Remembering Kalpana: മലയാള സിനിമയുടെ ഹാസ്യ നടി കല്‍പ്പന വിട പറഞ്ഞിട്ട് ഇന്നേയ്‌ക്ക് ഏഴ് വര്‍ഷം. തമാശ വേഷങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടിയുടെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാനഷ്‌ടമായിരുന്നു. മലയാള സിനിമയില്‍ കല്‍പ്പനയ്‌ക്ക് പകരം കല്‍പ്പന മാത്രം. ആ സ്ഥാനം നികത്താന്‍ ഇന്നോളം മലയാള സിനിമയില്‍ ആരും വളര്‍ന്നിട്ടില്ല.
Malayalam comedy actress Kalpana: സഹനടിയായാണ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും മലയാളത്തില്‍ പകരക്കാരില്ലാത്ത ഹാസ്യ നടിയായി കല്‍പ്പന വളര്‍ന്നു. കല്‍പ്പന രഞ്ജിനി അരങ്ങിലെത്തിയപ്പോള്‍ കല്‍പ്പന ആയി. 39 വര്‍ഷക്കാലമാണ് മലയാള സിനിമയ്‌ക്കും മലയാളികള്‍ക്കും കല്‍പ്പന സമ്മാനിച്ചത്. ഈ കാലയളവില്‍ കല്‍പ്പന പകര്‍ന്നാടിയത് 300 ഓളം സിനിമകള്‍.
Achievements of Kalpana: മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലായിരുന്നു കല്‍പ്പനയുടെ അഭിനയ ജീവിതം. മലയാളത്തിന് പുറമെ തമിഴിലും കല്‍പ്പന തിളങ്ങിയിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങളും കല്‍പ്പനയെ തേടിയെത്തിയിട്ടുണ്ട്. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കല്‍പ്പനയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
Kalpana acting career: 1970കളില്‍ ബാല താരമായാണ് കല്‍പ്പനയുടെ അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. നായിക ആവുക എന്ന ഉദ്ദേശത്തോടെയാണ് അഭിനയ രംഗത്ത് എത്തിയതെങ്കിലും കോമഡി വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു കല്‍പ്പന.
Kalpana debut movie: 1977ല്‍ പി.സുബ്രഹ്മണ്യം സംവിധാനം ചെയ്‌ത 'വിടരുന്ന മൊട്ടുകള്‍' എന്ന സിനിമയിലൂടെ ബാല താരമായാണ് കല്‍പ്പന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1980ല്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്‌ത 'പോക്കുവെയില്‍' എന്ന സിനിമയിലൂടെ മുഖ്യധാര നടിയായും അരങ്ങേറ്റം കുറിച്ചു.
Kalpana best movies: പിന്നീട് നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളിൽ അഭിനയിച്ചു. ഒരു ഹാസ്യനടിയെന്ന നിലയിൽ കല്‍പ്പനയുടെ അഭിനയ മികവ് നിരൂപകർ പ്രശംസിച്ചു. 1985ല്‍ കെ.ഭാഗ്യരാജ് സംവിധാനം ചെയ്‌ത ചിന്ന വീട് എന്ന സിനിമയിലൂടെ തമിഴകത്തും കല്‍പ്പന അരങ്ങേറ്റം കുറിച്ചു. കളിവീട്, തമിഴ് ചിത്രം സതി ലീലാവതി എന്നിവയാണ് കല്‍പ്പനയുടെ അവിസ്‌മരണീയ ചിത്രങ്ങള്‍.
നടി മാത്രമല്ല ഗായിക കൂടിയാണ് കല്‍പ്പന. 'കുടുംബകോടതി' എന്ന സിനിമയില്‍ കെ.എസ് ചിത്രയ്‌ക്കൊപ്പം പാടിയിട്ടുണ്ട്. ഇന്ത്യന്‍ പോപ് ഗായിക ഉഷ ഉതുപ്പിനൊപ്പം സംഗീത ആല്‍ബങ്ങളും ചെയ്‌തിട്ടുണ്ട്. 'ഞാൻ കൽപന' എന്ന കല്‍പ്പനയുടെ ഓർമക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്‌റ്റേജ് ഷോകളിലും സജീവമായിരുന്നു. ജനസേവ ശിശുഭവന്‍ ചെയര്‍പേഴ്‌സണായും സ്‌ട്രീറ്റ് ബേര്‍ഡ്‌സ് അസിസ്‌റ്റന്‍റ് ചെയര്‍പേഴ്സണായും കുടുംബശ്രീയുടെ പ്രൊമോട്ടറുമായിരുന്നു കല്‍പ്പന. ലിയോ നാച്യുറയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായിരുന്നു കല്‍പ്പന.
Kalpana early life: നാടക പാരമ്പര്യമുള്ളതായിരുന്നു കല്‍പ്പനയുടെ കുടുംബം. തിയേറ്റര്‍ ആര്‍ട്ടിസ്‌റ്റുകളായിരുന്നു അച്ഛന്‍ ചവറ വി.പി നായരും അമ്മ വിജയലക്ഷ്‌മിയും. 1965 ഒക്‌ടോബര്‍ അഞ്ചിനായിരുന്നു ജനനം. 1998ല്‍ സംവിധായകന്‍ അനില്‍ കുമാറിനെ വിവാഹം കഴിച്ചെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കുമായി ഒരു മകളും മകനുമുണ്ട്.
Last days of Kalpana: 2016 ജനിവരി 25ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ വച്ചായിരുന്നു കല്‍പ്പനയും അന്ത്യം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‌ത ഊപ്പിരി എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയതായിരുന്നു കല്‍പ്പന. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയിലായിരുന്ന നടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.