ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനത്തില്‍ കാസര്‍കോട് സ്വദേശിയായ മലയാളിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ് ഇവർ. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. പുത്തൂർ സ്വദേശി ഭർത്താവ് ഖാദർ കുക്കാടിക്ക് ഒപ്പമാണ് ഇവർ കൊളംബോയിലേക്ക് പോയത്.
ഷൻഗ്രില പഞ്ച നക്ഷത്ര ഹോട്ടലിൽ താമസ്സിച്ചിരുന്ന റസീനയുടെ ഭർത്താവ് ഖാദർ രാവിലെ ദുബായിലേക്ക് തിരിച്ചിരുന്നു. എന്നാൽ റസീന പിന്നീട് ചെക് ഔട്ട് ചെയ്ത ശേഷം കൊളംബോയിലെ ബന്ധു വീട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു. റസീന രാവിലെ ഇവിടെ റെസ്റ്റോറന്റിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. റസീനയെ കൂട്ടികൊണ്ട് പോകാൻ ബന്ധു എത്തിയപ്പോഴാണ് സ്ഫോടന വിവരം അറിഞ്ഞത്.