ന്യൂഡല്‍ഹി: വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന. ഇന്ത്യ-ബംഗ്ലാദേശ് ബിസിനസ് ഫോറത്തിന്‍റെ ഉദ്‌ഘാടന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ഹസീന. ഇരുരാജ്യങ്ങളിലെയും വ്യാപാരവും നിക്ഷേപവും കൂടുകയാണ്. ഇത് വലിയ തോതില്‍ ഇന്ത്യക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള അവസരങ്ങൾ നിരവധിയാണെന്നും ഷെയ്‌ഖ് ഹസീന പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തും. സുരക്ഷ, ഊര്‍ജം, വ്യാപാരം, നിക്ഷേപം, സംസ്‌കാരം എന്നീ മേഖലകളിലേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു. 1971 ലെ വിമോചന യുദ്ധത്തിൽ ഇന്ത്യ നൽകിയ സംഭാവനകളെ അനുസ്‌മരിച്ച ഹസീന, ബംഗ്ലാദേശ് നേടിയ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണക്കും സഹകരണത്തിനും നന്ദി പറഞ്ഞു.
ഇന്ത്യൻ നിക്ഷേപകർക്ക് ബംഗ്ലാദേശിലെ മൂന്ന് പ്രത്യേക സാമ്പത്തിക മേഖലകൾ ഹസീന വാഗ്ദാനം ചെയ്‌തു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്‌ഖ് ഹസീന ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശനിയാഴ്ച ഉഭയകക്ഷി ചർച്ച നടത്തും.