ETV Bharat / opinion

റമദാനില്‍ മുസ്‌ലിങ്ങള്‍ ചെയ്യുന്നതെന്ത്? വ്രതവും ഇസ്‌ലാമിക ജീവിതവും

author img

By

Published : Mar 23, 2023, 6:39 AM IST

ഈ വര്‍ഷത്തെ റമദാൻ വ്രതം ആരംഭിച്ചു. എന്തിനാണ് മുസ്‌ലിങ്ങള്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുന്നത്. റമദാന്‍റെ സന്ദേശം എന്താണ്….

Message of Ramdan
Message of Ramdan

ലോക മുസ്‌ലിങ്ങള്‍ വ്രതമാസത്തിലേക്ക് പ്രവേശിച്ചു. 11 മാസക്കാല ജീവിതത്തിനിടയില്‍ വന്നുപോയ തെറ്റുകള്‍ ദൈവത്തോട് ഏറ്റുപറയാനും ജീവിതത്തെ ശുദ്ധീകരിക്കാനുമുള്ള മാസം. അതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ റമദാൻ.

വിശപ്പും ദാഹവും സഹിച്ച് പകലന്തിയോളം ഒരു വിശ്വാസി വ്രതമനുഷ്ഠിക്കുമ്പോള്‍ ശാരീരികമായ ഇച്ഛകളെ മാത്രമല്ല, മാനസികമായ ഉയര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ് അവൻ സാധ്യമാക്കുക. ദൈവത്തോട് ഏറ്റുപറയുന്ന തെറ്റുകളും കുറ്റങ്ങളും ജീവിതത്തില്‍ പിന്നീട് ഒരിക്കലും ആവര്‍ത്തിക്കാതിരിക്കുകയും ജീവതത്തെ കൂടുതല്‍ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് റമദാൻ ഒരു ഇസ്‌ലാം വിശ്വാസിയെ സംബന്ധിച്ചിടുത്തോളം അര്‍ഥ പൂര്‍ണമാവുകയുള്ളൂ.

വണ്‍ടൈം പ്രോസസ് അല്ല വ്രതം: ഇസ്‌ലാമിക കല്പനയനുസരിച്ച് ഒരാളുടെ ആരാധന കര്‍മം ദൈവം സ്വീകരിച്ചുവോ ഇല്ലയോ എന്ന് വിലയിരുത്തപ്പെടുന്നത് പിന്നീടുള്ള അയാളുടെ പ്രവര്‍ത്തനങ്ങളെ അനുസരിച്ചാണ്. ആംഗലേയ രീതിയില്‍ പറഞ്ഞാല്‍ ദൈവവുമായുള്ള ബന്ധമെന്നത് 'ഒരു വണ്‍ടൈം പ്രോസസ്' അല്ല, 'കണ്ടിന്യൂസ് പ്രോസസ്' ആണ്. അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അതായത് റമദാനില്‍ നേടിയെടുത്ത ജീവിത വിശുദ്ധി റമദാൻ മുപ്പത് കഴിയുന്നതോടെ തീരുന്നതല്ല. ജീവിതത്തില്‍ ഉടനീളം അവൻ പുലര്‍ത്തണം. എങ്കിലേ റമദാനില്‍ നോമ്പനുഷ്ഠിക്കുന്നതിന്‍റെ യഥാര്‍ഥ ഗുണം അവന് ലഭിക്കുകയുള്ളൂ.

ഹിജ്റ വര്‍ഷം എന്നാല്‍: റമദാൻ മാസത്തെ പുണ്യങ്ങളുടെ പൂക്കാലമെന്നും നന്മകളുടെ വസന്തക്കാലമെന്നും ഒക്കെയുള്ളത് കേട്ടുപഴകിയ വാചകങ്ങളാണ്. ഓരോ റമദാൻ മാസം വരുമ്പോഴും നാം ഈ വാക്കുകള്‍ കേള്‍ക്കാറുണ്ട്. അറബി കലണ്ടറിലെ കേവലം ഒരു മാസം എന്നതിലുപരി ഏറെ പ്രത്യേകതകള്‍ ഈ മാസത്തിനുണ്ട്. അതുക്കൊണ്ടാണ് ഈ വാചകങ്ങള്‍ ഓരോ റമദാനിലും നാം ആവര്‍ത്തിച്ച് കേള്‍ക്കുന്നത്.

പ്രവാചകൻ മുഹമ്മദ് (മുഹമ്മദ് നബി) മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം. അന്നാണ് ഹിജ്റ വര്‍ഷം ആരംഭിക്കുന്നത്. പലായനം എന്നാണ് ഹിജ്റ (പുറപ്പെടല്‍, വിട്ടുപോകല്‍) എന്ന അറബി വാക്കിനര്‍ഥം. പ്രവാചകൻ മദീനയിലേക്ക് യാത്ര തിരിച്ച വര്‍ഷം, ഒന്നാം ഹിജ്റ വര്‍ഷം. ഇപ്പോള്‍ ഹിജ്റ 1444 ആണ്.

ചന്ദ്രന്‍റെ പരിക്രമണം കണക്കാക്കിയാണ് ഹിജ്റ വര്‍ഷവും മാസവും തിയതിയും നിശ്ചയിക്കുന്നത്. അതുക്കൊണ്ടാണ് മാസപ്പിറവി കാണുന്നതിന് അനുസരിച്ച് ഓരോ മാസത്തിന്‍റെയും തുടക്കവും ഒടുക്കവും നിശ്ചയിക്കുന്നത്. മാസപ്പിറവി കാണുകയെന്നാല്‍ ചന്ദ്രന്‍റെ വൃദ്ധക്ഷയങ്ങളാണ്.

