ടോക്കിയോ: തായ്‌വാനെ ഒരു രാജ്യമായി വിശേഷിപ്പിച്ച് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ. പിന്നാലെ കടുത്ത പ്രതികരണവുമായി ചൈനയും രംഗത്തെത്തി. ബുധനാഴ്‌ച നടന്ന യോഷിഹിഡെ സുഗയുടെ ആദ്യ പാർലമെന്‍റ് ചർച്ചയിലാണ് തായ്‌വാനെ അദ്ദേഹം ഒരു രാജ്യമായി വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ കൊവിഡ് വ്യാപനം തടയാൻ സ്വന്തമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സ്വയം ഭരണ പ്രദേശമായ തായ്‌വാനെ ജപ്പാനിൽ ഒരു പ്രദേശമായാണ് കണക്കാക്കുന്നത്.
തായ്‌വാന്‍റെ അധികാരം അവകാശപ്പെട്ട് ചൈന
എന്നാൽ ചൈനയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന 24 ദശലക്ഷം ജനങ്ങളുള്ള തായ്‌വാനിൽ അധികാരം അവകാശപ്പെട്ടു കൊണ്ട് ചൈന രംഗത്തെത്തി. അതേ സമയം അമേരിക്ക ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം വർധിപ്പിച്ച് ചൈനീസ് ആക്രമണത്തെ തായ്‌പേയ് എതിർത്തു കൊണ്ടിരുന്നു. തായ്‌വാന്‍റെ സ്വാതന്ത്ര്യം എന്നാൽ യുദ്ധം എന്നാണ് ചൈന ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ ചൈനാക്കടലിലെ പ്രദേശിക തർക്കവും ഹോങ്കോങ്ങിനെതിരായ അടിച്ചമർത്തലും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ടോക്കിയോയും ബീജിംഗും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാപ്പനീസ് പ്രധാനമന്ത്രിയുടെ പരാമർശം.
അതൃപ്‌തി പ്രകടിപ്പിച്ച് ചൈന
ജപ്പാൻ പ്രധാനമന്ത്രിയുടെ തെറ്റായ പരാമർശങ്ങളിൽ ചൈന കടുത്ത അതൃപ്‌തി പ്രകടിപ്പിക്കുകയും ജപ്പാനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തായ്‌വനിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജപ്പാൻ 1.2 ദശലക്ഷത്തിലധികം കൊവിഡ് വാക്‌സിൻ ഡോസുകൾ തായ്‌വാന് നൽകിയിരുന്നു. എന്നാൽ ഇതിനെ ചൈന ഒരു രാഷ്‌ട്രീയ നീക്കമായാണ് പരാമർശിച്ചത്.
ഏപ്രിലിൽ വാഷിംഗ്‌ടണിൽ നടന്ന ഉച്ചകോടിയിൽ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ജാപ്പനീസ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരു നേതാക്കളും തായ്‌വാനെ കുറിച്ചാണ് ചർച്ച ചെയ്‌തത്. 52 വർഷത്തിനിടെ ഇതാദ്യമായാണ് ജാപ്പനീസ്, യുഎസ് നേതാക്കൾ സംയുക്ത പ്രസ്‌താവനയിൽ തായ്‌വാനെ കുറിച്ച് പരാമർശിക്കുന്നത്.