Vijay Babu anticipatory bail: നടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിന് എതിരെ ഡബ്ലിയുസിസി രംഗത്ത്. അതിജീവിതയ്‌ക്ക് മുന്നിലെ തടസങ്ങള്‍ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് ഡബ്ലിയുസിസി പറയുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.
WCC against Vijay Babu: ആരോപണ വിധേയനായ നടൻ വിജയ് ബാബുവിനെയും, നമ്മുടെ സംവിധാനങ്ങളിലെ പോരായ്‌മയെയും ഡബ്ലിയുസിസി വിമര്‍ശിക്കുന്നു. വിമൺ ഇൻ സിനിമ കലക്‌ടീവ് എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണെന്നും അവളെ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും സംഘടന ഫേസ്‌ബുക്കില്‍ കുറിച്ചു.
![WCC against Vijay Babu Vijay Babu anticipatory bail സത്യം തെളിയിക്കുക എന്നത് കുറ്റകൃത്യം പോലെ ഭീകരം വിജയ് ബാബുവിനെതിരെ ഡബ്ലിയുസിസി WCC Facebook post](https://etvbharatimages.akamaized.net/etvbharat/prod-images/15653172_wcc-2.jpg)
![WCC against Vijay Babu Vijay Babu anticipatory bail സത്യം തെളിയിക്കുക എന്നത് കുറ്റകൃത്യം പോലെ ഭീകരം വിജയ് ബാബുവിനെതിരെ ഡബ്ലിയുസിസി WCC Facebook post](https://etvbharatimages.akamaized.net/etvbharat/prod-images/15653172_wcc-1.jpg)
ഡബ്ലിയുസിസിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്: 'തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിൻ്റെ ചട്ടക്കൂട് അനുസരിച്ച് പൊലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും/പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്‍റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്‌ക്കുള്ള അവകാശവും നൽകുന്നു.
നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ പുതുമുഖ നടി പൊലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങനെയാണ്:
1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തിയതി വരെ വിദേശത്തേക്ക് മാറിനിൽക്കുക വഴി, നിയമത്തിന്‍റെ മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്‌റ്റ് ഒഴിവാക്കുകയും ചെയ്‌തു.
2. സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്.
ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്‌ത്രീകൾ ഇതിനു മുമ്പും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ കുറ്റാരോപിതന് ജാമ്യം ലഭിച്ചിരിക്കുകയാണ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശബ്‌ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28%ത്തില്‍ താഴെ ബലാത്സംഗ കേസുകളില്‍ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പാറ്റേൺ ആണ്.
ഒരു അതിജീവിതയ്‌ക്ക് അവളുടെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്‌ടീവ് എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു', ഡബ്ലിയുസിസി കുറിച്ചു.