ഹിജ്റ കലണ്ടര്‍ പ്രകാരം ചന്ദ്രന്‍റെ പിറവിയെന്നാല്‍ പുതിയ മാസം പിറന്നു. ഗ്രിഗോറിയൻ കലണ്ടര്‍ (ജനുവരി, ഫെബ്രുവരി…) പിന്തുടരുന്നത് സൂര്യനെ അടിസ്ഥാനമാക്കിയുള്ള കാലഗണന രീതിയാണ്. ചന്ദ്രവര്‍ഷത്തില്‍ കാലഗണന കണക്കാക്കുമ്പോള്‍ സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും 10 / 11 ദിവസം കുറവായിരിക്കും. അതുക്കൊണ്ടാണ് ഇംഗ്ലീഷ് മാസത്തില്‍ നിന്ന് ഓരോ വര്‍ഷവും നോമ്പ് വ്യത്യാസപ്പെടുന്നത്. ക്രിസ്മസ് പോലെ ഒരു കൃത്യമായ ഒരു ഇംഗ്ലീഷ് മാസത്തിലോ ദിവസത്തിലോ അല്ലല്ലോ റമദാൻ നോമ്പും ചെറിയ പെരുന്നാളും (ഈദുല്‍ ഫിത്വര്‍) വലിയ പെരുന്നാളുമൊക്കെ (ഈദുല്‍ അദ്ഹ). കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് റമദാൻ ആരംഭിച്ചത്. ഈ വര്‍ഷം അത് മാര്‍ച്ച് 23 ആയി. ഇങ്ങനെ ഓരോ വര്‍ഷവും 10 അല്ലെങ്കില്‍ 11 ദിവസം കുറഞ്ഞു വരും.

ഇസ്‌ലാമില്‍, ചന്ദ്രൻ കാലഗണനയ്ക്കുള്ള ഒരു സൂചകം മാത്രമാണ്. അല്ലാതെ ചന്ദ്രന് യാതൊരു അടിസ്ഥാനമോ കേവലമായൊരു സ്ഥാനമോ പോലും ഇല്ല. ഇന്ന് ചന്ദ്രനെ മുസ്‌ലിം സമുദായത്തിന്‍റെ ചിഹ്നമായൊക്കെ ചിലര്‍ കാണാറുണ്ട്. അത്തരം വിശ്വാസത്തിന് യാതൊരു അടിസ്ഥാനവും ഇല്ല. ഹിജ്റ കലണ്ടറിലെ ഒൻപതാമത്തെ മാസമാണ് റമദാൻ. ഹിജ്റ കലണ്ടറിലെ വര്‍ഷങ്ങള്‍ ഇവയാണ്. 1. മുഹർറം 2. സഫർ 3. റബീഉൽ അവ്വൽ 4. റബീഉൽ ആഖിർ 5. ജമാദുൽ അവ്വൽ 6. ജമാദുൽ ആഖിർ 7. റജബ് 8. ശഅ്ബാൻ 9. റമദാൻ 10. ശവ്വാൽ 11. ദുൽ ഖഅ്ദ് 12. ദുൽ ഹിജ്ജ

അല്ലാഹു എന്ന ദൈവം:- അല്ലാഹു എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ദൈവമല്ല. അറബി ഭാഷയില്‍ ദൈവത്തിന് പറയുന്നത് ഇലാഹ് എന്നാണ്. 'ഒരു പ്രത്യേകതയുള്ളത്' (ഏകമായത് അല്ലെങ്കില്‍ ഒറ്റയായത്) ഇംഗ്ലീഷില്‍ The എന്ന പദം ഉപയോഗിക്കുന്നതു പോലെ അറബിയില്‍ പറയുന്നതാണ് അല്‍. അല്‍+ഇലാഹ്= അല്ലാഹ്. ഇങ്ങനെയാണ് അല്ലാഹ് / അല്ലാഹു എന്ന നാമം ഉണ്ടായത്. അതായത് ഏകനായ ദൈവം എന്ന അര്‍ഥം മാത്രമേ അല്ലാഹു എന്ന പദത്തിന് ഉള്ളൂ. ഒറ്റ ദൈവം (The God), മറ്റൊരു ദൈവം ഇല്ല. എന്നാണ് അല്ലാഹു എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ദൈവത്തെ ഇലാഹ് എന്ന് വിളിക്കാത്തത് ഒരു ദൈവം മാത്രമേയുള്ളൂ എന്ന് മുസ്‌ലിങ്ങള്‍ വിശ്വസിക്കണം എന്ന് നിര്‍ബന്ധം ഉള്ളതുക്കൊണ്ടാണ്. ഇലാഹ് എന്നാല്‍ ഒരുപാട് ദൈവങ്ങളില്‍ ഒരു ദൈവം എന്നാണ് അര്‍ഥം വരിക. അല്‍ - ഇലാഹ് - അല്ലാഹ് എന്ന് വിളിക്കുമ്പോള്‍ ഒറ്റ ദൈവം എന്ന് അര്‍ഥം വരും. (Not 'A God', 'The God')

