മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ, എഴുത്തുകാരൻ, ടെലിവിഷൻ അവതാരകൻ, ചലച്ചിത്ര താരം ഡോ. ഷൈൻ കുമാറിന് വിശേഷണങ്ങൾ അനേകമാണ്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്നതിലുപരി കഴിഞ്ഞ 20 വർഷമായി ടെലിവിഷൻ അവതാരകനായി മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഡോ. ഷൈൻ കുമാർ. തന്‍റെ ഓർമകളും അനുഭവങ്ങളും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് അദ്ദേഹം.
മൃഗ വൈദ്യശാസ്‌ത്രമാണ് തൊഴിലെങ്കിലും കലയോട് ഡോ. ഷൈൻകുമാറിന് അടങ്ങാത്ത അഭിനിവേശമാണ്. 20 വർഷം മുമ്പ് ദൂരദർശനിൽ മൃഗസംരക്ഷണ മേഖലയിലെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ഒരു ലൈവ് ഷോയിൽ അതിഥിയായി പങ്കെടുത്തതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് തന്നെ അച്ചടി മാധ്യമ രംഗത്ത് ഷൈൻകുമാർ സജീവമായിരുന്നു.
ദൂരദർശനിലെ പരിപാടിയിൽ പങ്കെടുത്തതോടെ ഒരു ടെലിവിഷൻ അവതാരകനാകണം എന്ന മോഹം മനസിൽ ഉദിച്ചു. ദൂരദർശനിലെ ഒരു ഉദ്യോഗസ്ഥനോട് തന്നെ ഈ ആവശ്യം അറിയിച്ചു. ടെലിവിഷൻ അവതാരകൻ ആകുന്നതിന്‍റെ അളവുകോൽ അക്കാലത്ത് മുഖ സൗന്ദര്യവും ശാരീരിക ഘടനയും കൂടി ആണെന്നത് ആദ്യം അൽപമൊന്ന് തളർത്തിയെന്ന് ഡോക്‌ടർ പറയുന്നു.
പക്ഷേ വാക്‌ചാതുര്യത്തോടെ സംസാരിക്കാനും ജനങ്ങളെ കയ്യിലെടുക്കാനും തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് വാനോളം ഉണ്ടായിരുന്നു. ഒടുക്കം രണ്ടും കൽപ്പിച്ച് മുന്നോട്ട് പോകാൻ തന്നെ നിശ്‌ചയിച്ചുറപ്പിച്ചു. താൻ അതിഥിയായി എത്തിയ അതേ ലൈവ് ഷോയിൽ ദിവസങ്ങൾക്കപ്പുറം അക്കാലത്ത് മന്ത്രിയായിരുന്ന സി ദിവാകരനെ പങ്കെടുപ്പിച്ചുകൊണ്ട് അവതാരകനായി അരങ്ങേറ്റം കുറിച്ചു.
ഒരു തുടക്കക്കാരന്‍റെ യാതൊരു പതർച്ചയും ഇല്ലാതിരുന്നതിനാൽ പിന്നീട് അവസരങ്ങൾക്ക് പഞ്ഞമുണ്ടായില്ല. ദൂരദർശൻ, കൗമുദി ടിവി, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിലൂടെ കാർഷിക പരിപാടികൾ അവതരിപ്പിച്ചും സംവിധാനം ചെയ്‌തും 20 വർഷങ്ങൾ കടന്നുപോയി. കാർഷിക വിജയഗാഥകളുടെ ആയിരത്തോളം അധ്യായങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.
അക്കൂട്ടത്തിൽ ചില കർഷകരും അധ്യായങ്ങളും ജീവിതത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്തതാണെന്ന് ഡോ. ഷൈൻകുമാർ പറയുന്നു. കാർഷിക പരിപാടികൾക്കിടയിൽ വലിയ തമാശകളും ഉണ്ടായിട്ടുണ്ട്. സമയക്കുറവ് മൂലം ഒരു കർഷകയുടെ ഭർത്താവിനെ പരിപാടിയിൽ ഉൾപ്പെടുത്തണ്ട എന്ന് ക്യാമറ ഓൺ ആയിരിക്കവേ തന്നെ അദ്ദേഹം അറിയാതെ പറഞ്ഞു.
എഡിറ്റിങ്ങിലെ അശ്രദ്ധ കുറവ് കാരണം ആ സംഭാഷണം അതേപടി പരിപാടിയിലൂടെ ടെലികാസ്റ്റും ചെയ്യപ്പെട്ടു. കർഷകയുടെ ഭർത്താവിനെ പരിപാടിയിൽ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയതാണെന്ന് ബന്ധുക്കൾ തെറ്റിദ്ധരിച്ചു. ഒരു കുടുംബ കലഹത്തിനുള്ള സാധ്യതയും തെളിഞ്ഞു. പരിപാടി കഴിഞ്ഞ ശേഷം വന്ന ആ കർഷകയുടെ ഫോൺകോൾ ഇന്നും മറക്കാനാകാത്തതാണെന്ന് അദ്ദേഹം ഓർത്തെടുത്തു.
