നടത്തം പ്രായമായവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. പ്രതിദിനം 1,000 ചുവടുകൾ നടക്കുന്നതു വഴി പ്രമേഹ സാധ്യത ആറ് ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് കാലിഫോർണിയ സാൻ ഡീഗോ സർവകലാശാലയിലെ മൂന്നാം വർഷ വിദ്യാർഥിയും പ്രധാന ലേഖകനുമായ അലക്സിസ് സി ഗാർഡുനോ പറയുന്നത്.
ഒരു മൾട്ടി-ഇൻസ്റ്റിറ്റ്യൂഷണൽ ഗവേഷക സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഇതിനായി 'വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവി'ൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിലെ ശാരീരിക പ്രവർത്തനവും ഹൃദയാരോഗ്യവും തരംതിരിക്കുക എന്നതായിരുന്നു അതിന്‍റെ പ്രധാന ലക്ഷ്യം. ഗവേഷണത്തിന്‍റെ ഭാഗമായി, പ്രമേഹ രോഗം ഇല്ലാത്തവരും ഒറ്റയ്ക്ക് ജീവിക്കുന്നവരുമായ 65 വയസും അതിൽ കൂടുതലും പ്രായമുള്ള സ്ത്രീകളുടെ അരയിൽ റിസർച്ച്-ഗ്രേഡ് ആക്‌സിലറോമീറ്റർ ധരിക്കാൻ ആവശ്യപ്പെട്ടു.
ഒരാഴ്ചത്തേക്ക് 24 മണിക്കൂറും ഇത് ധരിക്കാൻ നിർദേശിച്ചിരുന്നു. ഏഴു വർഷം വരെ ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുപോന്നു.
നടത്തവും പ്രമേഹസാധ്യതയും
നടത്തം പ്രമേഹവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാൻ ഇതിലൂടെ ശ്രമിച്ചുവെന്ന് മുതിർന്ന എഴുത്തുകാരൻ ജോൺ ബെല്ലറ്റിയർ പറഞ്ഞു. പ്രതിദിനം നടക്കുന്ന ആകെ ചുവടുകളും പ്രമേഹത്തിന്‍റെ വികാസവും തമ്മിലുള്ള ബന്ധം വിലയിരുത്തുക എന്നതായിരുന്നു പഠനത്തിന്‍റെ പ്രാഥമിക ലക്ഷ്യം. രണ്ടാമത്തെ ലക്ഷ്യമെന്നത് നടത്തത്തിന്‍റെ തീവ്രത പ്രമേഹസാധ്യതയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുക എന്നതായിരുന്നു. ഇത്തരത്തിൽ 4,838 സ്ത്രീകളിൽ നടത്തിയ ഗവേഷണത്തിൽ 395 പേർ അഥവ എട്ട് ശതമാനം പേർക്ക് പ്രമേഹം പിടിപെട്ടതായി കണ്ടെത്തി.
65 വയസും അതിൽ കൂടുതലും പ്രായമുള്ളവരിൽ പലരും വാർധക്യസഹജമായ അസുഖങ്ങളോ മറ്റ് വൈകല്യങ്ങളോ മൂലം നടക്കാൻ ബുദ്ധിമുട്ടുള്ളവരാണ്. ശാരീരിക പ്രവർത്തനങ്ങൾ കുറയുമ്പോൾ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിക്കുന്നു. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്‍റെ കണക്കനുസരിച്ച്, ഓരോ വർഷവും 1.5 ദശലക്ഷം ആളുകളിൽ പ്രമേഹം കണ്ടെത്തുന്നുണ്ട്. എല്ലാവരും പ്രതിദിനം 2,000 ചുവടുകൾ നടക്കുകയാണെങ്കിൽ ഓരോ വർഷവും കുറഞ്ഞത് 60,000 പേർക്ക് പ്രമേഹം ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ബെല്ലറ്റിയർ പറഞ്ഞു.
കൃത്യമായ ശാരീരിക പ്രവർത്തനങ്ങളും മെച്ചപ്പെട്ട ഭക്ഷണക്രമവും മുതിർന്നവരിൽ പ്രമേഹസാധ്യത കുറയ്ക്കുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹം ഉൾപ്പെടെയുള്ള നിരവധി വിട്ടുമാറാത്ത രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതവും ഊർജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് യു.എസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസും ശിപാർശ ചെയ്യുന്നു.
ALSO READ:വീടുകളില്‍ കഴിയുന്ന ഒമിക്രോണ്‍ ബാധിതര്‍ ശ്രദ്ധിക്കേണ്ടവ: ഡോ. സുള്‍ഫി നൂഹ് സംസാരിക്കുന്നു
നടത്തത്തിന്‍റെ തീവ്രത പല പ്രായക്കാരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മധ്യവയസ്‌കർക്കോ ചെറുപ്പക്കാർക്കോ ചെയ്യാൻ കഴിയുന്ന ശാരീരിക പ്രവർത്തനങ്ങളായിരിക്കില്ല പ്രായമായ ഒരാൾക്ക് ചെയ്യാൻ കഴിയുക. ചലന വൈകല്യമുള്ള ആളുകൾ അത്ര വേഗത്തിൽ നടക്കേണ്ടതില്ല. കൂടാതെ 70 മുതൽ 80 വയസ് വരെ പ്രായമുള്ള ആളുകൾക്ക് മിതമായ നടത്തം മാത്രം മതിയാകും.
പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ ചുവടുകളുടെ കൃത്യമായ എണ്ണം നിർണയിക്കാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. ഭാവിയിൽ, ഒരു വ്യക്തിയുടെ ജനിതക അപകടസാധ്യതയും പ്രമേഹവുമായി ബന്ധപ്പെട്ട പാരമ്പര്യ ചരിത്രവും, പ്രമേഹസാധ്യത കുറയ്ക്കുന്നതിനാവശ്യമായ ചുവടുകളുടെ എണ്ണത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശകലനം ചെയ്തുകൊണ്ട്, ഓരോരുത്തർക്കും പ്രത്യേകം ഫിസിക്കൽ ആക്ടിവിറ്റി പ്ലാനുകൾ സജ്ജമാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞേക്കുമെന്ന് ഗാർഡുനോ ചൂണ്ടിക്കാട്ടി.
അതുകൊണ്ട് തന്നെ വ്യായാമത്തിന് വേണ്ടി മാത്രമല്ലാതെയും നടത്തം ശീലമാക്കുന്നത് നല്ലതാണ്. പ്രായമായവരിൽ ഇത് പ്രമേഹസാധ്യത കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.