സ്ത്രീധനപീഡനത്തിന്‍റെ പേരില്‍ വിസ്മയ മരിച്ചത് കേരളക്കരയെയൊട്ടാകെ കണ്ണീരിലാഴ്‌ത്തിയ വാര്‍ത്തയായിരുന്നു. പ്രമുഖരടക്കം നിരവധി പേര്‍ വിസ്‌മയയുടെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. ഇപ്പോള്‍ വിസ്‌മയയുടെ മരണത്തില്‍ വികാരധീനനായി പ്രതികരിച്ചിരിക്കുകയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി.
തീരുമാനമെടുക്കും മുമ്പ് ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്‍റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് താന്‍ അവളെ വിളിച്ചോണ്ട് വന്നേനെ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. വിസ്‌മയയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഓരോ പഞ്ചായത്തിലും സംസ്‌കാരിക സംഘങ്ങളുണ്ടാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. വാങ്ങണം എന്നതിനെക്കാള്‍ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെയും സുരേഷ് ഗോപി വിമര്‍ശിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകള്‍
'വിവരം അറിഞ്ഞ് ഞാന്‍ വിജിത്തിനെ വിളിച്ചു. അപ്പോള്‍ വിസ്മമയുടെ മൃതദേഹം പോസ്മോര്‍ട്ടത്തിന് കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാന്‍ വിജിത്തിനോട് ചോദിച്ച് പോയി. എത്രയോ പേര്‍ എന്‍റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് എന്‍റെ ഒന്നു വിളിച്ച്.... ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍... കാറെടുത്ത് ആ വീട്ടില്‍ പോയി അവന്‍റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ..' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
ഇക്കഴിഞ്ഞ ദിവസമാണ് ശാസ്‍താകോട്ടയ്ക്കടുത്ത് ശാസ്‍താംനടയിൽ വിസ്‍മയ എന്ന യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പൊലീസ് കസ്റ്റഡിയിലായ കിരണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Also read: വിസ്‌മയയുടെ മരണത്തിൽ രോഷമറിയിച്ച് താരങ്ങൾ ; വിമർശനങ്ങൾക്ക് മറുപടിയുമായി വീണയും അശ്വതിയും
ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്ന ചിത്രങ്ങള്‍ സഹിതമുള്ള വിസ്‍മയയുടെ വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്താകെ നൊമ്പരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ യുവതി. കിരണിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്.