ഇസ്ലാമാബാദ്: കർത്താർപൂർ ഇടനാഴി വീണ്ടും തുറന്നതായി പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാൻ ഭാഗത്തെ ഇടനാഴിയാണ് കൊവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ സാധാരണകാർക്കായി വീണ്ടും തുറന്നു കൊടുത്തത്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്കും ഈ ഇളവുകൾ ബാധകമാണെന്നും പാകിസ്ഥാൻ സർക്കാർ അറിയിച്ചു.
2019ലെ ഉഭയകക്ഷി ചർച്ച പ്രകാരം ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് ദിവസവും ഇവിടെ സന്ദർശിക്കാനുള്ള അനുവാദമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും കർതാർപൂർ ഇടനാഴിയിലൂടെ യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ ഗുരുദാസ്പൂരിലെ ദേര ബാബ നാനക് സാഹിബിനെയും പാകിസ്ഥാനിലെ കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും ബന്ധിപ്പിക്കുന്ന 4.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് കർതാർപൂർ സാഹിബ് ഇടനാഴി. കഴിഞ്ഞ വർഷമാണ് ഇടനാഴി ഉദ്ഘാടനം ചെയ്തത്.