ടോക്കിയോ: ആദ്യമായി 3000 കടന്ന് ടോക്കിയോയിലെ കൊവിഡ് കണക്ക്. 3,177 പേർക്കാണ് ടോക്കിയോയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച മുതൽ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചു വരുന്ന ടോക്കിയോയിൽ ചൊവ്വാഴ്‌ച 2,848 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്‌തിരുന്നത്.
ചൊവ്വാഴ്‌ചയ്ക്ക് മുമ്പ് ജനുവരി ഏഴിനായിരുന്നു നഗരത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നത്. 2,520 പേർക്കായിരുന്നു അന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കൂടാതെ, കൊവിഡ് വ്യാപനം അതിവേഗം നടക്കുന്നതിനാൽ രാജ്യത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും ചൊവ്വാഴ്‌ച 7,000 കടന്നു. ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് ചെയ്‌തിരുന്ന 8,000 കേസുകളായിരുന്നു ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന കണക്ക്.
ലോക കായിക മാമാങ്കം സുരക്ഷിതമായി നടത്താനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ ഒളിമ്പിക്‌സ് സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ, നിലവിലെ കൊവിഡ് വ്യാപനം സംഘാടകർക്കും കായിക താരങ്ങൾക്കും ഇടയിൽ ആശങ്ക സൃഷ്‌ടിക്കുകയാണ്.
ജൂലൈ 12 മുതൽ ഓഗസ്റ്റ് 22 വരെ ടോക്കിയോ നഗരത്തിൽ ജപ്പാനീസ് സർക്കാർ നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും മദ്യം വിൽക്കാനടക്കം അനുമതിയും സർക്കാർ നൽകിയിട്ടില്ല. കൂടാതെ, ഇവ നേരത്തെ അടയ്ക്കണമെന്നും നിർദേശമുണ്ട്.
ടോക്കിയോ നഗരത്തിന് പുറമേ അയൽപ്രദേശങ്ങളായ കനഗാവ, സൈതാമ, ചിബ എന്നിവയും നിലവിൽ അർധ-അടിയന്തര നിയന്ത്രണത്തിലാണ്.
എന്നാൽ, ഇവിടങ്ങളിലെ ഗവർണർമാരും പ്രദേശത്ത് പൂർണമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
Also Read: വാക്‌സിന്‍ ക്ഷാമത്തിന് താത്‌കാലിക പരിഹാരം ; സംസ്ഥാനത്ത് 9.73 ലക്ഷം ഡോസ് എത്തി