ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സയിദ് കുറ്റക്കാരനാണെന്ന് പാക്കിസ്ഥാൻ ഭീകരവിരുദ്ധ കോടതി. ഹാഫിസ് സയിദിനൊപ്പം മൂന്ന് സഹായികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്ന കേസിലാണ് നടപടി.
സയിദ്, ഹാഫിസ് അബ്ദുൾ സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അഷ്‌റഫ്, സഫർ ഇക്ബാൽ എന്നിവർക്കെതിരെയാണ് തീവ്രവാദ വിരുദ്ധ കോടതി (എടിസി) കുറ്റം ചുമത്തിയത്. സാക്ഷികളെ ഹാജരാക്കാൻ എടിസി ജഡ്ജി അർഷാദ് ഹുസൈൻ ഭൂട്ട പ്രോസിക്യൂഷന് നിർദ്ദേശം നൽകി. കേസിൽ വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും. കനത്ത സുരക്ഷയിലാണ് കോടതി ഹാഫിസ് സയീദിനെ വിചാരണ ചെയ്തത്.
പഞ്ചാബ് പൊലീസിലെ ഭീകരവിരുദ്ധവിഭാഗം ഹാഫീസിനും സഹായികൾക്കുമെതിരേ 23 കേസുകളാണെടുത്തിരിക്കുന്നത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രീകരിച്ചുകൊണ്ട് വന്‍തോതില്‍ വിദേശപണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് നിലവില്‍ ആരോപിച്ചിരിക്കുന്ന കുറ്റം. ശക്തമായ തെളിവുകള്‍ അമേരിക്ക നല്‍കിയതിനെ തുടര്‍ന്ന് സയിദിനെ അറസ്റ്റ് ചെയ്യാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തുടർന്ന് ജൂലായ് പതിനേഴിനാണ് സയീദ് അറസ്റ്റിലായത്.