എഴുത്തുകാരൻ എന്ന നിലയിൽ പത്തോളം പുസ്‌തകങ്ങൾ ഡോ. ഷൈൻകുമാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായകൾ സ്‌നേഹമുള്ള കൂട്ടുകാർ, എങ്ങനെ ഫാം തുടങ്ങാം തുടങ്ങി നിരവധി എഡിഷനുകൾ ഉള്ള ജനപ്രിയ പുസ്‌തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പത്രമാധ്യമങ്ങളുടെ പബ്ലിക്കേഷനുകളാണ് പുസ്‌തകങ്ങൾ അച്ചടിച്ചിറക്കിയിരിക്കുന്നത്.
ഇതിനിടയിൽ മൂന്ന് മലയാള സിനിമകളിലും അദ്ദേഹം മുഖം കാണിച്ചു. ആസിഫ് അലി നായകനായി എത്തിയ 'കെട്ടിയോളാണ് എന്‍റെ മാലാഖ' എന്ന ചിത്രമാണ് ഇതിൽ പ്രധാനം. ഈ ചിത്രത്തിൽ ഒരു ടെലിവിഷൻ അവതാരകനായി തന്നെയാണ് അദ്ദേഹം എത്തിയത്. മഴക്കാലമായതുകൊണ്ട് സിനിമയുടെ ചിത്രീകരണം വൈകിയെന്നും ഒഴിവുകിട്ടിയ സമയങ്ങളിൽ ആസിഫ് അലിയുമായി സംസാരിച്ചിരിക്കാൻ അവസരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആസിഫ് അലിയുടെ പിതാവുമായി തനിക്ക് നല്ല ആത്മബന്ധം ഉണ്ട്. ഇക്കാര്യം ആസിഫ് അലിക്കും അറിയാം. ചിത്രീകരണം കഴിഞ്ഞ് മടങ്ങുമ്പോൾ താൻ നന്നായി അഭിനയിക്കുന്നുണ്ടെന്ന് അച്ഛനോട് പറയണമെന്ന് ആസിഫ് അലി തമാശ രൂപത്തിൽ പറഞ്ഞിരുന്നെന്നും അദ്ദേഹം ചിരിയോടെ ഓർത്തെടുത്തു.
സാഹിത്യകാരൻ എന്ന നിലയിൽ ഒഎൻവി കുറുപ്പാണ് പ്രിയപ്പെട്ട എഴുത്തുകാരൻ എന്നും അദ്ദേഹം പറഞ്ഞു. ഒരു സർക്കാർ പരിപാടിക്ക് ഒഎൻവിയെ ക്ഷണിക്കാനായി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പോയത് ഓർമയിലുണ്ട്. അന്ന് പരിപാടിയിലേക്ക് വരാനുള്ള ക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു. അതിന്‍റെ കാരണവും ഡോ. ഷൈൻകുമാർ വിശദീകരിച്ചു.
ഒഎൻവിയെ ക്ഷണിക്കാനായി പോകുന്നതിന്‍റെ മൂന്നുനാലു ദിവസങ്ങൾക്കുമുമ്പ് ഒരു രാഷ്‌ട്രീയ പാർട്ടി ഒഎൻവിയെ പരിപാടിക്കായി വിളിച്ചുകൊണ്ടുപോവുകയും വെയിലിലും പൊടിയിലും നിർത്തി കഷ്‌ടപ്പെടുത്തുകയും ചെയ്‌തിരുന്നു. സർക്കാർ പരിപാടിക്കായി ക്ഷണിക്കാൻ താൻ ഒഎൻവിക്ക് മുന്നിലെത്തിയത് മാത്രമേ ഓർമ്മയുള്ളൂ. ഒഎൻവി ക്ഷുഭിതനായി.
നിങ്ങളുടെ മന്ത്രി ദിവാകരനോട് പറഞ്ഞേരെ ഈ പരിപാടിക്ക് ഞാൻ വരില്ലെന്ന്. ഒഎൻവിയുടെ വാക്കുകൾ ഒരുകാലത്തും മറക്കാൻ സാധിക്കുന്നതല്ലെന്ന് ആദ്ദേഹം പറഞ്ഞു. പിന്നീട് ഒഎൻവിയുമായി ഇക്കാര്യം സംസാരിച്ചതും അദ്ദേഹം ചിരിച്ചുകൊണ്ട് തന്‍റെ തോളിൽ തട്ടിയതുമെല്ലാം ഷൈൻകുമാർ പങ്കുവച്ചു.
കൊല്ലം ജില്ലാ ചീഫ് വെറ്ററിനറി ഓഫിസറാണ് നിലവിൽ ഡോ. ഷൈൻകുമാർ. മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്‌ടർ പദവിയും അദ്ദേഹം അലങ്കരിക്കുന്നു.
നിപ ഇനിയും വരുമോ എന്ന ചോദ്യത്തിന് വരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം. ഏകാരോഗ്യവുമായി ബന്ധപ്പെട്ട് നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ട നിരവധി വസ്‌തുതകൾ ഉണ്ട്. ഈ ഭൂമി മനുഷ്യന്‍റേത് മാത്രമല്ല, പക്ഷി - മൃഗാദികളുടേതുമാണ്. വവ്വാലുകളാണ് നിപ്പ പരത്തുന്നതെന്ന് കരുതി മരങ്ങൾ മുറിക്കുന്നതും വവ്വാലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നതും ഒക്കെ വിപരീത ഫലമാകും ഉണ്ടാക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ഡോ. ഷൈൻകുമാർ കൂട്ടിച്ചേർത്തു.