ഇസ്‌ലാമിലെ ആരാധന കര്‍മങ്ങള്‍: മുസ്‌ലിമായ ഒരു വ്യക്തി ജീവിതത്തില്‍ പ്രധാനപ്പെട്ട അഞ്ച് ആരാധന കര്‍മങ്ങള്‍ക്ക് വിധേയനാണ്. 1. വിശ്വാസം പ്രഖ്യാപിക്കുകയും ജീവിതത്തെ അതിന് അനുസരിച്ച് ക്രമപ്പെടുത്തുകയും ചെയ്യല്‍ 2. ദിവസവും അഞ്ച് നേരം നമസ്കരിക്കല്‍ 3. സമ്പത്തില്‍ നിന്നും കൃത്യമായ അളവില്‍ സക്കാത്ത് (നിര്‍ബന്ധിത ദാനം/നികുതി) നല്‍കുക 4. റമദാനിലെ വ്രതം 5. ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ്. ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാര്യം ഒഴിച്ച് മറ്റുള്ളവയില്‍ ഏറ്റക്കുറച്ചിലുകളോടെ ഇളവുകള്‍ ഉണ്ട്. ഓരോരുത്തരുടെയും സാഹചര്യവും അവസ്ഥയും അനുസരിച്ച് അതില്‍ മാറ്റം ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. നമസ്കാരം ഒരാള്‍ക്ക് ബോധമുള്ള കാലത്തോളം നിര്‍ബന്ധമാണ് (സ്ത്രീകളെ ആര്‍ത്തവ - പ്രസവ രക്തമുള്ള സമയത്ത് ഒഴിവാക്കിയിട്ടുണ്ട്)

റമദാനിലെ വ്രതം: സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണ പാനീയങ്ങള്‍ മാത്രമല്ല, തിന്മയായ എല്ലാ കാര്യങ്ങളില്‍ നിന്നു ഒരു മുസ്‌ലിം വിട്ടു നിന്നാല്‍ മാത്രമാണ് വ്രതം സ്വീകരിക്കപ്പെടുക. അല്ലാത്ത പക്ഷം വെറും പട്ടിണി മാത്രമായിരിക്കുമെന്ന് പ്രവാചകൻ ഓര്‍മിപ്പിച്ചിട്ടുണ്ട്. ശരീര ശുദ്ധീകരണത്തോടൊപ്പം മാനസിക ശുദ്ധീകരണവും കൂടിയാവണം വ്രതം. ഒരു വിശ്വാസി നോട്ടത്തിലും വാക്കിലും പ്രവൃത്തിയിലും നോമ്പുകാരനായിരിക്കണം. നോട്ടം കൊണ്ടോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയെങ്കിലും ദ്രോഹിക്കുകയോ അനാവശ്യം പ്രവൃത്തിക്കുകയോ അരുത് എന്നര്‍ഥം. എങ്കില്‍ മാത്രമേ ദൈവത്തിന്‍റെയെടുത്ത് വ്രതം സ്വീകരിക്കപ്പെടുകയുള്ളൂ.

വ്രതം അനുഷ്ഠിക്കുന്നവര്‍ അത് കൃത്യമായി ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് അവനും ദൈവവും മാത്രമേ അറിയുകയുള്ളൂ. മേല്‍പറഞ്ഞ തെറ്റുകള്‍ ഒരാള്‍ക്ക് മനുഷ്യര്‍ ആരും അറിയാതെ ചെയ്യാം. എന്നാല്‍ ഇസ്‌ലാമിലെ മറ്റുള്ള എല്ലാ ആരാധന കര്‍മവും മറ്റൊരാള്‍ അറിയും. നോമ്പ് മാത്രം അവനും അവന്‍റെ ദൈവവും മാത്രം അറിഞ്ഞുക്കൊണ്ടുള്ള ആരാധനയാണ്.

വ്രതത്തില്‍ ഇളവുള്ളവര്‍: ദീര്‍ഘ യാത്രക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ഗുരുതരമായ രോഗമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വ്രതത്തില്‍ ഇളവുണ്ട്. ആര്‍ത്തവമുള്ള സ്ത്രീകളെ വ്രതത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ള എല്ലാ മുസ്‌ലിങ്ങളും നിര്‍ബന്ധമായും വ്രതം അനുഷ്ഠിക്കണം. വ്രതം ഒഴിവാക്കപ്പെട്ടവരായി മുകളില്‍ പറഞ്ഞവര്‍ റമദാൻ മാസത്തില്‍ അതിന്‍റെ ആദരവ് കാത്തുസൂക്ഷിക്കുന്നതിനായി പരസ്യമായി തിന്നുകയോ കുടിക്കുകയോ ചെയ്യുന്നത് അഭികാമ്യമല്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. വ്രതത്തില്‍ ഒഴിവാക്കപ്പെട്ടവരില്‍ കുട്ടികളും രോഗം ഭേദമാകുമെന്ന് ഉറപ്പില്ലാത്തവരും ഒഴികെയുള്ളവര്‍ നഷ്ടപ്പെട്ട നോമ്പ് പിന്നീട് എടുക്കണമെന്നും മതം അനുശാസിക്കുന്നു. രോഗം ഭേദമാകുമെന്ന് ഉറപ്പില്ലാത്ത രോഗികള്‍ ഓരോ ദിവസത്തെ വ്രതത്തിനും പ്രായശ്ചിത്തമായി നിശ്ചിത ധാന്യം ദാനം ചെയ്യണം.

