കാലിഫോർണിയ: 'ജിൻ ജിയാൻ ആസാദി’ (Jin, Jiyan, Azadi)– 2022 ൽ മത പൊലീസിൻ്റെ കസ്റ്റഡിയിൽ മഹ്‌സ അമിനി (Mahsa Amini) എന്ന യുവതി മരിച്ചതിനു പിന്നാലെ ഇറാനിൽ മുഴങ്ങിയ മുദ്രാവാക്യമാണിത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നാണ് ഈ മുദ്രാവാക്യത്തിന്‍റെ പരിഭാഷ. ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കവേ അവാർഡ് കമ്മിറ്റി അധ്യക്ഷ ബെറിറ്റ് റെയിസ് ആൻഡേഴ്‌സൺ തന്‍റെ പ്രസംഗം ആരംഭിച്ചത് ഇതേ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ്. ഇത്തവണത്തെ സമാധാന നോബൽ ജേതാവ് നർഗസ് മൊഹമ്മദിയുടെ പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥതയും വിവരിക്കാൻ ഇതിനെക്കാള്‍ അനുയോജ്യമായ വാക്കുകള്‍ കാണില്ല (Narges Mohammadi- The Fourth Nobel Peace Prize Laureate To Be Chosen While Still Incarcerated).
സമാധാന നൊബേല്‍ നേടുന്ന രണ്ടാമത്തെ ഇറാനിയൻ വനിതയാണ് നർഗസ് മൊഹമ്മദി. 2003-ൽ ഷിറിൻ ഇബാദിയിലൂടെയാണ് (Shirin Ebadi) ഇറാനിലേക്ക് ആദ്യമായി സമാധാന നൊബേൽ എത്തുന്നത്. ഇസ്ലാമിക നിയമം നിലനിൽക്കുന്ന ഇറാനിൽ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്ലാമിക നിയമത്തിന് കീഴിൽ നിയമപരിഷ്‌കരണം ആരംഭിക്കുന്നതിനും വേണ്ടി മുൻനിര പോരാട്ടം നടത്തിയ വനിതയായിരുന്നു ഷിറിൻ ഇബാദി. ഷിറിന് നൊബേൽ സമ്മാനം ലഭിച്ച് കൃത്യം ഇരുപത് വർഷത്തിനുശേഷമാണ് നർഗസ് മൊഹമ്മദിയും സമ്മാനാർഹയാകുന്നത്.
ജയിലിൽ കഴിയവേ നൊബേൽ നേടുന്ന നാലാമത്തെ വ്യക്തികൂടിയാണ് മൊഹമ്മദി. ഓങ് സാന്‍ സൂചി (Aung San Suu Kyi), അലസ് ബിയാലിയാറ്റ്‌സ്‌കി (Ales Bialiatski), ലിയു ഷ്യോബോ (Liu Xiaobo) എന്നിവരാണ് ഇതിനുമുൻപ് ഇത്തരത്തിൽ നൊബേൽ നേടിയവർ. ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപിക്കുമ്പോള്‍ ടെഹ്‌റാനിലെ എവിന്‍ തടവറയിൽ കഴിയുകയാണ് അന്‍പത്തൊന്നുകാരി നര്‍ഗസ് മൊഹമ്മദി.
നൊബേൽ കമ്മിറ്റിയുടെ കണക്കനുസരിച്ച് 13 തവണയോളം നര്‍ഗസ് മൊഹമ്മദിയെ ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്‌തു. അഞ്ച് തവണ കുറ്റക്കാരിയെന്ന് കണ്ടെത്തി. വിവിധ കുറ്റകൃത്യങ്ങൾ ചുമത്തി കൃത്യമായ വിചാരണയില്ലാതെ 31 വർഷത്തെ ജയില്‍ ശിക്ഷയാണ് ഇപ്പോൾ മൊഹമ്മദിക്ക് വിധിച്ചിട്ടുള്ളത്. ഇറാൻ ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പോരാട്ടമാണ് മൊഹമ്മദി ഇക്കാലം വരെ നടത്തിയതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ആക്ടിവിസം: ഇറാനിലെ സഞ്ജാനിലാണ് നർഗസ് മൊഹമ്മദി ജനിച്ചത്, പക്ഷേ വളർന്നത് ടെഹ്‌റാന് പുറത്ത് കരാജിന്‍റെ പ്രാന്തപ്രദേശത്താണ്. ഇവിടെ ഹൈസ്‌കൂൾ പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് ടെഹ്‌റാൻ്റെ വടക്കുപടിഞ്ഞാറുള്ള ഖസ്‌വിനിലേക്ക് മാറി. ഇവിടെ മൊഹമ്മദി ഫിസിക്‌സും എഞ്ചിനീയറിംഗും പഠിച്ചു. പഠനകാലയളവില്‍ അവൾ പെട്ടെന്ന് ഒരു ആക്‌ടിവിസ്റ്റായി മാറി. തഷാക്കോൽ ദാനേഷ്‌ജുയി റോഷംഗരൻ എന്ന പേരിൽ സംഘടനയുടെ സഹസ്ഥാപകയായി. ഇതിനിടെ തന്നെ ഭരണകൂടത്തിനെതിരെ നിരന്തരം ലേഖനങ്ങളും എഴുതി. കോളേജ് വിദ്യാർഥിയായിരിക്കെ മൊഹമ്മദിയുടെ രചനകൾ അവളെ രണ്ടുതവണ അറസ്റ്റിലേക്ക് നയിച്ചു.
