതൊന്നും ചിത്രത്തിന്‍റെ ജനപ്രീതിയെ ബാധിച്ചിരുന്നില്ല. തമിഴിലെ പ്രശസ്ത സംവിധായകനായ കെ.വി ആനന്ദായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുളള ദേശീയ പുരസ്‌കാരം ലഭിച്ചു. തമിഴില്‍ മുത്തു എന്ന പേരിലാണ് ഈ ചിത്രം പിന്നീട് റീമേക്ക് ചെയ്യപ്പെട്ടത്. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനീകാന്ത്, മീന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി. എ.ആര്‍ റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ മനോഹര ഗാനങ്ങള്‍ മുത്തുവിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ചിത്രം അക്കാലത്ത് തമിഴിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറി. 175 ദിവസമാണ് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_q.jpg)
അനിയത്തിപ്രാവ്
മലയാളത്തിലെ ഏക്കാലത്തെയും മികച്ച റൊമാന്‍റിക്ക് ബ്ലോക്ക്ബസ്റ്ററാണ് അനിയത്തിപ്രാവ്. 1997ൽ പുറത്തിറങ്ങിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബൻ എന്ന യുവ പ്രതിഭയുടെ നായക അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. ഒരു പുതുമുഖ നടന് ലഭിക്കുന്നതിലും ഉപരിയായിട്ടുള്ള ഒരു വരവേൽപ്പാണ് കുഞ്ചാക്കോ ബോബൻ എന്ന മലയാളത്തിന്‍റെ സ്വന്തം ചാക്കോച്ചന് ലഭിച്ചത്. ചാക്കോച്ചനൊപ്പം മലയാള സിനിമക്കും സിനിമ പ്രേക്ഷകർക്കും പുതിയ ഒരു നായികയെ കൂടി അനിയത്തിപ്രാവിലൂടെ ലഭിച്ചു. മലയാളത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശാലിനിയുടെ ആദ്യ നായിക അരങ്ങേറ്റം അനിയത്തിപ്രാവിൽ ചാക്കോച്ചന്‍റെ നായികയായിട്ടായിരുന്നു. സിനിമയുടെ വൻവിജയത്തിന് ശേഷം ചാക്കോച്ചൻ– ശാലിനി ജോഡികൾ തരംഗമായി. ചിത്രം തമിഴിലേക്ക് ഫാസില്‍ റീമേക്ക് ചെയ്തപ്പോള്‍ ദളപതി വിജയ് ആയിരുന്നു കുഞ്ചാക്കോ ബോബന്‍റെ വേഷത്തിലെത്തിയത്. 'കാതല്ക്ക് മര്യാദൈ' എന്ന പേരിലിറങ്ങിയ ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കിയ എല്ലാ ഗാനങ്ങളും പ്രേക്ഷക പ്രീതി നീടി. ചിത്രം മോശമല്ലാത്ത അഭിപ്രായം തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും സ്വന്തമാക്കി.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_e.jpg)
കിരീടം
വില്ലന്‍ കീഴ്പ്പെടുത്തിയിട്ടും പ്രേക്ഷകരെ കരയിപ്പിച്ച നായകന്‍ സേതുമാധവന്‍ മലയാളിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ്. കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പ്രകടനം, സംഗീതം, സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും കിരീടത്തോളം മികവ് പുലര്‍ത്തിയ സിനിമകള്‍ മലയാളത്തില്‍ അപൂര്‍വമാണ്. അത് തന്നെയാണ് കിരീടം എന്ന സിനിമയെ ക്ലാസിക്കാക്കുന്നതും. ലോഹിതദാസ്, സിബി മലയില്‍, മോഹന്‍ലാല്‍ എന്നീ പ്രതിഭകള്‍ ഒന്നിച്ച കിരീടത്തിന് അതേപേരില്‍ തമിഴില്‍ റീമേക്ക് ഒരുക്കിയിരുന്നു. എ.എല്‍ വിജയ് ഒരുക്കിയ ചിത്രത്തില്‍ അജിത് കുമാര്‍, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലെ കിരീടത്തോട് ചിത്രത്തിന്‍റെ റീമേക്കിനെ താരതമ്യപ്പെടുത്തുമ്പോള്‍ നിരാശപ്പെടേണ്ടിവരും മലയാള സിനിമാപ്രേമികള്‍ക്ക്.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_4.jpg)
മണിച്ചിത്രത്താഴ്
ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റിമേക്ക് ചെയ്ത മലയാള ചിത്രമാണ് മണിച്ചിത്രത്താഴ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നീ താരങ്ങളുടെ മത്സരിച്ചുള്ള പ്രകടനം കാണം. നാഗവല്ലിയും, ഡോ.സണ്ണിയും, നകുലനും ഇന്നും പ്രേക്ഷകന് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍. ഫാസില്‍ മലയാളത്തിന് സമ്മാനിച്ച മറ്റൊരു ക്ലാസിക് എന്ന് വേണമെങ്കില്‍ മണിച്ചിത്രത്താഴിനെ വിശേഷിപ്പിക്കാം. എം.ജി രാധാകൃഷ്ണനും, ജോണ്‍സണും ചേര്‍ന്ന് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. മണിച്ചിത്രത്താഴ് പുറത്തിറങ്ങി പത്ത് വര്‍ഷം പിന്നിട്ടതിന് ശേഷമാണ് ചിത്രം തമിഴില്‍ റിമേക്ക് ചെയ്യപ്പെട്ടത്. ചന്ദ്രമുഖി എന്ന പേരിലിറങ്ങിയ ചിത്രം പി.വാസുവാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ രജനീകാന്ത്, പ്രഭു, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം തമിഴില്‍ വന്‍വിജയമായിരുന്നു. 890 ദിവസമാണ് ചന്ദ്രമുഖി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_5.jpg)
കുഞ്ഞിക്കൂനന്‍
മലയാളത്തില്‍ കഥാപാത്രങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്ത നടന്മാരില്‍ ഒരാളാണ് നടന്‍ ദിലീപ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് 2002ല്‍ പുറത്തിറങ്ങിയ കുഞ്ഞിക്കൂനന്‍ എന്ന ശശി ശങ്കര്‍ ചിത്രം. ബെന്നി.പി.നായരമ്പലം രചന നിര്‍വഹിച്ച ചിത്രം കൂനുള്ള യുവാവിന്‍റെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മന്യ, നവ്യനായര്‍, കൊച്ചിന്‍ ഹനീഫ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തമിഴില്‍ പേരഴഗന്‍ എന്ന പേരിലാണ് റീമേക്ക് ചെയ്യപ്പെട്ടത്. ശശി ശങ്കര്‍ തന്നെയാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്തതും. സൂര്യയായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ജ്യോതിക, വിവേക് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_6.jpg)
വിയറ്റ്നാം കോളനി
1992ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് വിയറ്റ്നാം കോളനി. സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കനകയായിരുന്നു നായിക. പാലക്കാട്ടുകാരൻ പട്ടരായ കൃഷ്ണമൂർത്തി എന്ന കഥാപാത്രം ജോലി അന്വേഷിച്ച് നടക്കുന്ന ഒരാളാണ്. ഇയാൾ കൊച്ചിയിലെ ഒരു ചേരി ഒഴിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട് ഒരു കോളനിയിൽ താമസമാക്കുന്നതും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രം വലിയ സാമ്പത്തിക വിജയം മലയാളത്തില്‍ നേടിയിരുന്നു. ചിത്രം തമിഴില്‍ ഇതേപേരില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭു, ഗൗതമി, വിനീത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_7.jpg)
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
കലാഭവന്‍ മണി എന്ന പ്രതിഭയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജ്യൂറി പുരസ്കാരം കലാഭവന്‍ മണിക്ക് ലഭിച്ചിരുന്നു. കാവേരി, പ്രവീണ, സായ്‌കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴിലേക്കും വിനയന്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. കാശി എന്ന പേരില്‍ ഒരുക്കിയ ചിത്രത്തില്‍ വിക്രം ആയിരുന്നു നായകന്‍. കാവേരി, കാവ്യാ മാധവന്‍ എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_8.jpg)
ഫ്രണ്ട്സ്
1999ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഫ്രണ്ട്സ്. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷ്, ജയറാം, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം തമിഴിലും സിദ്ദിഖ് ഒരുക്കിയിരുന്നു. വിജയ്, സൂര്യ, വടിവേലു, ദേവയാനി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളത്തിലും തമിഴിലും ഫ്രണ്ട്സ് വിജയമായിരുന്നു.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_9.jpg)
ക്ലാസ്മേറ്റ്സ്