എന്തുക്കൊണ്ട് റമദാൻ: റമദാൻ എന്ന പദത്തെ റമളാൻ, റംസാൻ, റമസാൻ എന്നൊക്കെ മലയാളത്തില്‍ പ്രയോഗിച്ചു കാണാറുണ്ട്. അറബി വാക്കയതിനാല്‍ ഓരോരുത്തരും ഉച്ചരിക്കുന്ന രീതിക്ക് അനുസരിച്ചാണ് ഈ പദത്തില്‍ ഇങ്ങനെ വ്യത്യാസം വന്നത്. എങ്കിലും അറബിക് ഉച്ചാരണ രീതിയനുസരിച്ച് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന പദം റമദാൻ എന്ന് തന്നെയാണ്.

ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വസംഹിതയായ ഖുര്‍ആൻ പ്രവാചകൻ മുഹമ്മദിന് ആദ്യമായി അവതരിച്ച മാസമാണ് റമദാൻ. ഖുര്‍ആൻ ഒറ്റയടിക്ക് അവതിരിക്കുകയല്ല ചെയ്തത്. ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് 23 വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഖുര്‍ആൻ അവതരിച്ചത്. ഒരു മനുഷ്യായുസിന്‍റെ മുഴുവൻ പ്രശ്നങ്ങള്‍ക്കും ഉത്തരം നല്‍കുന്ന രീതിയിലാണ് ഖുര്‍ആന്‍റെ അവതരണം എന്ന് ഖുര്‍ആൻ തന്നെ സ്വയം വിശേഷിപ്പിക്കുന്നു. പക്ഷേ അത് വായിക്കേണ്ടതു പോലെ, സമീപിക്കേണ്ടതു പോലെ സമീപിക്കണം എന്ന് ഖുആര്‍നികാശയങ്ങളില്‍ കാണാം. ഖുര്‍ആൻ ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടിയോ പ്രത്യേക മനുഷ്യ വംശത്തിന് വേണ്ടി മാത്രമായോ അവതരിച്ചതല്ല, ലോകത്തിലെ മുഴുവൻ മനുഷ്യര്‍ക്കുമായാണ് ഖുര്‍ആന്‍റെ അഭിസംബോധന. അല്ലയോ മനുഷ്യരെ… എന്ന് വിളിച്ചാണ് ഖുര്‍ആനിലെ പല സൂക്തങ്ങളും തുടങ്ങുന്നത്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായിട്ടാണ് ഖുര്‍ആനെ നല്‍കിയതെന്ന് ഖുര്‍ആൻ തന്നെ വിശേഷിപ്പിക്കുന്നു.

സക്കാത്ത്: വളര്‍ച്ച, ശുദ്ധി, പരിശുദ്ധി എന്നൊക്കെയാണ് ഈ സക്കാത്ത് എന്ന വാക്കിനര്‍ഥം. ഒരാളുടെ നമസ്കാരം മനസിനെയും ജീവിതത്തെയും ശുദ്ധീകരിക്കുന്നുവെങ്കില്‍ സക്കാത്ത് സമ്പത്തിനെ ശുദ്ധീകരിക്കുന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിക നിയമം അനുസരിച്ച് ഒരു വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ് സക്കാത്ത്. നമസ്കാരം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മമാണത്.

മനുഷ്യരുടെ ഉയര്‍ച്ചക്കായാണ് സക്കാത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരു മുസ്‌ലിമിന്‍റെ സമ്പത്തില്‍ നിന്നും നിര്‍ണയിക്കപ്പെട്ടിട്ടുള്ള വിഹിതം മാറ്റിവച്ച് അത് ദരിദ്രര്‍ക്ക് നല്‍കണം. സംഘടിത മാര്‍ഗങ്ങളിലൂടെയാണ് സക്കാത്ത് നല്‍കേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്നത് പോലെ വീട്ടുപടിക്കല്‍ വന്ന് ദാനം ചോദിക്കുന്നവര്‍ക്ക് നല്‍കുന്ന ഏതാനും നാണയ തുട്ടുകളല്ല സക്കാത്ത്. അതിന് സ്വദഖ എന്നാണ് ഇസ്‌ലാമില്‍ പറയുക.

സക്കാത്ത് ഒരാളുടെ വരുമാനം കൃത്യമായി കണക്കാക്കി അതിന് മതം അനുശാസിക്കുന്ന തരത്തില്‍ കൃത്യമായി നല്‍കണം. സക്കാത്ത് സമ്പന്നരുടെ ഔദാര്യമല്ല, ദരിദ്രരരുടെ അവകാശമായാണ് മതം പഠിപ്പിക്കുന്നത്. എന്തിനൊക്കെ എങ്ങനെയൊക്കെ സക്കാത്ത് നല്‍കണമെന്ന് വ്യക്തമായ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

രണ്ടര ശതമാനം: ഒരാളുടെ വരുമാനത്തിന്‍റെ രണ്ടര ശതമാനമാണ് സക്കാത്തായി നല്‍കേണ്ടത്. അതായത് ഒരാള്‍ ഒരു ദിവസം നൂറ് രൂപ സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ 2.50പൈസ അയാള്‍ക്കുള്ളതല്ല. അത് സക്കാത്താണ്, ദരിദ്രര്‍ക്കുള്ളതാണ്. അതായത് ഒരു മുസ്‌ലിമിന് 100 രൂപ വരുമാനത്തില്‍ 97.50 രൂപ മാത്രമേ അവകാശമുള്ളൂ. അല്ലെങ്കില്‍ 100 രൂപയും അവന് അര്‍ഹതപ്പെടാത്തത് ആയി തീരും. അതാണ് ഇസ്‌ലാമിക വിധി. റമദാനുമായി സക്കാത്തിന് പ്രത്യേകിച്ച് ബന്ധം ഒന്നുമില്ല. റമദാൻ മാസത്തില്‍ നന്മകള്‍ക്ക് കൂടുതല്‍ പ്രതിഫലം ഉള്ളതിനാല്‍ ആള്‍ക്കാര്‍ റമദാനില്‍ സക്കാത്ത് നല്‍കുന്നു എന്നേയുള്ളൂ.