2002-ൽ മൊഹമ്മദി പിൽക്കാലത്ത് നൊബേൽ നേടിയ ഷിറിൻ ഇബാദിയുമായി ചേർന്ന് ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെൻ്റർ സ്ഥാപിച്ചു, ഇറാനിലെ സ്ത്രീകളുടെയും രാഷ്ട്രീയ തടവുകാരുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ദൗത്യം.
ഇതിനിടെ മാധ്യമപ്രവർത്തകയായി നിരവധി പത്രങ്ങളിലും മൊഹമ്മദി സേവനമനുഷ്‌ഠിച്ചു. 'ദ റിഫോംസ്, ദ സ്ട്രാറ്റജി ആന്‍ഡ് ദ ടാറ്റിക്‌സ്' എന്നത് നര്‍ഗസിൻ്റെ രാഷ്‌ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ്. 'വൈറ്റ് ടോര്‍ച്ചര്‍: ഇൻ്റര്‍വ്യൂസ് വിത്ത് ഇറാനിയന്‍ വിമെന്‍ പ്രിസണേഴ്‌സ്' എന്ന ബുക്കിന് ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സിൻ്റെ പുരസ്‌കാരം ലഭിച്ചു.
2007-ൽ, വധശിക്ഷ, കഠിനമായ കുടുംബ നിയമങ്ങൾ തുടങ്ങിയ അനാചാരങ്ങൾക്കെതിരെ സമാധാനപരമായ ചെറുത്തുനിൽപ്പിനായി ഷിറിൻ എബാദി നാഷണൽ പീസ് കൗൺസിൽ സ്ഥാപിച്ചപ്പോൾ അതിൻ്റെ പ്രസിഡൻ്റായി മൊഹമ്മദി തിരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണത്തിന് 2018-ൽ സഖറോവ് സമ്മാനം ലഭിച്ചപ്പോൾ വധശിക്ഷയും സ്ത്രീകൾക്കെതിരായ അനീതിയും അവസാനിപ്പിക്കാൻ മുഹമ്മദി ആഹ്വാനം ചെയ്‌തു. രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകരെ തടവിലാക്കുന്നതിലും പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ച അവർ മനുഷ്യാവകാശ ലംഘനങ്ങൾക്ക് മുന്നിൽ നിശബ്ദയായിരിക്കില്ലെന്നും പറഞ്ഞു.
പോരാട്ടം തുടരും: മൊഹമ്മദിയുടെ പ്രവർത്തനത്തിനുള്ള നോബൽ കമ്മിറ്റിയുടെ അംഗീകാരം മിഡിൽ ഈസ്റ്റിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തെ വീണ്ടും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. നൊബേൽ സമ്മാനത്തിന് പരിഗണിക്കുന്നതായി അറിയിച്ചപ്പോൾ ഒക്‌ടോബർ 4-ന് ജയിലിൽ നിന്ന് മൊഹമ്മദി ഒരു സന്ദേശം കൈമാറി. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി താൻ തുടർന്നും പരിശ്രമിക്കുമെന്നും ഇതിനായി ഇറാനിൽ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നും ഈ സന്ദേശത്തിൽ മൊഹമ്മദി പറഞ്ഞു. "ഇറാനിലെ ധീരരായ അമ്മമാർക്കൊപ്പം നിന്നുകൊണ്ട്, സ്ത്രീകളുടെ വിമോചനം അടിച്ചമർത്തുന്ന മത സർക്കാരിൻ്റെ നിരന്തരമായ വിവേചനത്തിനും സ്വേച്ഛാധിപത്യത്തിനും ലിംഗാധിഷ്ഠിത അടിച്ചമർത്തലിനും എതിരെ ഞാൻ പോരാടുന്നത് തുടരും", നർഗസ് മൊഹമ്മദി പറഞ്ഞു.