ടെഹ്‌റാൻ: ജനറൽ ഖാസിം സുലൈമാനിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ പാർലമെന്‍റിൽ പ്രതിഷേധം ശക്തമാകുന്നു. 290 സീറ്റുകളുള്ള ഇറാന്‍ പാർലമെന്‍റിൽ ചേംബറിന് നടുവിൽ നിന്നുകൊണ്ട് ഡെത്ത് ടു അമേരിക്ക (അമേരിക്കക്ക് മരണം) എന്ന് അംഗങ്ങൾ ഐകകണ്‌ഠേന മുദ്രാവാക്യം മുഴക്കി. കേൾക്കൂ മിസ്റ്റർ ട്രംപ്, ഇത് ഇറാന്‍റെ ശബ്ദമാണെന്ന് ഇറാൻ പാർലമെന്‍റ് സ്‌പീക്കർ അലി ലാരിജാനി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച ബാഗ്‌ദാദിൽ നടന്ന യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനിയുടെ മൃതദേഹം ഞായറാഴ്‌ച പുലർച്ചെ അഹ്വാസിൽ നിന്ന് ഇറാനിലെത്തി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ടെഹ്‌റാനിലും മറ്റ് ഇറാനിയൻ നഗരങ്ങളിലും വലിയ രീതിയിലുള്ള അന്തിമോപചാര ചടങ്ങുകളാണ് സുലൈമാനിക്ക് വേണ്ടി ആസൂത്രണം ചെയ്‌തിട്ടുള്ളത്.