പത്തനംതിട്ട ജില്ലയിലെ സംവരണ നിയമസഭാ മണ്ഡലമാണ് അടൂർ. 2008ലെ മണ്ഡല പുനർ നിർണയം മുതലാണ് അടൂർ എസ്.സി സംവരണമണ്ഡലമായി മാറിയത്. സംവരണ മണ്ഡലം ആകുന്നതു വരെ തിരുവഞ്ചtർ രാധാകൃഷ്ണന്‍ അഞ്ച് വട്ടം പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു. സംവരണ മണ്ഡലമാകുന്നതു വരെ ആറ് തവണ കോൺഗ്രസിനൊപ്പവും രണ്ടു തവണ സിപിഐയ്ക്ക് ഒപ്പവും ഒരു തവണ സിപിഎമ്മിനും ഒരു തവണ കേരള കോൺഗ്രസിന് ഒപ്പവും മണ്ഡലം നിന്നു. പുനർനിർണയത്തിനു ശേഷം രണ്ടു വട്ടവും മണ്ഡലം സിപിഐക്ക് ഒപ്പമാണ് നിന്നത്.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
കർഷക തൊഴിലാളികൾ ഏറെയുള്ള അടൂരില്‍ കാർഷിക പ്രശ്നങ്ങൾ തന്നെയാണ് എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചർച്ചയാകുന്നത്. ഒരു മുന്നണിയോടും പ്രത്യേക മമത കാണിക്കാത്ത അടൂർ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദിയാകുന്നത്. കേരളത്തില്‍ പാലക്കാടിന് ശേഷം ബിജെപി നഗരസഭാ ഭരണം പിടിച്ചത് അടൂർ നിയോജക മണ്ഡലത്തില്‍ ഉൾപ്പെടുന്ന പന്തളത്താണ്. പക്ഷേ ശബരിമല പ്രശ്നം ഏറെ ചർച്ചയായ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലീഡ് നേടാൻ ആയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറപ്പിച്ചു പറയുകയാണ് യുഡിഎഫ്. ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ വിജയം നിർണയിക്കുന്ന ഈ മണ്ഡലം ഇത്തവണ ആർക്കൊപ്പം എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതാണ്.
മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
1965 മുതലാണ് മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്. അന്ന് കേരള കോൺഗ്രസിന്‍റെ കെ.കെ ഗോപാലൻ നായരാണ് വിജയിച്ചത്. എന്നാൽ ആ വർഷം ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നിരുന്നില്ല. അതിനാൽ അദ്ദേഹത്തിന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1967ല -ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐയുടെ പി.രാമലിംഗം അയ്യർ വിജയിച്ചു. 1970 ലും സിപിഐ സ്ഥാനാർഥിയാണ് മണ്ഡലത്തിൽ വിജയിച്ചത്. തെങ്ങമം ബാലകൃഷ്ണനായിരുന്നു വിജയി. 1977-ൽ തെന്നല ബാലകൃഷ്ണനിലൂടെ കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 82ലും തെന്നല ബാലകൃഷ്ണൻ തന്നെയായിരുന്നു അടൂരിന്‍റെ എംഎൽഎ. 1987-ൽ ആർ ഉണ്ണികൃഷ്ണ പിള്ളയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 1991 ലൂടെ തിരുവഞ്ചൂർ രാധാകൃഷ്ണനിലൂടെ കോൺഗ്രസ് അടൂരിൽ മൂവർണകൊടി പാറിച്ചു. 2011 വരെയും ആ കൊടി തിരുവഞ്ചൂർ അടൂരിൽ ഉറപ്പിച്ചു നിറുത്തി. 2011-ലെ മണ്ഡല പുനർ നിർണയത്തിലൂടെ സംവരണ മണ്ഡലം ആയതോടെ തിരുവഞ്ചൂർ കോട്ടയം മണ്ഡലത്തിലേക്ക് മാറി. 2011-ൽ എസ്.സി സംവരണമണ്ഡലമായ അടൂർ ചിറ്റയം ഗോപകുമാറിലൂടെ സിപിഐ തിരിച്ചു പിടിച്ചു. 2016-ലും ചിറ്റയം ഗോപകുമാർ തന്നെയായിരുന്നു അടൂരിന്‍റെ എംഎൽഎ.
