വാഷിംഗ്ടൺ: ഡോറിയൻ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച ബഹാമാസിൽ 43 മരണങ്ങൾ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അബാക്കോ ദ്വീപിലെ ഭൂരിഭാഗം വീടുകളും തകർന്നു. ഇവിടെനിന്ന് 260 പേരെ രക്ഷപ്പെടുത്തി പ്രത്യേക ബോട്ടിൽ തലസ്ഥാന നഗരമായ നാസോയിൽ എത്തിച്ചു.
ഗ്രാൻഡ് ബഹാമോ, അബാക്കോ പ്രദേശങ്ങളിലായി ആയിരക്കണക്കിനു പേർക്ക് വീടുകൾ നഷ്ടമായി. കാണാതായവരുടെ എണ്ണത്തിൽ വ്യക്തതയില്ല. 70,000ത്തോളം പേരെ ദുരന്തം ബാധിച്ചുവെന്ന് യുഎൻ ദുരിതാശ്വാസ പ്രതിനിധികൾ പറഞ്ഞു.
കാണാതായവരുടെ എണ്ണം ആയിരങ്ങൾ വരുമെന്നാണ് ടൂറിസം വ്യോമയാന മന്ത്രാലയം ഡയറക്ടർ ജോയ് ജിബിരിലു അറിയിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കു വേഗം പോരാ എന്ന പരാതി ഉയർന്നിട്ടുണ്ട്.
ഇതിനിടെ, കാറ്റഗറി ഒന്നിലേക്കു താണ ഡോറിയൻ ചുഴലിക്കാറ്റ് യുഎസിലെ നോർത്ത് കരോളൈനയിലെത്തി. കേപ് ഹാറ്റെറാസ് അടക്കമുള്ള പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.