ഹൈദരാബാദ്: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ കാശിനാഥുനി വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയിലായില്‍ വച്ച് വ്യാഴം അര്‍ധരാത്രിയൊടെയാണ് അദ്ദേഹം മരണപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
1930 ഫെബ്രുവരി 19 ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു കാലതപസ്വിനി എന്നറിയപ്പെടുന്ന കെ വിശ്വനാഥ് ജനിച്ചത്. തെലുങ്ക് സനിമകള്‍ക്ക് പുറമെ തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലകളിലും അദ്ദേഹം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1965 മുതല്‍ സിനിമ സംവിധാന രംഗത്തുണ്ടായിരുന്ന അദ്ദേഹം അന്‍പതോളം സിനിമകളാണെടുത്തിട്ടുള്ളത്.
1980ല്‍ പുറത്തിറങ്ങിയ ശങ്കരാഭരണം, സാഗര സംഗമം, സപ്തപദി, സ്വാതിമുത്യം, കാംചോർ, സൻജോഗ്, ജാഗ് ഉത്ത ഇൻസാൻ തുടങ്ങിയവ സംവിധാനം ചെയ്‌തത് അദ്ദേഹമായിരുന്നു. കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തിയ സ്വാതിമുത്യം എന്ന ചിത്രം മികച്ച വിദേചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്നു.
സൗണ്ട് ആര്‍ട്ടിസ്റ്റ് ആയിട്ടായിരുന്നു അദ്ദേഹം ചലച്ചിത്ര മേഖലയിലേക്കെത്തിയത്. കൂടാതെ രണ്ട് സിനിമകളിലും കെ വിശ്വനാഥ് അഭിനയിച്ചട്ടുണ്ട്. ചലച്ചിത്ര മേഖലയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് 2016-ലാണ് അദ്ദേഹം ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരത്തിന് അര്‍ഹനായത്.
1992-ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് പ്രാവശ്യം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ കെ വിശ്വനാഥ്, ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം ഉള്‍പ്പടെ പത്ത് ഫിലിം ഫെയര്‍ അവാര്‍ഡും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ 20 നന്ദി പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ തിളങ്ങിയിരുന്ന സംവിധായകന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി, മലയാള ചലച്ചിത്ര നടന്‍ മമ്മൂട്ടി ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.