മലയാളത്തിന്‍റെ ചിരി, എന്നാൽ ഹാസ്യ താരമെന്നതിലുപരി മികച്ചൊരു നടനായ മാളാ അരവിന്ദന്‍റെ 80-ാം ജന്മദിനമാണിന്ന്. ശുദ്ധഹാസ്യത്തിന്‍റെ നേർമുഖമായ മാള എന്ന് മലയാളികൾ സ്‌നേഹപൂർവ്വം വിളിക്കുന്ന കലാകാരൻ 1940 ജനുവരി 15ന് എറണാകുളം ജില്ലയിലെ വടവുകോട് ജനിച്ചു. താനാട്ട് അയ്യപ്പന്‍റെയും പൊന്നമ്മയുടെയും മകനായ അരവിന്ദൻ നാടകങ്ങളില്‍ തബലിസ്റ്റായാണ് കലയിൽ തുടക്കം കുറിച്ചത്. പിന്നീട് അദ്ദേഹം നാടകങ്ങളിലൂടെ അഭിനയത്തിലേക്കും തിരിഞ്ഞു.
15വര്‍ഷം നീണ്ട നാടക അഭിനയത്തിന് ശേഷം 'തളിരുകൾ' എന്ന ചിത്രത്തിലൂടെ മാള സിനിമയിലേക്ക് കടന്നുവന്നു. എന്നാൽ 1968ൽ ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്‌ത സിന്ദൂരമാണ് ആദ്യം തിയേറ്ററിലെത്തിയത്. തരികിട കഥാപാത്രങ്ങളിലും ഗുണ്ടായിസത്തിലും നർമം കലർത്തി തന്‍റേതായ ശൈലി പരീക്ഷിച്ച ഈ അതുല്യ പ്രതിഭ മലയാളത്തിൽ 40 വർഷം കൊണ്ട് 650ലേറെ സിനിമകളിൽ അഭിനയിച്ചു. എസ്.പി.പിള്ള, അടൂര്‍ഭാസി, ബഹദൂര്‍ ത്രയത്തിന് ശേഷം മലയാള സിനിമയുടെ അടുത്ത കാലഘട്ടത്തിലെ ഹാസ്യസാമ്രാട്ടുകളിലൊരാളായി ജഗതിക്കും പപ്പുവിനുമൊപ്പം മാളാ അരവിന്ദന്‍റെ പേരും ചേർക്കപ്പെട്ടു.
മിമിക്‌സ് പരേഡ്, കന്മദം, അഗ്നിദേവന്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, നെല്ലിക്ക, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, അഞ്ചരക്കല്യാണം, ജൂനിയർ മാൻഡ്രേക്ക്, കുടമാറ്റം, ജോക്കര്‍, മീശമാധവൻ, ഗോഡ് ഫോർ സെയിൽ, താപ്പാന, വേനൽമരം, മുല്ല, പുണ്യാളൻ അഗർബത്തീസ് തുടങ്ങി അറുപതുകൾ മുതൽ രണ്ടായിരം വരെയുള്ള സിനിമകളിലെ നിറസാന്നിധ്യമായിരുന്നു മാളാ അരവിന്ദൻ.
2015 ജനുവരി 28ന് അസുഖത്തെ തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു. കാൽച്ചിലമ്പ്, നൂൽപാലം തുടങ്ങിയവ മാളയുടെ മരണശേഷം റിലീസ് ചെയ്‌ത ചിത്രങ്ങളാണ്. പ്രേംനസീറിൽ നിന്ന് തുടങ്ങി മമ്മൂട്ടി, മോഹൻലാൽ പിന്നീട് ദിലീപ്, ജയസൂര്യ വരെ മൂന്ന് കാലഘട്ടത്തിലൂടെ സഞ്ചരിച്ചു മാളയുടെ സിനിമാജീവിതം.