ബെർലിൻ: പടിഞ്ഞാറൻ യൂറോപ്പിൽ അതിശക്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. രണ്ട് മാസത്തിൽ പെയ്യേണ്ട മഴ രണ്ട് ദിവസം കൊണ്ട് പെയ്‌തതാണ് മിന്നൽ പ്രളയത്തിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മിന്നൽ പ്രളയത്തിൽ ഇതുവരെ നൂറിലധികം പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. ജർമനിയിലാണ് മഴ കൂടുതൽ നാശം വിതച്ചത്.
പ്രളയത്തെ തുടർന്ന് നിരവധി പേരെ കാണാതായിട്ടുമുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. നദികൾ കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന് തുറന്നുവിടേണ്ടി വന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Also Read: യൂറോപ്പിൽ കനത്ത മഴ; മരണം 60 ആയി, ആയിരത്തിലധികം പേരെ കാണാതായി
നഗരങ്ങളിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നത്. വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കിനെ തുടർന്ന് കാറുകൾ ഒലിച്ചുപോയി. റോഡ്, റെയിൽ ഗതാഗതം സ്ഥംഭിച്ച നിലയിലാണ്. കൂടാതെ, ഫോൺ, ഇന്‍റർനെറ്റ് ബന്ധവും പലയിടങ്ങളിലും വിച്ഛേദിക്കേണ്ടതായി വന്നിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി സൈന്യം ഇറങ്ങിയിട്ടുണ്ട്. പ്രളയം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന് ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ പ്രതികരിച്ചു. പ്രളയത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്‌ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.