2006ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ചിത്രമായിരുന്നു ലാല്‍ ജോസ് ഒരുക്കിയ ക്ലാസ് മേറ്റ്സ്. ജെയിംസ് ആല്‍ബര്‍ട്ടായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒരു കോളജിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, കാവ്യാ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നു. നിനയ്താലെ ഇനയ്ക്കും എന്ന പേരിലാണ് ചിത്രം തമിഴില്‍ റീമേക്ക് ചെയ്യപ്പെട്ടത്. പൃഥ്വിരാജ് തമിഴ് പതിപ്പിലും അഭിനയിച്ചിരുന്നു. ജി.എന്‍.ആര്‍ കുമാരവേലനാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്തത്. വിജയ് ആന്‍റണിയായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഇതിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. മലയാളവുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴിലൊരുക്കിയ ചിത്രം പ്രേക്ഷകന് നൂറ് ശതമാനം തൃപ്തി നല്‍കിയോ എന്നത് ചോദ്യമായി അവശേഷിക്കുകയാണ്.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_10.jpg)
ട്രാഫിക്
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കിയ റോഡ് ത്രില്ലര്‍ സിനിമയായിരുന്നു ട്രാഫിക്. ശ്രീനിവാസന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, സന്ധ്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രം ചെന്നൈയില്‍ ഒരു നാള്‍ എന്ന പേരിലാണ് തമിഴില്‍ റീമേക്ക് ചെയ്യപ്പെട്ടത്. ഷഹീദ് ഖാദറായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. ശരത്കുമാര്‍, പ്രകാശ് രാജ്, ചേരന്‍, രാധിക ശരത്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം തമിഴിലും ഹിറ്റായിരുന്നു.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_11.jpg)
ദൃശ്യം
മോഹൻലാലും മീനയും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമിച്ചത്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ദൃശ്യം 150 ദിവസത്തിലധികം തിയേറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു. ചിത്രത്തിന്‍റെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രം തമിഴില്‍ ഒരുക്കിയത് പാപനാശം എന്ന പേരിലായിരുന്നു. കമല്‍ഹാസനും ഗൗതമിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദൃശ്യത്തിന്‍റെ നിലവാരം പാപനാശം പുലര്‍ത്തിയില്ലെന്നാണ് നിരൂപകര്‍ അഭിപ്രായപ്പെട്ടത്.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_12.jpg)
ബോഡി ഗാര്‍ഡ്
സിദ്ദിഖ് ഒരുക്കിയ ദിലീപ് ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. നയന്‍താരയായിരുന്നു ചിത്രത്തില്‍ ദിലീപിന്‍റെ നായിക. 2010ല്‍ പുറത്തിറങ്ങിയ ഹിറ്റുകളില്‍ ഒന്നുകൂടിയായിരുന്നു പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കി ഒരുക്കിയ ബോഡി ഗാര്‍ഡ്. ചിത്രം സംവിധായകന്‍ സിദ്ദിഖ് തമിഴിലേക്ക് കാവലന്‍ എന്ന പേരില്‍ റിമേക്ക് ചെയ്തപ്പോള്‍ വിജയ്‌യും അസിനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായത്. ചിത്രം ഷാങ്ഹായ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_13.jpg)
കഥപറയുമ്പോള്‍
ശ്രീനിവാസന്‍റെ തിരക്കഥയില്‍ എം.മോഹനന്‍ ഒരുക്കിയ ചിത്രമായിരുന്നു ശ്രീനിവാസനും മമ്മൂട്ടിയും കേന്ദ്രകഥാപാത്രമായ കഥപറയുമ്പോള്‍. മേലുകാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയേയും ചലച്ചിത്ര നടന്‍റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയാളപ്പെടുത്തുകയുമാണ് ചെയ്യുന്നത്. തമിഴില്‍ രജനീകാന്തിനെ നായകനാക്കി പി. വാസു ഈ ചിത്രത്തിന്‍റെ റിമേക്ക് സംവിധാനം ചെയ്യുകയുണ്ടായി. കുസേലന്‍ എന്ന പേരിലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ചിത്രം നേടിയില്ല. മലയാളത്തിലെ കഥയിൽനിന്ന് ചില മാറ്റത്തോടെയാണ് തമിഴില്‍ റീമേക്ക് ചെയ്തിട്ടുള്ളത്.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_14.jpg)
