ലണ്ടൻ: ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് യുഎൻ മനുഷ്യാവകാശ സമിതിയോട് യുകെ വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ നടക്കുന്ന മേഖലകളെ യുഎൻ മനുഷ്യാവകാശ സമിതി അവഗണിക്കുകയാണ്. യുഎൻ മനുഷ്യാവകാശ സമിതി ഒരു തികഞ്ഞ കൗൺസിൽ അല്ല. സമിതിയിലെ ചില അംഗങ്ങൾ മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അതിനായി യുകെ എല്ലാത്തരത്തിലുള്ള ഇടപെടലുകളും നടത്തുന്നുണ്ടെന്നും യുഎൻ മനുഷ്യാവകാശ സമിതിയുടെ 46-ാമത് സെഷനിൽ റാബ് പറഞ്ഞു. ഈ സമിതിയിൽ ചൈനയും റഷ്യയും അംഗങ്ങളാണ്.
ചൈനക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച റൂബ് സിൻജിയാങ്ങിലെ മനുഷ്യാവകാശ സാഹചര്യം വളരെ പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ടു. ചൈനയിൽ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവഗണിക്കാൻ ആർക്കും കഴിയുന്നതല്ല. സിൻജിയാങ്ങിലെ ഉയ്ഘർ മുസ്‌ലിംകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ ചൈനീസ് സർക്കാർ നടത്തുന്ന ആസൂത്രിതമായ മനുഷ്യാവകാശ ലംഘനങ്ങൾ മിക്കവാറും എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനം, നിർബന്ധിത തൊഴിൽ, നിർബന്ധിത വന്ധ്യംകരണം എന്നിവ അങ്ങേയറ്റം അപലപനീയമാണ്. ബീജിങ് ചുമത്തിയ കടുത്ത ദേശീയ സുരക്ഷാ നിയമം വ്യക്തിസ്വാതന്ത്ര്യത്തെ സ്വാധീനിക്കുന്നതായും റാബ് പറഞ്ഞു. ഹോങ്കോങ്ങിൽ ജനങ്ങളുടെ അവകാശങ്ങൾ വ്യവസ്ഥാപിതമായി ലംഘിക്കപ്പെടുന്നു. അവിടെയൊക്കെ നിയമനിർമാണ തെരഞ്ഞെടുപ്പുകൾ നടക്കണമെന്നും റാബ് പറഞ്ഞു.