ലോക മുസ്‌ലിങ്ങള്‍ വ്രതമാസത്തിലേക്ക് പ്രവേശിച്ചു. 11 മാസക്കാല ജീവിതത്തിനിടയില്‍ വന്നുപോയ തെറ്റുകള്‍ ദൈവത്തോട് ഏറ്റുപറയാനും ജീവിതത്തെ ശുദ്ധീകരിക്കാനുമുള്ള മാസം. അതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ റമദാൻ.

വിശപ്പും ദാഹവും സഹിച്ച് പകലന്തിയോളം ഒരു വിശ്വാസി വ്രതമനുഷ്ഠിക്കുമ്പോള്‍ ശാരീരികമായ ഇച്ഛകളെ മാത്രമല്ല, മാനസികമായ ഉയര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ് അവൻ സാധ്യമാക്കുക. ദൈവത്തോട് ഏറ്റുപറയുന്ന തെറ്റുകളും കുറ്റങ്ങളും ജീവിതത്തില്‍ പിന്നീട് ഒരിക്കലും ആവര്‍ത്തിക്കാതിരിക്കുകയും ജീവതത്തെ കൂടുതല്‍ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് റമദാൻ ഒരു ഇസ്‌ലാം വിശ്വാസിയെ സംബന്ധിച്ചിടുത്തോളം അര്‍ഥ പൂര്‍ണമാവുകയുള്ളൂ.

വണ്‍ടൈം പ്രോസസ് അല്ല വ്രതം: ഇസ്‌ലാമിക കല്പനയനുസരിച്ച് ഒരാളുടെ ആരാധന കര്‍മം ദൈവം സ്വീകരിച്ചുവോ ഇല്ലയോ എന്ന് വിലയിരുത്തപ്പെടുന്നത് പിന്നീടുള്ള അയാളുടെ പ്രവര്‍ത്തനങ്ങളെ അനുസരിച്ചാണ്. ആംഗലേയ രീതിയില്‍ പറഞ്ഞാല്‍ ദൈവവുമായുള്ള ബന്ധമെന്നത് 'ഒരു വണ്‍ടൈം പ്രോസസ്' അല്ല, 'കണ്ടിന്യൂസ് പ്രോസസ്' ആണ്. അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അതായത് റമദാനില്‍ നേടിയെടുത്ത ജീവിത വിശുദ്ധി റമദാൻ മുപ്പത് കഴിയുന്നതോടെ തീരുന്നതല്ല. ജീവിതത്തില്‍ ഉടനീളം അവൻ പുലര്‍ത്തണം. എങ്കിലേ റമദാനില്‍ നോമ്പനുഷ്ഠിക്കുന്നതിന്‍റെ യഥാര്‍ഥ ഗുണം അവന് ലഭിക്കുകയുള്ളൂ.

ഹിജ്റ വര്‍ഷം എന്നാല്‍: റമദാൻ മാസത്തെ പുണ്യങ്ങളുടെ പൂക്കാലമെന്നും നന്മകളുടെ വസന്തക്കാലമെന്നും ഒക്കെയുള്ളത് കേട്ടുപഴകിയ വാചകങ്ങളാണ്. ഓരോ റമദാൻ മാസം വരുമ്പോഴും നാം ഈ വാക്കുകള്‍ കേള്‍ക്കാറുണ്ട്. അറബി കലണ്ടറിലെ കേവലം ഒരു മാസം എന്നതിലുപരി ഏറെ പ്രത്യേകതകള്‍ ഈ മാസത്തിനുണ്ട്. അതുക്കൊണ്ടാണ് ഈ വാചകങ്ങള്‍ ഓരോ റമദാനിലും നാം ആവര്‍ത്തിച്ച് കേള്‍ക്കുന്നത്.

പ്രവാചകൻ മുഹമ്മദ് (മുഹമ്മദ് നബി) മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം. അന്നാണ് ഹിജ്റ വര്‍ഷം ആരംഭിക്കുന്നത്. പലായനം എന്നാണ് ഹിജ്റ (പുറപ്പെടല്‍, വിട്ടുപോകല്‍) എന്ന അറബി വാക്കിനര്‍ഥം. പ്രവാചകൻ മദീനയിലേക്ക് യാത്ര തിരിച്ച വര്‍ഷം, ഒന്നാം ഹിജ്റ വര്‍ഷം. ഇപ്പോള്‍ ഹിജ്റ 1444 ആണ്.

ചന്ദ്രന്‍റെ പരിക്രമണം കണക്കാക്കിയാണ് ഹിജ്റ വര്‍ഷവും മാസവും തിയതിയും നിശ്ചയിക്കുന്നത്. അതുക്കൊണ്ടാണ് മാസപ്പിറവി കാണുന്നതിന് അനുസരിച്ച് ഓരോ മാസത്തിന്‍റെയും തുടക്കവും ഒടുക്കവും നിശ്ചയിക്കുന്നത്. മാസപ്പിറവി കാണുകയെന്നാല്‍ ചന്ദ്രന്‍റെ വൃദ്ധക്ഷയങ്ങളാണ്.