നിറം
സൗഹൃദവും പ്രണയവും വിഷയമായി കുഞ്ചാക്കോ ബോബൻ, ശാലിനി ജോഡി അഭിനയിച്ച മലയാള ചലച്ചിത്രമാണ് നിറം. കമൽ സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ഇക്ബാൽ കുറ്റിപ്പുറത്തിന്‍റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിദ്യാസാഗർ ഈണമിട്ട മനോഹരമായ ഗാനങ്ങൾ ചിത്രത്തിന് മാറ്റുകൂട്ടി. ചിത്രം തമിഴിലേക്ക് കമല്‍ തന്നെയാണ് റീമേക്ക് ചെയ്തത്. പിരിയാത വരം വേണ്ടും എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. പ്രശാന്തും ശാലിനിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായത്. തമിഴിലും മോശമല്ലാത്ത അഭിപ്രായം ചിത്രം നേടി.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_15.jpg)
ബാംഗ്ലൂര്‍ ഡെയ്സ്
2014ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡെയ്സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂർ ഡെയ്സ് പറയുന്നത്. നിരൂപകരിൽ നിന്നും പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി. 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരിലാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത്. ഭാസ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യ, ബോബി സിംഹ, റാണ ദഗുബട്ടി, ശ്രീ ദിവ്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം പക്ഷെ തിയേറ്ററില്‍ പരാജയമായിരുന്നു.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_16.jpg)
ഹൗ ഓള്‍ഡ് ആര്‍ യു
ഏറെ കാലത്തിന് ശേഷം മലയാളത്തിന്‍റെ സ്വന്തം നടി മഞ്ജുവാര്യര്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു. കുഞ്ചാക്കോ ബോബന്‍, ലാലു അലക്സ്, കനിഹ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014 മെയ് മാസത്തിൽ പ്രദർശനത്തിനെത്തിയ ഹൗ ഓൾഡ് ആർ യു മികച്ച സാമ്പത്തിക വിജയവും പ്രേക്ഷക പ്രശംസയും നേടി. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. റോഷന്‍ ആന്‍ഡ്രൂസ് തന്നെയായിരുന്നു സംവിധായകന്‍. 36 വയതിനിലേ എന്ന പേരില്‍ ഒരുക്കിയ ചിത്രം നടന്‍ സൂര്യയാണ് നിര്‍മിച്ചത്. ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക. ജ്യോതികയുടെയും ഒരു ഇടവേളക്ക് ശേഷമുള്ള സിനിമയിലേക്കുള്ള മടങ്ങിവരവായിരുന്നു ഈ ചിത്രം. ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_17.jpg)
സാള്‍ട്ട് ആന്‍റ് പെപ്പര്‍
ആഷിക് അബു സംവിധാനം ചെയ്ത് ആസിഫ് അലി, ലാൽ, ശ്വേത മേനോൻ, മൈഥിലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സോൾട്ട് ആന്‍റ് പെപ്പർ. 2011ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു. മലയാളം റോക്ക് ബാൻഡായ അവിയൽ ഈ പടത്തിനു വേണ്ടി 'ആനക്കള്ളൻ' എന്നൊരു ഗാനം ചെയ്തിട്ടുണ്ട്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷൈജു ഖാലിദാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രം തമിഴിലേക്ക് ഉന്‍ സമയല്‍ അറയില്‍ എന്ന പേരിലാണ് റീമേക്ക് ചെയ്തത്. ചിത്രം സംവിധാനം ചെയ്തത് പ്രകാശ് രാജായിരുന്നു. സ്നേഹ, ഉര്‍വശി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പക്ഷെ ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
![മലയാളം സിനിമകള്‍ തമിഴില്‍ റിമേക്ക് ചെയ്തപ്പോള്‍ malayalam movies remake malayalam movies remake special story movies remake special story തമിഴ് സിനിമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8091581_18.jpg)