ഓൺലൈൻ തട്ടിപ്പ് കേസിൽ നാല് ആഫ്രിക്കൻ സ്വദേശികൾ തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വഡിന്റെ പിടിയിലായി. കഴിഞ്ഞ ഡിസംബർ 17ന് ഗുരുവായൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ നിന്നും പണം തട്ടിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്. ഓൺലൈനിലൂടെ തട്ടിപ്പ് നടത്തി 21 ലക്ഷം രൂപ തട്ടിക്കുകയായിരുന്നു. ഗുരുവായൂർ ടെംപിൾ സ്റ്റേഷനിൽ നിന്നും ലഭിച്ച പരാതി കമ്മീഷണർ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും ഒന്നര ലക്ഷം രൂപ, 9 എടിഎം കാർഡുകൾ, 22 മൊബൈൽ ഫോണുകൾ, 3 ലാപ്ടോപ്പുകൾ എന്നിവ പിടികൂടി. കോടികളുടെ തട്ടിപ്പുകൾ നടത്തി ബാങ്കുകളിൽ നിന്നും പണം പിൻവലിച്ച് നൈജീരിയയിലേക്ക് ട്രാൻസ്ഫെർ ചെയ്തതായും, ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര പറഞ്ഞു.