വാഷിങ്‌ടണ്‍: ഉക്രൈൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ തള്ളി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഉക്രൈൻ അധിനിവേശം ഒരു സാധ്യതയായി നിലനില്‍ക്കുകയാണെന്നും സൈന്യത്തെ പിന്‍വലിച്ചെന്ന റഷ്യയുടെ വാദം അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ബൈഡൻ പറഞ്ഞു. ഉക്രൈൻ അതിർത്തിക്കടുത്ത് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം സൈന്യം മടങ്ങുകയാണെന്ന റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം.
സൈനിക സുതാര്യത, മിസൈൽ വിന്യാസ പരിധി, മറ്റ് സുരക്ഷാപ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച് അമേരിക്കയുമായും നാറ്റോയുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയുടെ ഉദ്ദേശത്തെ കുറിച്ച് ബൈഡന്‍ സംശയം പ്രകടമാക്കി. റഷ്യ ഉക്രൈനെ ആക്രമിച്ചാൽ അതിനെ ചെറുക്കാൻ അമേരിക്ക ലോകത്തെ അണിനിരത്തുമെന്ന് ബൈഡൻ വീണ്ടും മുന്നറിയിപ്പ് നൽകി.
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സംഘർഷം ലഘൂകരിക്കാന്‍ പാശ്ചാത്യരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാന്‍ തയ്യാറാണെന്നും പുടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കാൻ തയ്യാറായില്ല. നിലവിലെ സാഹചര്യം വിലയിരുത്തിയായിരിക്കും റഷ്യയുടെ അടുത്ത നീക്കങ്ങളെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.
ഉക്രൈനെയും മറ്റ് മുൻ സോവിയറ്റ് രാജ്യങ്ങളെയും നാറ്റോയിൽ നിന്ന് മാറ്റിനിർത്താനും റഷ്യൻ അതിർത്തിക്ക് സമീപമുള്ള ആയുധ വിന്യാസം നിർത്താനും കിഴക്കൻ യൂറോപ്പിൽ നിന്ന് സഖ്യസേനയെ പിൻവലിക്കാനും റഷ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങൾ അമേരിക്കയും നാറ്റോയും പൂർണമായും നിരസിച്ചു. റഷ്യ മുന്‍പ് നിർദേശിച്ച യൂറോപ്പിലെ സുരക്ഷ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാന്‍ അവർ സമ്മതിച്ചു.