ഇസ്ലാമാബാദ് : യുഎസ് സമ്മര്‍ദ്ദത്തിനിടയിലും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിന് ഇന്ത്യയെ പ്രശംസിച്ച് മുന്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്വതന്ത്ര വിദേശനയത്തിന്‍റെ സഹായത്തോടെ തന്‍റെ സർക്കാരും ഇതേ കാര്യമാണ് ചെയ്യാൻ ശ്രമിച്ചത്. പക്ഷേ നിർഭാഗ്യവശാല്‍ അധികാരം നഷ്‌ടമായെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യൻ സർക്കാർ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറച്ചതിനെ തുടർന്നാണ് ഇമ്രാൻ ഖാന്‍റെ പ്രതികരണം.
"ക്വാഡ് സഖ്യത്തില്‍ അംഗമായിരുന്നിട്ടു പോലും ഇന്ത്യ യുഎസിൽ സമ്മർദ്ദം ചെലുത്തുകയും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി വിലക്കിഴിവുള്ള റഷ്യൻ എണ്ണ വാങ്ങുകയും ചെയ്‌തു. ഒരു സ്വതന്ത്ര വിദേശനയത്തിന്‍റെ സഹായത്തോടെ ഇങ്ങനെയാണ് നമ്മുടെ സർക്കാർ കാര്യങ്ങള്‍ നേടിയെടുക്കാൻ ശ്രമിക്കേണ്ടത്." ഇമ്രാൻ ഖാൻ പറഞ്ഞു.
"നമ്മുടെ സർക്കാരിനെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാന്‍റെ താൽപര്യം പരമോന്നതമായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി ഭരണമാറ്റത്തിന് നിർബന്ധിതരായി. ഇപ്പോള്‍ പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥ പ്രശ്‌നത്തിലാണ്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read ഇന്ധന വിലയില്‍ ഇളവുവരുത്തി കേന്ദ്രം ; പെട്രോളിന് ഒന്‍പതര രൂപയും ഡീസലിന് ഏഴ് രൂപയും കുറയും