Nna Thaan Case Kodu Poster: കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‌ണ ഒരുക്കുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തിന്‍റെ പോസ്‌റ്ററിലെ കാപ്‌ഷന്‍ വിവാദത്തിലായിരിക്കുകയാണ്. റിലീസിനോടനുബന്ധിച്ച് കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച പോസ്‌റ്ററിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നാണ് പോസ്‌റ്ററിലെ കാപ്‌ഷന്‍. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. പ്രത്യേകിച്ച് ഇടതു പ്രൊഫൈലുകളില്‍ നിന്നാണ് ചിത്രത്തിന്‍റെ പോസ്‌റ്ററിനെതിരെ വിമര്‍ശനം ഉയരുന്നത്.
Nna Thaan Case Kodu Poster caption is in controversy: നിരവധി പേര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചകളിള്‍ ഇടതു സര്‍ക്കാര്‍ അനുകൂലിയും നിരീക്ഷകനുമായ പ്രേം കുമാറും ഇതിനെതിരെ രംഗത്തെത്തി. 'ന്നാ താന്‍ കേസ് കൊട്' പോസ്‌റ്ററിനെതിരെ ഫേസ്‌ബുക്കിലൂടെയാണ് പ്രേം കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
![Nna Thaan Case Kodu Poster Nna Thaan Case Kodu Poster caption is in controversy Kunchacko Boban starrer Nna Thaan Case Kodu തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ കേസാകുമോ ന്നാ താന്‍ കേസ് കൊട് ന്നാ താന്‍ കേസ് കൊട് സിനിമയുടെ പോസ്‌റ്റര്‍ ന്നാ താന്‍ കേസ് കൊട് പോസ്‌റ്റര്‍ വിവാദത്തില്‍](https://etvbharatimages.akamaized.net/etvbharat/prod-images/16073458_cas.jpg)
'കൃത്യമായ ലക്ഷ്യങ്ങളോടെ, വൃത്തിയായി കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുന്നവരെ അധിക്ഷേപിക്കാന്‍ ചിലര്‍ കഥയെഴുതി, വേറെ ചിലര്‍ സംവിധാനം ചെയ്‌ത്, മാപ്രകള്‍ വിതരണം നടത്തുന്ന ജനവിരുദ്ധ കാമ്പയിനാണ് കേരളം മുഴുവന്‍ റോട്ടില്‍ കുഴികളാണെന്നത്. ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ ഞങ്ങളും ആ ജനവിരുദ്ധ മുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാര്‍. വഴിയില്‍ കുഴിയുണ്ട് എന്നുറപ്പാണല്ലോ, ചിലയിടത്ത് ഉണ്ടാവാം എന്ന് പോലുമല്ലല്ലോ. ഇന്ന് തന്നെ ഈ പടം കാണാന്‍ തീരുമാനിച്ചിരുന്നതാണ്. ഇന്നിനി കാണുന്നില്ലെന്ന് വച്ചു. ഇനിയെന്തായാലും എത്ര കുഴിയുണ്ടെന്നറിഞ്ഞിട്ടാവാം. ആര്‍ക്കും വന്ന് കൊട്ടാനുള്ള ചെണ്ടയാവരുത് ജനങ്ങള്‍ തെരഞ്ഞെടുത്തൊരു ജനകീയ സര്‍ക്കാര്‍.'-പ്രേം കുമാര്‍ കുറിച്ചു.
അതേസമയം സിനിമയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ രംഗത്തെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. സൈബര്‍ ആക്രമണം ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര്‍ കാണുമെന്നും വിഡി സതീശൻ പറഞ്ഞു. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയും പ്രതികരിച്ചു. 'ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെ .. കേസ് കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാർട്ടി ക്ലാസ്സുമുണ്ടാവും'- ഷാഫി പറമ്പില്‍ കുറിച്ചു.
മഴക്കാലം ആയതിനാല്‍ സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതിന് പിന്നാലെയും ദേശീയ പാതയിലെ കുഴികള്‍ വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കുഞ്ചാക്കോ ബോബന്‍റെ സിനിമയുടെ പോസ്‌റ്റര്‍ വിവാദത്തിലാകുന്നത്.
Also Read: 'ദേവദൂതര്‍ പാടി', മതിമറന്ന് ആടി ചാക്കോച്ചന്‍, വൈറല്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