2011-ലെ തെരഞ്ഞെടുപ്പ്
69.61 ശതമാനം പോളിങ്ങ് നടന്ന തെരഞ്ഞെടുപ്പിൽ 1,35,057 പേർ സമ്മതിദാനാവകാശം രേഖപെടുത്തി. 607 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ പന്തളം സുധാകരനെ തോൽപിച്ച് സിപിഐയുടെ ചിറ്റയം ഗോപകുമാർ മണ്ഡലം തിരിച്ചു പിടിച്ചു. ആ തെരഞ്ഞെടുപ്പിൽ ചിറ്റയം ഗോപകുമാറിന് 63,501 (47.02) വോട്ടും പന്തളം സുധാകരന് 62,894 (46.57) ശതമാനം വോട്ടും ബിജെപിയുടെ കെ.കെ ശശിക്ക് 6,210 (4.60) വോട്ടും ലഭിച്ചു.
2016-ലെ തെരഞ്ഞെടുപ്പ്
![അടൂർ നിയമസഭാ മണ്ഡലം Adoor assembly kerala election 2021 LDF UDF NDA BJP CPI assembly 2021 ലെ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/mla_2503newsroom_1616662692_289.png)
74.37 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,55,018 പേർ സമ്മതിദാനാവകാശം രേഖപെടുത്തി. 25,940 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ കെ.കെ ഷാജുവിനെ തോൽപിച്ച് ചിറ്റയം ഗോപകുമാർ മണ്ഡലം നിലനിർത്തി. ആ തെരഞ്ഞെടുപ്പിൽ ചിറ്റയം ഗോപകുമാറിന് 76,034 (49.06) വോട്ടും കെ.കെ ഷാജുവിന് 50,574 വോട്ടും (32.62) ബിജെപി സ്ഥാനാർഥി പി.സുധീറിന് 25,940 (16.73) വോട്ടും ലഭിച്ചു.
![അടൂർ നിയമസഭാ മണ്ഡലം Adoor assembly kerala election 2021 LDF UDF NDA BJP CPI assembly 2021 ലെ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/adoor-2016_2503newsroom_1616662692_874.png)
2020 ലെ തദ്ദേശതെരഞ്ഞെടുപ്പ്
രണ്ടു നഗരസഭകളും ഏഴ് പഞ്ചായത്തുകളും ചേർന്നതാണ് അടൂർ നിയോജക മണ്ഡലം.
നഗരസഭകൾ
എൽ.ഡി.എഫ് : അടൂർ
എൻ.ഡി.എ : പന്തളം
![അടൂർ നിയമസഭാ മണ്ഡലം Adoor assembly kerala election 2021 LDF UDF NDA BJP CPI assembly 2021 ലെ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/adoor-municipality_2503newsroom_1616662692_676.png)
ഗ്രാമ പഞ്ചായത്തുകൾ
യു.ഡി.എഫ്: തുമ്പമൺ
എൽ.ഡി.എഫ്: പന്തളം തെക്കേക്കര, കൊടുമൺ, ഏഴംകുളം, ഏറത്ത്, പളളിക്കൽ, കടമ്പനാട്
![അടൂർ നിയമസഭാ മണ്ഡലം Adoor assembly kerala election 2021 LDF UDF NDA BJP CPI assembly 2021 ലെ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/adoor-lsg_2503newsroom_1616662692_312.png)
2021 ലെ തെരഞ്ഞെടുപ്പ്
എൽ.ഡി.എഫിന് വേണ്ടി സിറ്റിങ് എംഎൽഎ ചിറ്റയം ഗോപകുമാർ തന്നെയാണ് സ്ഥാനാർഥി. യുഡിഎഫിനു വേണ്ടി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.ജി കണ്ണനും എൻഡിഎ സ്ഥാനാർഥിയായി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ പന്തളം പ്രതാപനുമാണ് സ്ഥാനാർഥിയാകുന്നത്. ശബരിമല വിഷയം ഉൾപ്പടെ ചർച്ചയാകുന്നതിനാല്‍ ശക്തമായ ത്രികോണ മത്സരമായിരിക്കും അടൂരില്‍ നടക്കുക.