നയ്‌പിത്ത്യോ: മ്യാൻമറിലെ പട്ടാള ആക്രമണത്തിൽ 459 പേർ കൊല്ലപ്പെട്ടതായി അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി). കിഴക്കൻ സംസ്ഥാനമായ കെയ്‌നിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് മൂവായിരത്തോളം പേർ കഴിഞ്ഞ ദിവസം അയൽരാജ്യമായ തായ്‌ലൻഡിലേക്ക് പലായനം ചെയ്‌തിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
അട്ടിമറിക്ക് ശേഷം ശനിയാഴ്‌ച മാത്രം മ്യാൻമറിലുടനീളം 114 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പട്ടാളം വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊന്ന 13 വയസുകാരിയും ഉൾപ്പെടുന്നുണ്ട്. ഫെബ്രുവരി ഒന്നിനാണ് മ്യാൻമർ സൈന്യം സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നത്. തുടർന്ന് രാജ്യത്ത് ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. സൈനിക അട്ടിമറിക്കെതിരെ മ്യാൻമറിൽ പ്രക്ഷോഭം തുടരുകയാണ്.