ഹിജ്റ കലണ്ടര്‍ പ്രകാരം ചന്ദ്രന്‍റെ പിറവിയെന്നാല്‍ പുതിയ മാസം പിറന്നു. ഗ്രിഗോറിയൻ കലണ്ടര്‍ (ജനുവരി, ഫെബ്രുവരി…) പിന്തുടരുന്നത് സൂര്യനെ അടിസ്ഥാനമാക്കിയുള്ള കാലഗണന രീതിയാണ്. ചന്ദ്രവര്‍ഷത്തില്‍ കാലഗണന കണക്കാക്കുമ്പോള്‍ സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും 10 / 11 ദിവസം കുറവായിരിക്കും. അതുക്കൊണ്ടാണ് ഇംഗ്ലീഷ് മാസത്തില്‍ നിന്ന് ഓരോ വര്‍ഷവും നോമ്പ് വ്യത്യാസപ്പെടുന്നത്. ക്രിസ്മസ് പോലെ ഒരു കൃത്യമായ ഒരു ഇംഗ്ലീഷ് മാസത്തിലോ ദിവസത്തിലോ അല്ലല്ലോ റമദാൻ നോമ്പും ചെറിയ പെരുന്നാളും (ഈദുല്‍ ഫിത്വര്‍) വലിയ പെരുന്നാളുമൊക്കെ (ഈദുല്‍ അദ്ഹ). കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് റമദാൻ ആരംഭിച്ചത്. ഈ വര്‍ഷം അത് മാര്‍ച്ച് 23 ആയി. ഇങ്ങനെ ഓരോ വര്‍ഷവും 10 അല്ലെങ്കില്‍ 11 ദിവസം കുറഞ്ഞു വരും.

ഇസ്‌ലാമില്‍, ചന്ദ്രൻ കാലഗണനയ്ക്കുള്ള ഒരു സൂചകം മാത്രമാണ്. അല്ലാതെ ചന്ദ്രന് യാതൊരു അടിസ്ഥാനമോ കേവലമായൊരു സ്ഥാനമോ പോലും ഇല്ല. ഇന്ന് ചന്ദ്രനെ മുസ്‌ലിം സമുദായത്തിന്‍റെ ചിഹ്നമായൊക്കെ ചിലര്‍ കാണാറുണ്ട്. അത്തരം വിശ്വാസത്തിന് യാതൊരു അടിസ്ഥാനവും ഇല്ല. ഹിജ്റ കലണ്ടറിലെ ഒൻപതാമത്തെ മാസമാണ് റമദാൻ. ഹിജ്റ കലണ്ടറിലെ വര്‍ഷങ്ങള്‍ ഇവയാണ്. 1. മുഹർറം 2. സഫർ 3. റബീഉൽ അവ്വൽ 4. റബീഉൽ ആഖിർ 5. ജമാദുൽ അവ്വൽ 6. ജമാദുൽ ആഖിർ 7. റജബ് 8. ശഅ്ബാൻ 9. റമദാൻ 10. ശവ്വാൽ 11. ദുൽ ഖഅ്ദ് 12. ദുൽ ഹിജ്ജ

അല്ലാഹു എന്ന ദൈവം:- അല്ലാഹു എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ദൈവമല്ല. അറബി ഭാഷയില്‍ ദൈവത്തിന് പറയുന്നത് ഇലാഹ് എന്നാണ്. 'ഒരു പ്രത്യേകതയുള്ളത്' (ഏകമായത് അല്ലെങ്കില്‍ ഒറ്റയായത്) ഇംഗ്ലീഷില്‍ The എന്ന പദം ഉപയോഗിക്കുന്നതു പോലെ അറബിയില്‍ പറയുന്നതാണ് അല്‍. അല്‍+ഇലാഹ്= അല്ലാഹ്. ഇങ്ങനെയാണ് അല്ലാഹ് / അല്ലാഹു എന്ന നാമം ഉണ്ടായത്. അതായത് ഏകനായ ദൈവം എന്ന അര്‍ഥം മാത്രമേ അല്ലാഹു എന്ന പദത്തിന് ഉള്ളൂ. ഒറ്റ ദൈവം (The God), മറ്റൊരു ദൈവം ഇല്ല. എന്നാണ് അല്ലാഹു എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ദൈവത്തെ ഇലാഹ് എന്ന് വിളിക്കാത്തത് ഒരു ദൈവം മാത്രമേയുള്ളൂ എന്ന് മുസ്‌ലിങ്ങള്‍ വിശ്വസിക്കണം എന്ന് നിര്‍ബന്ധം ഉള്ളതുക്കൊണ്ടാണ്. ഇലാഹ് എന്നാല്‍ ഒരുപാട് ദൈവങ്ങളില്‍ ഒരു ദൈവം എന്നാണ് അര്‍ഥം വരിക. അല്‍ - ഇലാഹ് - അല്ലാഹ് എന്ന് വിളിക്കുമ്പോള്‍ ഒറ്റ ദൈവം എന്ന് അര്‍ഥം വരും. (Not 'A God', 'The God')

