മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'കാതല്‍ ദി കോര്‍'. നവംബര്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'കാതലി'നെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് സംവിധായകന്‍ വിഎ ശ്രീകുമാറും (VA Shrikumar praises Mammootty) രംഗത്തെത്തിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
ഫേസ്‌ബുക്കിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം. മമ്മൂട്ടി സ്‌ക്രീനില്‍ കരഞ്ഞാല്‍ തിയേറ്റര്‍ ആകെ കരയുമെന്നാണ് ശ്രീകുമാര്‍ പറയുന്നത്. കാതലിലെ മമ്മൂട്ടിയുടെ അഭിനയം കണ്ട് താനും കരഞ്ഞു പോയെന്ന് സംവിധായകന്‍ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തി (VA Shrikumar Facebook post).
Also Read: 'കാതൽ' ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ; മമ്മൂട്ടി തന്‍റെ ഹീറോ എന്നും സാമന്ത
'നിലയ്ക്കാത്ത കയ്യടികളോടെ അവസാനിക്കും വരെ, തീവ്രമായ ഒരു നിശബ്‌ദതയായിരുന്നു തിയേറ്റര്‍ ആകെ. ആ കയ്യടിയാവട്ടെ, തിരിച്ചറിവിന്‍റെ പാരമ്യവുമായിരുന്നു. കുട്ടായിയെ കൊണ്ട് വണ്ടി ഓടിക്കെടാ- എന്ന തെറി, തങ്കനോട് പറഞ്ഞപ്പോൾ, ഒരു മറു കമന്‍റ്, ഒരലമ്പ് വർത്തമാനം തിയേറ്ററിൽ ഉണ്ടാകുമോ എന്നു ഞാൻ ഭയന്നു. ഇല്ല, അങ്ങനെയൊന്നും ഉണ്ടായില്ല. അപ്പോൾ തങ്കൻ അനുഭവിച്ച വേദനയാണ് തിയേറ്ററിനെ നോവിച്ചത്. തിരികെ കാറോടിക്കുമ്പോൾ ആലോചിച്ചത് ആ കയ്യടിയെ പറ്റിയാണ്. ആർക്കുള്ള കയ്യടിയാണ് അതെന്നാണ്.
വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്‍റേത്. അതിരിന് പുറത്തു പ്രബല സമൂഹം നിർത്തിയ കാര്യമാണ് തുറന്നു പറയുന്നത്. മാത്യുവിനെ പോലെ, സമൂഹത്തിനാകെ പേടിയാണ് ആ സത്യത്തെ. തുറന്നു പറഞ്ഞ് സ്വതന്ത്രമാകാൻ കെൽപ്പില്ലാത്ത സമൂഹം തിയേറ്ററിൽ കൂട്ടമായിരുന്ന് കയ്യടിച്ചത്, ഒരു തുറവിയാണ്.
മമ്മൂക്ക സ്ക്രീനിൽ കരഞ്ഞാൽ തിയറ്ററാകെ കരയും. ചാച്ചനമുമായുള്ള മാത്യുവിന്‍റെ സംസാരം ഓമനയിലേക്ക് നീളുകയും അതൊരു പാട്ടായി മാറുകയും ചെയ്‌തപ്പോൾ, കരയാത്തവരായി തിയേറ്ററിൽ ആരാകും ഉണ്ടായിരുന്നിരിക്കുക. ഞാൻ കരഞ്ഞു. ആ കരച്ചിലിനൊടുവിൽ തെളിഞ്ഞ മനസുകളുടെ, തെളിമയായിരുന്നു ആ കയ്യടി.
Also Read: 'എല്ലാ ഹൃദയങ്ങളും കീഴടക്കിയ എന്‍റെ ഓമന'; ഒടുവിൽ സൂര്യയുടെ 'കാതൽ' റിവ്യൂ എത്തി
ജിയോ ബേബിക്ക്. എഴുത്തിന്. ആഴം കാട്ടിയ ദൃശ്യങ്ങൾക്ക്. സുധിക്ക്. ഓമനയ്ക്ക് - എല്ലാവർക്കും കയ്യടിയുണ്ടായിരുന്നു. ഞാനും കയ്യടിച്ചു, ബാക്കി എല്ലാത്തിനും ഒപ്പം പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്. അങ്ങേയ്ക്കു സാധ്യമായ ഈ ധീരത, അതിന്‍റെ പേരാണ് സ്ക്രീനിൽ അവസാനം തെളിഞ്ഞ ബോർഡിൽ ഉണ്ടായിരുന്നത് - ചരിത്ര വിജയം. മമ്മൂട്ടി, എന്ന മഹത്തായ ചരിത്രത്തിന്‍റെ ഏറ്റവും വലിയ വിജയമാണ് മാത്യു. ആ മാത്യുവിന് വീണ്ടും കയ്യടി.
മാറിയ കേരളത്തെ സൂചിപ്പിക്കുന്നുണ്ട് കാതൽ. തിയേറ്ററിലെ നിശബ്‌ദതയും ഒടുവിലെ നിലയ്ക്കാത്ത കയ്യടിയും മാറിയ കേരളത്തിനുള്ളതാണ്. ഉൾക്കൊള്ളുക, എന്ന മഹത്തായ മൂല്യം നാം ഒരു സമൂഹം എന്ന നിലയിൽ ആർജ്ജിക്കുന്നു. അതേ, നാം കയ്യടിച്ചത് നമുക്ക് തന്നെയാണ്. നന്ദി മമ്മൂക്ക, നയിച്ചും നിർമ്മിച്ചും കാതൽ സാധ്യമാക്കിയതിന്.' - ഇപ്രകാരമാണ് വിഎ ശ്രീകുമാര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.