വാഷിങ്ടൺ: 2020ലെ ജി-7 ഉച്ചകോടിക്ക് ഫ്ലോറിഡയിലെ സ്വന്തം റിസോര്‍ട്ട് വേദിയാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മാധ്യമങ്ങളും ഡെമോക്രാറ്റുകളും ഉയര്‍ത്തിയ വിമര്‍ശനം മുൻനിര്‍ത്തിയാണ് ട്രംപ് തീരുമാനം ഉപേക്ഷിച്ചത്. ഫ്ലോറിഡയില്‍ ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ഡോറല്‍ റിസോര്‍ട്ടില്‍ അടുത്ത വര്‍ഷത്തെ ഉച്ചകോടി നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
സ്വന്തം റിസോർട്ടിൽ ഉച്ചകോടി നടത്താനുള്ള തീരുമാനം യുഎസ് പ്രസിഡന്‍റിന്‍റെ അധികാര ദുർവിനിയോഗമാണെന്നും അഴിമതിയാണെന്നും വിമർശനം ഉയർന്നിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം ഉപേക്ഷിച്ചതായി അറിയിച്ച് കൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത്. ഉച്ചക്കോടിക്കായി മറ്റൊരു വേദി തേടുകയാണെന്നും ട്വീറ്റിൽ കുറിച്ചു. ലോകത്തിലെ ഏഴ് സാമ്പത്തിക ശക്തികളുടെ കൂട്ടായ്‌മയാണ് ജി-7. അമേരിക്കയെ കൂടാതെ യുകെ, കാനഡ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നിവയാണ് മറ്റ് അംഗങ്ങൾ. 2020 ജൂൺ 10 മുതൽ 12 വരെയാണ് അടുത്ത ജി-7 ഉച്ചകോടി.