ഇസ്‌ലാമിലെ ആരാധന കര്‍മങ്ങള്‍: മുസ്‌ലിമായ ഒരു വ്യക്തി ജീവിതത്തില്‍ പ്രധാനപ്പെട്ട അഞ്ച് ആരാധന കര്‍മങ്ങള്‍ക്ക് വിധേയനാണ്. 1. വിശ്വാസം പ്രഖ്യാപിക്കുകയും ജീവിതത്തെ അതിന് അനുസരിച്ച് ക്രമപ്പെടുത്തുകയും ചെയ്യല്‍ 2. ദിവസവും അഞ്ച് നേരം നമസ്കരിക്കല്‍ 3. സമ്പത്തില്‍ നിന്നും കൃത്യമായ അളവില്‍ സക്കാത്ത് (നിര്‍ബന്ധിത ദാനം/നികുതി) നല്‍കുക 4. റമദാനിലെ വ്രതം 5. ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ്. ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാര്യം ഒഴിച്ച് മറ്റുള്ളവയില്‍ ഏറ്റക്കുറച്ചിലുകളോടെ ഇളവുകള്‍ ഉണ്ട്. ഓരോരുത്തരുടെയും സാഹചര്യവും അവസ്ഥയും അനുസരിച്ച് അതില്‍ മാറ്റം ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. നമസ്കാരം ഒരാള്‍ക്ക് ബോധമുള്ള കാലത്തോളം നിര്‍ബന്ധമാണ് (സ്ത്രീകളെ ആര്‍ത്തവ - പ്രസവ രക്തമുള്ള സമയത്ത് ഒഴിവാക്കിയിട്ടുണ്ട്)

റമദാനിലെ വ്രതം: സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണ പാനീയങ്ങള്‍ മാത്രമല്ല, തിന്മയായ എല്ലാ കാര്യങ്ങളില്‍ നിന്നു ഒരു മുസ്‌ലിം വിട്ടു നിന്നാല്‍ മാത്രമാണ് വ്രതം സ്വീകരിക്കപ്പെടുക. അല്ലാത്ത പക്ഷം വെറും പട്ടിണി മാത്രമായിരിക്കുമെന്ന് പ്രവാചകൻ ഓര്‍മിപ്പിച്ചിട്ടുണ്ട്. ശരീര ശുദ്ധീകരണത്തോടൊപ്പം മാനസിക ശുദ്ധീകരണവും കൂടിയാവണം വ്രതം. ഒരു വിശ്വാസി നോട്ടത്തിലും വാക്കിലും പ്രവൃത്തിയിലും നോമ്പുകാരനായിരിക്കണം. നോട്ടം കൊണ്ടോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയെങ്കിലും ദ്രോഹിക്കുകയോ അനാവശ്യം പ്രവൃത്തിക്കുകയോ അരുത് എന്നര്‍ഥം. എങ്കില്‍ മാത്രമേ ദൈവത്തിന്‍റെയെടുത്ത് വ്രതം സ്വീകരിക്കപ്പെടുകയുള്ളൂ.

വ്രതം അനുഷ്ഠിക്കുന്നവര്‍ അത് കൃത്യമായി ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് അവനും ദൈവവും മാത്രമേ അറിയുകയുള്ളൂ. മേല്‍പറഞ്ഞ തെറ്റുകള്‍ ഒരാള്‍ക്ക് മനുഷ്യര്‍ ആരും അറിയാതെ ചെയ്യാം. എന്നാല്‍ ഇസ്‌ലാമിലെ മറ്റുള്ള എല്ലാ ആരാധന കര്‍മവും മറ്റൊരാള്‍ അറിയും. നോമ്പ് മാത്രം അവനും അവന്‍റെ ദൈവവും മാത്രം അറിഞ്ഞുക്കൊണ്ടുള്ള ആരാധനയാണ്.

വ്രതത്തില്‍ ഇളവുള്ളവര്‍: ദീര്‍ഘ യാത്രക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ഗുരുതരമായ രോഗമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വ്രതത്തില്‍ ഇളവുണ്ട്. ആര്‍ത്തവമുള്ള സ്ത്രീകളെ വ്രതത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ള എല്ലാ മുസ്‌ലിങ്ങളും നിര്‍ബന്ധമായും വ്രതം അനുഷ്ഠിക്കണം. വ്രതം ഒഴിവാക്കപ്പെട്ടവരായി മുകളില്‍ പറഞ്ഞവര്‍ റമദാൻ മാസത്തില്‍ അതിന്‍റെ ആദരവ് കാത്തുസൂക്ഷിക്കുന്നതിനായി പരസ്യമായി തിന്നുകയോ കുടിക്കുകയോ ചെയ്യുന്നത് അഭികാമ്യമല്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. വ്രതത്തില്‍ ഒഴിവാക്കപ്പെട്ടവരില്‍ കുട്ടികളും രോഗം ഭേദമാകുമെന്ന് ഉറപ്പില്ലാത്തവരും ഒഴികെയുള്ളവര്‍ നഷ്ടപ്പെട്ട നോമ്പ് പിന്നീട് എടുക്കണമെന്നും മതം അനുശാസിക്കുന്നു. രോഗം ഭേദമാകുമെന്ന് ഉറപ്പില്ലാത്ത രോഗികള്‍ ഓരോ ദിവസത്തെ വ്രതത്തിനും പ്രായശ്ചിത്തമായി നിശ്ചിത ധാന്യം ദാനം ചെയ്യണം.

എന്തുക്കൊണ്ട് റമദാൻ: റമദാൻ എന്ന പദത്തെ റമളാൻ, റംസാൻ, റമസാൻ എന്നൊക്കെ മലയാളത്തില്‍ പ്രയോഗിച്ചു കാണാറുണ്ട്. അറബി വാക്കയതിനാല്‍ ഓരോരുത്തരും ഉച്ചരിക്കുന്ന രീതിക്ക് അനുസരിച്ചാണ് ഈ പദത്തില്‍ ഇങ്ങനെ വ്യത്യാസം വന്നത്. എങ്കിലും അറബിക് ഉച്ചാരണ രീതിയനുസരിച്ച് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന പദം റമദാൻ എന്ന് തന്നെയാണ്.

ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വസംഹിതയായ ഖുര്‍ആൻ പ്രവാചകൻ മുഹമ്മദിന് ആദ്യമായി അവതരിച്ച മാസമാണ് റമദാൻ. ഖുര്‍ആൻ ഒറ്റയടിക്ക് അവതിരിക്കുകയല്ല ചെയ്തത്. ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് 23 വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഖുര്‍ആൻ അവതരിച്ചത്. ഒരു മനുഷ്യായുസിന്‍റെ മുഴുവൻ പ്രശ്നങ്ങള്‍ക്കും ഉത്തരം നല്‍കുന്ന രീതിയിലാണ് ഖുര്‍ആന്‍റെ അവതരണം എന്ന് ഖുര്‍ആൻ തന്നെ സ്വയം വിശേഷിപ്പിക്കുന്നു. പക്ഷേ അത് വായിക്കേണ്ടതു പോലെ, സമീപിക്കേണ്ടതു പോലെ സമീപിക്കണം എന്ന് ഖുആര്‍നികാശയങ്ങളില്‍ കാണാം. ഖുര്‍ആൻ ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടിയോ പ്രത്യേക മനുഷ്യ വംശത്തിന് വേണ്ടി മാത്രമായോ അവതരിച്ചതല്ല, ലോകത്തിലെ മുഴുവൻ മനുഷ്യര്‍ക്കുമായാണ് ഖുര്‍ആന്‍റെ അഭിസംബോധന. അല്ലയോ മനുഷ്യരെ… എന്ന് വിളിച്ചാണ് ഖുര്‍ആനിലെ പല സൂക്തങ്ങളും തുടങ്ങുന്നത്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായിട്ടാണ് ഖുര്‍ആനെ നല്‍കിയതെന്ന് ഖുര്‍ആൻ തന്നെ വിശേഷിപ്പിക്കുന്നു.

സക്കാത്ത്: വളര്‍ച്ച, ശുദ്ധി, പരിശുദ്ധി എന്നൊക്കെയാണ് ഈ സക്കാത്ത് എന്ന വാക്കിനര്‍ഥം. ഒരാളുടെ നമസ്കാരം മനസിനെയും ജീവിതത്തെയും ശുദ്ധീകരിക്കുന്നുവെങ്കില്‍ സക്കാത്ത് സമ്പത്തിനെ ശുദ്ധീകരിക്കുന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിക നിയമം അനുസരിച്ച് ഒരു വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ് സക്കാത്ത്. നമസ്കാരം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മമാണത്.

മനുഷ്യരുടെ ഉയര്‍ച്ചക്കായാണ് സക്കാത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരു മുസ്‌ലിമിന്‍റെ സമ്പത്തില്‍ നിന്നും നിര്‍ണയിക്കപ്പെട്ടിട്ടുള്ള വിഹിതം മാറ്റിവച്ച് അത് ദരിദ്രര്‍ക്ക് നല്‍കണം. സംഘടിത മാര്‍ഗങ്ങളിലൂടെയാണ് സക്കാത്ത് നല്‍കേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്നത് പോലെ വീട്ടുപടിക്കല്‍ വന്ന് ദാനം ചോദിക്കുന്നവര്‍ക്ക് നല്‍കുന്ന ഏതാനും നാണയ തുട്ടുകളല്ല സക്കാത്ത്. അതിന് സ്വദഖ എന്നാണ് ഇസ്‌ലാമില്‍ പറയുക.

സക്കാത്ത് ഒരാളുടെ വരുമാനം കൃത്യമായി കണക്കാക്കി അതിന് മതം അനുശാസിക്കുന്ന തരത്തില്‍ കൃത്യമായി നല്‍കണം. സക്കാത്ത് സമ്പന്നരുടെ ഔദാര്യമല്ല, ദരിദ്രരരുടെ അവകാശമായാണ് മതം പഠിപ്പിക്കുന്നത്. എന്തിനൊക്കെ എങ്ങനെയൊക്കെ സക്കാത്ത് നല്‍കണമെന്ന് വ്യക്തമായ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

രണ്ടര ശതമാനം: ഒരാളുടെ വരുമാനത്തിന്‍റെ രണ്ടര ശതമാനമാണ് സക്കാത്തായി നല്‍കേണ്ടത്. അതായത് ഒരാള്‍ ഒരു ദിവസം നൂറ് രൂപ സമ്പാദിക്കുന്നുണ്ടെങ്കില്‍ അതില്‍ 2.50പൈസ അയാള്‍ക്കുള്ളതല്ല. അത് സക്കാത്താണ്, ദരിദ്രര്‍ക്കുള്ളതാണ്. അതായത് ഒരു മുസ്‌ലിമിന് 100 രൂപ വരുമാനത്തില്‍ 97.50 രൂപ മാത്രമേ അവകാശമുള്ളൂ. അല്ലെങ്കില്‍ 100 രൂപയും അവന് അര്‍ഹതപ്പെടാത്തത് ആയി തീരും. അതാണ് ഇസ്‌ലാമിക വിധി. റമദാനുമായി സക്കാത്തിന് പ്രത്യേകിച്ച് ബന്ധം ഒന്നുമില്ല. റമദാൻ മാസത്തില്‍ നന്മകള്‍ക്ക് കൂടുതല്‍ പ്രതിഫലം ഉള്ളതിനാല്‍ ആള്‍ക്കാര്‍ റമദാനില്‍ സക്കാത്ത് നല്‍കുന്നു എന്നേയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.