ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് മെയ് ഒന്നിന് പാകിസ്ഥാനിലെത്തും. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിൽ മെയ് രണ്ടിന് പ്രത്യേക കോടതിയിൽ ഹാജരാകാനുള്ളതിനാലാണ് പർവേസ് പാകിസ്ഥാനിലെത്തുന്നത്. ദുബായിൽ അമിലോയിഡോസിസ് എന്ന അപൂർവരോഗത്തിന് ചികിത്സയിലാണ് പർവേസ് മുഷറഫ്. ഇപ്പോഴത്തെ അവസ്ഥയിൽ യാത്ര ചെയ്യുന്നത് ശരിയായ തീരുമാനമല്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടെങ്കിലും മെയ് രണ്ടിന് ഹാജരായില്ലെങ്കിൽ കേസിൽ പർവേസിന്‍റെ വാദം കേൾക്കാതെ കോടതി വിധി പറയുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പർവേസ് മുഷറഫ് പാകിസ്ഥാനിലേക്ക് വരുന്നത്.
2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പാകിസ്ഥാൻ മുസ്ലീം ലീഗാണ് പർവേസ് മുഷറഫിനെതിരെ 2013ൽ കേസ് കൊടുക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ അസിഫ് സയ്യേദിന്‍റെ അധ്യക്ഷതയിൽ മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും 2016ൽ വിദഗ്ധ ചികിത്സക്കായി പർവേസ് ദുബായിലേക്ക് പോയതിന് ശേഷം കേസിൽ വാദം കേൾക്കൽ നിന്നു പോവുകയായിരുന്നു.