തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസിൽ ജാമ്യം നേടി കടന്ന് കളഞ്ഞ മൂർഖൻ ഷാജിക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി സിജു ഷെയ്ക്കിന്‍റേതാണ് ഉത്തരവ്. തൈക്കാട് സംഗീത കോളജിന് സമീപത്ത് വച്ച് 2018 ഒക്ടോബർ 25 നാണ് ഷാജിയെയും രണ്ട് കൂട്ടാളികളെയും ഒന്നര കിലോയിലധികം ഹാഷിഷ് ഓയിലുമായി എക്‌സൈസ് സംഘം പിടികൂടിയത്. കേസിലെ മൂന്നാം പ്രതി രാജേഷിനും കോടതിഅറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മാലി സ്വദേശികളുടെ ആവശ്യപ്രകാരം സാമ്പിൾ കാണിക്കുവാനായാണ് ഇടുക്കി സ്വദേശികളായ മൂർഖൻ ഷാജി കൂട്ടാളികളായ മെൽബിൻ, രാജേഷ് എന്നിവർ രണ്ടു കോടിയോളം രൂപ വിലവരുന്ന ഹാഷിഷുമായി തലസ്ഥാനത്ത് എത്തിയത്. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമത്തിലെ 8(സി ),20 (ബി ), (സി),29 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. 35 സാക്ഷികൾ, 31 രേഖകൾ, 26 തൊണ്ടി മുതൽ എന്നിവയാണ് എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ എ.ആർ.സുൽഫിക്കർ സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ ഉള്ളത്.