പാടിയ ഗാനങ്ങൾ നിരവധി... അതും വിവിധ ഭാഷകളിൽ... പുരസ്ക്കാരങ്ങൾ ഒട്ടനവധി.... ഭാരതത്തിന്‍റെ സ്വന്തം സ്വരമാധുര്യം ലതാജിക്ക് ഇന്ന് 91-ാം പിറന്നാള്‍. പതിനഞ്ചോളം ഭാഷകളില്‍ നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലതാ മങ്കേഷ്‌കര്‍ ഭാരതീയ സംഗീതത്തിന്‍റെ വാനമ്പാടിയെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ലതാ മങ്കേഷ്‌കറുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെ നാൽപ്പത് മുതൽ എൺപതു വരെയുള്ള കാലഘട്ടം. ഹിന്ദി സിനിമയിൽ ലത മങ്കേഷ്കറെന്ന ഗായിക അരങ്ങുവാണ കാലം. ബോളിവുഡിന് മാത്രം അവകാശപ്പെട്ട ശബ്ദമല്ല ലത മങ്കേഷ്കറിന്‍റേത്. ഇന്ത്യയിലെ മുപ്പത്തിയാറ് പ്രാദേശിക ഭാഷകളിലും, കൂടാതെ മറ്റ് വിദേശഭാഷകളിലും ലതാജി പാടിയിട്ടുണ്ട്.
![veteran singer Lata Mangeshkar turns 91 ലതാ മങ്കേഷ്കര്‍ പിറന്നാള്‍ ലതാ മങ്കേഷ്കര്‍ സിനിമകള്‍ തലാ മങ്കേഷ്കര്‍ പാട്ടുകള്‍ ലതാ മങ്കേഷ്കര്‍ മലയാള ഗാനം Lata Mangeshkar turns 91 Lata Mangeshkar birthday Lata Mangeshkar songs](https://etvbharatimages.akamaized.net/etvbharat/prod-images/8966507_jjjjj.jpg)
![veteran singer Lata Mangeshkar turns 91 ലതാ മങ്കേഷ്കര്‍ പിറന്നാള്‍ ലതാ മങ്കേഷ്കര്‍ സിനിമകള്‍ തലാ മങ്കേഷ്കര്‍ പാട്ടുകള്‍ ലതാ മങ്കേഷ്കര്‍ മലയാള ഗാനം Lata Mangeshkar turns 91 Lata Mangeshkar birthday Lata Mangeshkar songs](https://etvbharatimages.akamaized.net/etvbharat/prod-images/8966507_hhh.jpg)
ഗിന്നസ് വേൾഡ് ബുക്കിൽ അടക്കം ഇടം നേടിയ ഇന്ത്യയുടെ വാനമ്പാടി ജനിച്ചത് 1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ്. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ച് മക്കളിൽ മൂത്ത മകളാണ് ലതാ മങ്കേഷ്‌കർ. ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ അഞ്ച് മക്കളെയും പിതാവ് ദീനാനാഥ് തന്നെയാണ് സംഗീതം പഠിപ്പിച്ചത്. ദീനാനാഥ് അദ്ദേഹത്തിന്‍റെ നാടക കഥാപാത്രത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് ഹേമയെന്ന പേര് മാറ്റി ലതയെന്നാക്കിയത്. തന്‍റെ പതിമൂന്നാം വയസിൽ അച്ഛൻ മരിച്ചതോടെ മൂത്ത മകളായ ലതയിലായിരുന്നു കുടുംബത്തിന്‍റെ ഉത്തരവാദിത്തം എത്തിച്ചേർന്നത്. 1942ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ 'നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കി. ആ വർഷം തന്നെ ലത, പാഹിലി മംഗള- ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും 'നടാലി ചൈത്രാചി നവാലായി' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948ൽ ഷഹീദ് എന്ന ചിത്രത്തിന് വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമാതാവ് എസ്. മുഖർജി മടക്കി അയച്ചു. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത് 1948ല്‍ പുറത്തിറങ്ങിയ മജ്‌ബൂർ എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീത സംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്.
രാമു കാര്യാട്ട് സംവിധാനം ചെയ്ത 'നെല്ല്' എന്ന മലയാള ചിത്രത്തിലെ 'കദളി കണ്‍കദളി' എന്ന ഒരു ഗാനം മാത്രം സംഗീത ലോകത്തെ മഹാന്മാരായ വയലാർ, സലീൽദാ എന്നിവരോടൊപ്പം ചേര്‍ന്ന് ആലപിച്ച് മലയാളികളുടെയും സ്വപ്നം സാക്ഷാത്കരിച്ചു ലതാജി. 1969ല്‍ പത്മഭൂഷൺ, 1999ല്‍ പത്മവിഭൂഷൺ, 1989ല്‍ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2001ല്‍ ഭാരതരത്നം എന്നിവ നല്‍കി രാജ്യം പ്രിയ ഗായികയെ ആദരിച്ചു. മൂന്ന് ദേശീയ അവാര്‍ഡുകള്‍, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവയും നേടിയിട്ടുണ്ട്. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതാ മങ്കേഷ്‌കറിന്‍റെ ഇളയ സഹോദരിയാണ്.