ഹൈദരാബാദ്: അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായി തിരശ്ശീലയിൽ ഒന്നിക്കുന്ന ചിത്രം ചെഹ്‌രെ അടുത്ത മാസം ഒമ്പതിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ബിഗ് ബിയും ഹാഷ്‌മിയും ക്രിസ്റ്റല്‍ ഡിസൂസ, അന്നു കപൂര്‍, ധൃതിമാന്‍ ചാറ്റര്‍ജി, കൃതി ഖർബാന്ദ എന്നിവരുമുൾപ്പെടുന്ന താരനിരയിൽ റിയ ചക്രബർത്തിയുണ്ടാകുമെന്ന് നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിൽ പരാമർശിച്ചിരുന്നെങ്കിലും സിനിമയുടെ റിലീസ് പ്രഖ്യാപിച്ചപ്പോഴോ ടീസറിലോ റിയയുടെ പേരോ നടി അഭിനയിച്ച രംഗങ്ങളോ ചേർത്തിരുന്നില്ല.
രാജ്യത്ത് വലിയ വിവാദങ്ങൾക്കും സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്കും മയക്കുമരുന്ന് ഉൾപ്പെടെയുള്ള അന്വേഷണങ്ങൾക്കും വഴിവെച്ച നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന് ശേഷം റിയയുടെ പ്രതിഛായ തകർന്നിരുന്നു. അതിനാൽ തന്നെ ചെഹ്‌രെയുടെ പ്രൊമോഷൻ പരിപാടികളിൽ താരത്തെ ഉൾപ്പെടുത്തണമോ എന്നാണ് നിർമാതാക്കൾ ആലോചിക്കുന്നത്.
റുമി ജഫ്രൈ സംവിധാനം ചെയ്യുന്ന സസ്‌പെൻസ് ഡ്രാമയിൽ റിയ ചക്രബർത്തി ഇമ്രാൻ ഹാഷ്മിയുടെ ജോഡിയായി എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ബോളിവുഡ് ലഹരിമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരാധകരിൽ നിന്നും വിമർശനങ്ങൾ നേരിടുകയും ചെയ്‌ത നടിയെ പ്രൊമോഷന്‍റെ ഭാഗമാക്കണമോ വേണ്ടയോ എന്ന് ചെഹ്‌രെ ടീം ചർച്ച ചെയ്യുകയാണ്. റിയ സമൂഹത്തെ അഭിമുഖീകരിക്കാൻ സ്വയം തയ്യാറെടുത്തു കഴിഞ്ഞുവെന്ന് സംവിധായകൻ അഭിപ്രായപ്പെടുന്നു. എങ്കിലും റിയക്ക് മാധ്യമങ്ങളിൽ നിന്ന് മോശം ചോദ്യങ്ങൾ നേരിടേണ്ടി വരുമോ എന്ന് ചിത്രത്തിന്‍റെ ഭാഗമായുള്ള മറ്റ് പ്രവർത്തകർ ആശങ്കപ്പെടുന്നു.