നടിയും മോഡലുമായ ലീന മരിയ പോൾ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് മലയാളി നടിയെ അറസ്റ്റ് ചെയ്‌തത്. വ്യവസായിയായ ഷിവിന്ദർ സിംഗിന്‍റെ ഭാര്യയെ കബളിപ്പിച്ച് 200 രൂപ തട്ടിയെടുത്തുവെന്നതാണ് നടിയ്‌ക്കെതിരായ കുറ്റം.
കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ചെന്നൈ സ്വദേശിയും നടിയുടെ ഭർത്താവുമായ സുകാഷ് ചന്ദ്രശേഖറും ഉൾപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവർക്കുമെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തിയ അന്വേഷണത്തിനെ തുടർന്നാണ് ലീനയെ അറസ്റ്റ് ചെയ്‌തത്. ലീന സെക്രട്ടറിയാണെന്നായിരുന്നു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.
ചെന്നൈയിൽ കാനറ ബാങ്കിൽ നിന്നും 19 കോടി രൂപയും വസ്‌ത്രവ്യാപാരിയിൽ നിന്നും 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013ൽ ഇരുവരും അറസ്റ്റിലായിരുന്നു.
Also Read: സൈറ ബാനുവിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ്യ നില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ
അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നു. കൂടാതെ, സുകാഷിന്‍റെ ചെന്നൈയിലെ ബംഗ്ലാവിൽ നിന്നും അന്വേഷണസംഘം ആഡംബര കാറുകളും പണവും പിടിച്ചെടുത്തിട്ടുണ്ട്.
മലയാളത്തിൽ റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിലാണ് ലീന അഭിനയിച്ചിട്ടുള്ളത്.