ടെൽ അവീവ്: ഇസ്രേയല്‍ തലസ്ഥാനമായ ടെൽ അവീവിലെ ഡിസെൻഗോഫ് തെരുവിൽ വിവിധ സ്ഥലങ്ങളിൽ വ്യാഴാഴ്‌ച രാത്രിയുണ്ടായ വെടിവയ്‌പ്പിൽ രണ്ട് മരണം. എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇച്ചിലോവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടെൽ അവീവിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ് ഡിസെൻഗോഫ് തെരുവ്. ഭീകരാക്രമണമാണ് ഡിസെൻഗോഫ് തെരുവിൽ ഉണ്ടായതെന്ന് പൊലീസ് വക്താവ് എലി ലെവി പറഞ്ഞു. വെടിവയ്പ്പ് നടത്തിയ ഭീകരനെ പിടികൂടാനുള്ള ശ്രമങ്ങൾ സുരക്ഷ സേന ആരംഭിച്ചുവെന്നും ആക്രമണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ സഹായിച്ചവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് പറഞ്ഞു.
വെടിവയ്പ്പ് നടത്തിയയാൾ ഒളിവിലാണെന്നും ടെൽ അവീവിലെ ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാനും പൊലീസ് നിർദേശിച്ചു. കറുത്ത ഷർട്ടും കറുത്ത ഷോർട്ട്സും ധരിച്ച മെലിഞ്ഞ വ്യക്തിയാണ് വെടിവയ്‌പ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട പൊലീസ് ഇയാളെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്‌ച ഇസ്രായേൽ നഗരമായ ബ്നെ ബ്രാക്കിൽ നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. അതിനുമുൻപ് ബീർ ഷെവയിലും ഹദേരയിലും നടന്ന ഭീകരാക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു.